Saturday, November 25, 2006

കേബിളും കൂപ്പണും

കഴിഞ്ഞതിനു മുന്നിലെ കര്‍ക്കിടകത്തിലെ ഒരു ഇരുണ്ട സന്ധ്യ.
കാര്‍ മേഘങ്ങള്‍ ഉരുണ്ടു കൂടി. ആകാശത്തല്ല അപ്പുറത്തെ മാധവിയമ്മേടെ മുഖത്ത്. എനിക്കാദ്യം കാര്യം പിടികിട്ടീല്ല്യ ഞാന്‍ കരുതിയതു എനിക്കു എഞ്ചിനീയറിങിനു അഡ്മിഷന്‍ കിട്ടിയതിന്റെ ദീനമായിരിക്കും കടന്നല്‍ കുത്തിയ ആ മുഖത്തിന് കാരണം എന്നാണ്. കാരണം അവരാരോടൊക്കെയൊ പറഞ്ഞു നടന്നിരുന്നു ആ പെണ്ണിന് ഒരു എല്ലു കൂടുതാലാന്ന്. അതൊക്കെ പോട്ടെ അയലോക്കക്കാര്‍ക്കൊരു ദണ്ഡം വന്നാല്‍ നമ്മളു ചോദിക്കേണ്ടായോ?.

ഞാന്‍ തിരക്കി എന്താ വല്ല്യമ്മേ എന്തെങ്കിലും ഏനക്കേടുണ്ടോന്ന്. വല്ല്യമ്മ നീട്ടിയൊരാട്ട്. ഫ് ..ആ... ഏനക്കേട് നിന്റ്റമ്മയ്ക്കാ...ന്ന്. കിട്ടേണ്ടതു കിട്ടിയപ്പം

എനിക്കും സമാധാനമായി. പിന്നെ എന്താ അവരുടെ പ്രശ്നമെന്നറിയാന്‍ ഞാന്‍ അപ്പൂസെന്ന ഏജന്റിനെ വിട്ടു നമ്മുടെ കമ്മീഷനെപ്പോലോന്നുമല്ല.അവന്‍ പത്തു മിനിറ്റിനകം നിക്കു റിപ്പോര്‍ട്ടു തന്നു.

“വീണേച്ചീ .. അതെന്താ പ്രശ്നാന്നൊ അവരുടെ വീട്ടില്‍ കേബിളില്ലാത്രെ അതിനു കെട്ടിയോനുമായി വഴക്കുണ്ടാക്കിയിറങ്ങിയതായിരുന്നു“.

അവരുടെ വീടിന്റെ മോളില്‍ ഒരു പൈപ്പും അതിന്റെ അറ്റത്ത് പഴുതാര പോലൊരു സാധനവും നിക്കാന്‍ തൊടങ്ങീട്ട് കൊല്ലം പത്തിരുപതായി. അതിലൂടെ താഴേയ്ക്കിറങ്ങി വരുന്നതോ മാധവിയമ്മയ്ക്കു ഏഴയലത്തുപോലും പിടുത്തമില്ലാത്ത ഹിന്ദീം വല്ലപ്പോഴും കിട്ടണ മലയാളം ദൂരദര്‍ശനവും. കാക്കയിരുന്നാലും കാറ്റടിച്ചാലും പിണങ്ങുന്ന ദര്‍ശനം. ഇപ്പുറത്തും അപ്പുറത്തും സ്ത്രീയും, മിന്നു കെട്ടും, ഒക്കെ തകര്‍ക്കുമ്പോള്‍ , സന്മനസ്സില്ലാത്തതു കൊണ്ടു മാത്രം സമാധാനം കിട്ടാത്ത മാധവിയമ്മ എങ്ങിനെ കിടന്നുറങ്ങും.

കൊല്ലം കുറെയായി കെട്ട്യോനോടു പറയാന്‍ തുടങ്ങിയിട്ടു “ . ദേ.. നമുക്കും എടുക്കാന്നേ ഒരു കേബിള്‍ .!?എന്നും എങ്ങനാ അപ്പുറത്തെ പിള്ളാരോടു കഥ ചോദിക്കുന്നെ?. “

“ഓ പിന്നെ അതിന്റെയൊരു കൊറവേയിനിയുള്ളൂ. പശൂന് നാളെ പിണ്ണാക്കു വാങ്ങാന്‍ ആര്‍ക്കു കള്ളസാക്ഷി പറയുംന്ന് ഓര്‍ത്ത് മനുഷ്യന് പ് രാന്തു പിടിച്ചിരിക്കുമ്പഴാ അവടെയൊരു കേബിള്...

എന്നാലും കേബിള്‍ മോഹം മാധവിയമ്മേടെ മനസ്സീന്നു പോയില്ല. കണവനെക്കൊണ്ട് സമ്മതിപ്പാ‍നായി മാധവിയമ്മ അരയും തലയും മുറുക്കി. പിറ്റേന്നു നേരം വെളുത്തപ്പോള്‍ മാധവിയമ്മേടെ കെട്ട്യോന്റെ മനസ്സു മാറി അഥവാ മാധവിയമ്മ എന്തോ കൂടോത്രം ചെയ്തു മാറ്റി!.

പിന്നേയും കെട്ടിയോന്‍ കാലുമാറും മുന്‍പേ മാധവിയമ്മ മോളുടെ “മീശമാധവന്‍ .” ഊരി കൊടുത്തിട്ടു പറഞ്ഞു “ഇത് കൊണ്ടൊയി വിറ്റിട്ട് കേബിളിന്റെ കാശടച്ചിട്ടു വാ മനുഷ്യേനെ.... . നിവൃത്തിയില്ലാതെ മനസ്സില്ലാ മനസ്സൊടെ കെട്ടിയോന്‍ പടിയിറങ്ങി. ഒരു വര്‍ഷത്തെ കാശടച്ചു പിറ്റേന്ന് മാധവിയമ്മയ്ക്കു കണക്ഷനും കിട്ടി. അന്നു തന്നെ മുകളിലിരുന്ന പഴുതാരയെ പറിച്ച് ഒരേറു കൊടുത്തു മാധവിയമ്മ.

പക്ഷെ പ്രശ്നം അവിടെയല്ല...

കേബിളെടുത്ത് ഒരു കൊല്ലം തികയാറയപ്പോള്‍ കേബിളാപ്പീസീന്ന് ഇന്‍ഡാസു വന്നു. അടച്ച പണത്തിന്റെ കച്ചോടം കഴിഞ്ഞു ഇനി കരയണോങ്കിലും ചിരിക്കണോങ്കിലും പണം വേറേ അടയ്ക്കണം. .. വിഷമിക്കേണ്ടാട്ടോ.... ഞങ്ങടെ പുതിയ “പുട്ടും അമിട്ടും© ” സ്കീമില്‍ പണം ഒരു കൊല്ലത്തേയ്ക്കടച്ചാ‍ല്‍ നിങ്ങള്‍ക്കു കിട്ടുന്നതോ ഒരു യമണ്ടന്‍ പട്ടു സാരി, നിറപറ കിറ്റ്, 10,000 രൂപയുടെ ഗിഫ്റ്റ് കൂപ്പണും.....?!!!

മാധവിയമ്മയും കെട്ടിയോനും തിരിച്ചും മറിച്ചും കൂട്ടി നോക്കി. അടയ്ക്കേണ്ടത് 2000 രൂപ. കിട്ടുന്നതു ഒരു പട്ടു സാരി, 10,000 രൂപയുടെ കൂപ്പണ്‍, പിന്നെ നിറപറ കിറ്റും!!. ഒട്ടും ആലോചിച്ചില്ല മാധവിയമ്മ. ചിട്ടി കെട്ടിയ കാശു കൊണ്ട് മോള്‍ക്കു വാങ്ങിയ വള എടുത്തു കെട്ടിയോന് കൊടുത്തിട്ട് പറഞ്ഞു “ഇതങ്ങോട്ട് വില്‍ക്ക് 10,000 ന്റെ കൂപ്പണ്‍ ഉണ്ടല്ലോ നമുക്കു ഇതുപോലൊന്ന് വാങ്ങാമെന്നെ“. നിറപറയും കിറ്റുമൊക്കെ കൊണ്ട്വരാനുള്ളതല്ലേ ഓണത്തിന്റെ തെരക്കാ ബസ്സിലെല്ലാം നിങ്ങളൊരോട്ടോയെടുത്തു പോകാന്‍ നോക്ക്......ഇതാദ്യമായാ മാ‍ധവിയമ്മേടെ കെട്ടിയോന്‍ തന്റെ പ്രിയതമയില്‍ നിന്നും ഇത്രേം പ്രായത്തിനിടെ ഇങ്ങനെ ഒരു നല്ല വാക്കു കേക്കണെ.

അങ്ങനെ കേബിളാപ്പീസിച്ചെന്നു പണമടച്ച് രസീതി വാങ്ങി ഗിഫ്റ്റ് കൌണ്ടറില്‍ പോയി നിന്നിട്ട് ചേട്ടന്‍ ആട്ടോ ഡ്രൈവറെ കൂടെ വിളിച്ചു. പെന്‍സില് പോലിരിക്കണ താനെങ്ങനെ ഒറ്റയ്ക്കു അരിച്ചാക്കു പൊക്കിയെടുക്കും? പട്ടുസാരി നല്ല നെറോള്ളതു തന്നെ സെലക്റ്റ് ചെയ്ത് എടുത്തു. പറഞ്ഞപോലെ കുറേ ഗിഫ്റ്റ് കൂപ്പണുകളും കിട്ടി. അടുത്തതു നിറപറ... ചേട്ടന്‍ പറഞ്ഞു “ഇനി അതെടുത്തു വണ്ടിയില്‍ വയ്ക്ക്..

“എന്ത്....?“ ഡ്രൈവര്‍ ചോദിച്ചു.

“നില്ലെടാ അവരിപ്പ തരും അരി... “ കുറെ നേരം നിന്നിട്ടും അതു മാത്രം കാണുന്നില്ല. ഒടുവില്‍ ക്ഷമ കെട്ടു ചേട്ടന്‍ ചോദിച്ചു. “അപ്പഴെ അപ്പീ അതു മാത്രം ഇങ്ങു തന്നീല്ലല്ലൊ ...പോട്ട് ...നേരം ...ഒരുവാടായി“
“എന്തോന്നാ കാര്‍ന്നോരെ..... “ കൌണ്ടറിലെ ചേട്ടായി തിരക്കി.
“അരീം മറ്റും തരൂന്ന് പറഞ്ഞില്ലേ പിള്ള അതൂടെ പിടീന്നിഞ്ഞെടുക്കീന്‍ നേരങ്ങളായി......പോട്ട്....“
മേശപ്പുറത്തിരുന്ന ഒരു കുഞ്ഞു പായ്ക്കറ്റ് കാട്ടി കൌണ്ടറിലെ ചേട്ടന്‍ പറഞ്ഞു. “അതല്ലേ ചേട്ടാ ഈ എടുത്തു വച്ചേയ്ക്കുന്നെ ....!!
“ഈ ഉരിയ അരിയാ....... ? എന്തര് പറേണതു?“
“അതെ ചേട്ടാ ഇതു തന്നെ നിറപറ കിറ്റ്. അതിനുള്ളില്‍ നിറപറ അരിയുണ്ട്, പായസത്തിന്റെ സാധനങ്ങളുണ്ട്, സാമ്പാറിന്റെ പൊടിയുണ്ട്. ഓണത്തിനു അടിച്ചു പൊളിക്കാന്‍ ഇത്രയൊക്കെ പോരെ?.”.
“ഇതു കൊറേ അന്ന്യായമാ‍യിപ്പോയപ്പി...“
ആട്ടൊയുടെ പൈസ വേസ്റ്റായതോര്‍ത്ത് ചേട്ടന്‍ കരഞ്ഞില്ലെന്നേയുള്ളൂ.
“കിറ്റു “ കണ്ട് മാധവിയമ്മ നെഞ്ചു പൊട്ടി പ് രാകി. പിന്നെ സമാധാനിച്ചു. 10,000 ന്റെ കൂപ്പണുണ്ടല്ലോ? 2000 ഉം ആട്ടൊയുടെ 45 രൂപയും കഴിച്ചാലും 7955 ബാക്കിയുണ്ടല്ലോ? അതു മതി.

പിറ്റേന്ന് തന്നെ മാധവിയമ്മ അതീന്ന് 5000 എന്നെഴുതിയ ഒരു കൂപ്പണും എടുത്ത് അപ്പുറത്തെ രാഗിണിയേടത്തിയേം വിലാസിനിയേടത്തിയേം ഒക്കെ കൂട്ടി അയ്യപ്പാസില്‍ പോയി തുണിയെടുക്കാന്‍ 5000 ന്റെ കൂപ്പണല്ലെ കയ്യില്‍. മാധവിയമ്മയ്ക്കാണേ തുണിയൊന്നും വേണ്ട. രാഗിണിയ്ക്കും വിലാസിനിയ്ക്കും ഓണത്തിനു തുണിയെടുക്കണോന്ന് പറയുകേം ചെയ്തിരുന്നു.അയ്യപ്പാസില്‍ പോയി ആവശ്യത്തിനുള്ള സാരിയും ഡ്രസ്സുമൊക്കെ എണ്ണിയും തൂക്കിയുമൊക്കെ എടുത്തു വച്ചു. ബില്ലു 6587 രൂപ 85 പൈസ. 5000 കഴിഞ്ഞു ബാക്കി 1587.85 അടയ്ക്കാനായി കൌണ്ടറില്‍ പോയി ആദ്യം കൂപ്പണ്‍ കൊടുത്തു...... അവരാ കൂപ്പണ്‍ തിരിച്ചും മറിച്ചും നോക്കി.. മാ‍ധവിയേടത്തിയെ രൂക്ഷമായി നോക്കുകയും ചെയ്തു. അയാള്‍ പറഞ്ഞു മാഡം ഒന്നാമതു ഇതു ഞങ്ങള്‍ക്കുള്ളതല്ല. മറ്റേ അയ്യപ്പാസിനുള്ളതാ (തിരോന്തരത്തു രണ്ട്
അയ്യപ്പാസുണ്ടത്രെ?) രണ്ടാമതു, 5000 രൂപയ്ക്കു നിങ്ങള്‍ പര്‍ച്ചേസു ചെയ്യുമ്പോള്‍ 25% ഡിസ് കൌണ്ട് കിട്ടും അതായതു 1250 കുറച്ചു അവിടെ കൊടുത്താല്‍ മതി എന്നര്‍ത്ഥം....!!.

മൂന്നാം ക്ലാസ്സില്‍ മൂന്നുവട്ടം തോറ്റ് ഈ ഏര്‍പ്പാട് നമുക്കു പറ്റിയതല്ലെന്ന് തീരുമാനിച്ച മാധവിയേടത്തിയ്കോ പള്ളിക്കൂടത്തി വിട്ടപ്പം പറങ്കിമാവേക്കേറിയിരുന്നു കാലം കഴിച്ച കെട്ട്യോനോ കൂപ്പണിന്റെ പൊരുളു പിടികിട്ടീല്ല. എല്ലാ കൂപ്പണിലേം ഡിസ്കോണ്ട് തുക കൂട്ടിയാ 10,000 വരും. പക്ഷെ ഓരൊന്നിലും പറഞ്ഞ തുകയുടെ സാധനം കാശുകൊടുത്തു വാങ്ങണം അപ്പഴെ ഡിസ്കൌണ്ടായി ഈ പറഞ്ഞ 10,000 കിട്ടൂ... കൂപ്പണ്‍ കൊടുത്തേയ്ക്കുന്നതൊ ഈ ദമ്പതികള്‍ അന്നേ
വരെ കേട്ടിട്ടു പോലുമില്ലാത്തിടത്ത ഒരു കമ്പ്യൂട്ടര്‍ സെന്ററിലേയ്ക്കു. (ഈ വയസ്സാം കാലത്ത് രണ്ടുപേരും കൂടെ എന്തു പഠിക്കാനാണൊ ദൈവമേ?!.) പിന്നെ കണ്ണട വില്‍ക്കുന്ന ഒരു കട, ഒരു ത്രീ സ്റ്റാര്‍ ഹോട്ടല്‍ ! (മാധവിയമ്മ ആകെ കണ്ടിട്ടുള്ളത് നമ്മുടെ നാരാ‍യണ വിലാസം ഹോട്ടല്‍ & ടീ ഷോപ്പ് മാത്രം!) ഒടുവില്‍ ആകെ അറിയാമായിരുന്ന അയ്യപ്പാസിലാണ് ആദ്യ കൂപ്പണ്‍ പരീക്ഷിച്ചത് അതു ചീറ്റിപ്പോകേം ചെയ്തു.!!

അയ്യപ്പാസില്‍ നിന്നും എങ്ങനെ മാധവിയമ്മ തടിയൂരിപ്പോന്നെന്നു അന്ന്വെഷിക്കാന്‍ ഞാന്‍ വീണ്ടും കമ്മീഷനെ വച്ചിട്ടൊണ്ട്. റിപ്പോര്‍ട്ട് കിട്ടട്ടേ..

- വീണ.

----------------------------------------
©-ഈ പ്രയോഗം അനിയന്‍ അപ്പൂസിന്റെ സൃഷ്ടിയാണ്.

17 comments:

വീണ said...

കഴിഞ്ഞതിനു മുന്നിലെ കര്‍ക്കിടകത്തിലെ ഒരു ഇരുണ്ട സന്ധ്യ.
കാര്‍ മേഘങ്ങള്‍ ഉരുണ്ടു കൂടി. ആകാശത്തല്ല അപ്പുറത്തെ മാധവിയമ്മേടെ മുഖത്ത്.......
ഇതു കഥയല്ല നടന്ന സംഭവം എന്നാല്‍ കഥാപാത്രങ്ങള്‍ സാങ്കല്‍പ്പികം.
ഓ:ടോ: സുഭദ്രമേടത്തീ ഈ പേരില്‍ എന്റെ വീട്ടിലേക്കുള്ള കേബിള്‍ കട്ട് ചെയ്തേക്കല്ലെ .. പ്ലീസ്....
-വീണ

സു | Su said...

പാവം മാധവിയമ്മ.

വേണു venu said...

ഇതും നന്നായിരിക്കുന്നു.
മീശ മാധവനെ ഒക്കെ ഒത്തിരി ഇഷ്ടമായപ്പീ.
മാധവി അമ്മയെക്കാള്‍ പാവം
കെട്ടിയോന്‍ .

മുസാഫിര്‍ said...

വീണ്‍സേ,
ഇതും നന്നായിട്ടുണ്ട്,അമ്മിണിയമ്മയുടെ ഡയലോഗ്ഗ് കുറച്ച് കടുപ്പം തന്നെ,അപ്പൂസ് പ്രയോഗങ്ങള്‍ക്കു കോപ്പി റൈറ്റു ഏടുത്ത് തുടങ്ങി അല്ലെ.:-)

മുസാഫിര്‍ said...

സോറി,ആയമ്മയുടെ പേരു മാറിപ്പോയി,അവരേങ്ങാനും അറിഞ്ഞാല്‍ ആട്ടിയാലോ,തിരുത്തുന്നു.

വല്യമ്മായി said...

ഹ ഹ ഹ അതു കൊള്ളാം,അപ്പൂസെ നീ നിന്റെ പ്രയോഗങ്ങളൊന്നും ചേച്ചിക്ക് കൊടുക്കാതെ പുതിയൊരു ബ്ളൊഗു തൊടങ്ങാന്‍ നോക്ക്.

വീണ said...

സൂ ചേച്ചി, വേണു ചേട്ടന്‍, മുസഫിര്‍ ചേട്ടന്‍, പിന്മൊഴി റ്റീച്ചര്‍,വളരെ നന്ദി.
വല്ല്യമ്മായി ചേച്ചിയേ (ഇതേതാണ്ട് എടാ അഛാ എന്നു വിളിക്കുന്ന പോലുണ്ടല്ലോ?!!) ചെറുക്കനെ വെറുതേ പിരി കേറ്റല്ലേ അല്ലെങ്കിലേ അവന്റെ ഇടയില്‍ എനിക്ക് ജീവിക്കാന്‍ വയ്യാണ്ടിരിക്കുവാ..
-വീണ.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

അപ്പോ അനിയത്തി ഞാന്‍ പറഞ്ഞ കരയ്ക്കടുത്തു. അല്ലിയോ? ഈ ആക്ഷേപഹാസ്യം... ആക്ഷേപഹാസ്യം... എന്നു പറഞ്ഞാലേ... ദേ ബ്ലോഗണ്ണമ്മാരെ മിനിമം ഇങ്ങനെയെങ്കിലുമിരിക്കണം. ഈ പെങ്കൊച്ചിന്‌ ദക്ഷിണകൊടുത്ത്‌ ശിഷ്യപ്പെടിന്‍.

മുല്ലപ്പെരിയാര്‍ ഇഷ്യൂവിനു ശേഷം അതിനെ വെല്ലുന്ന പ്രകാശനം. (പടിത്തം അപ്പൂസിനെ ഏല്‍പ്പിക്കാതെ) എഴുത്ത്‌ തുടരുക. വേളൂര്‍ ചേട്ടന്റെ കസേരയില്‍ ഇതുവരെ ആരും കേറിപ്പറ്റിയിട്ടില്ല. അരക്കൈ നോക്കപ്പീ.

സഹൃദയന്‍ said...

ഈ കമന്റ് ഈ പോസ്റ്റിനല്ല താഴത്തേതിനാണ്.

വളരെ പ്രതീക്ഷ തരുന്നു........കാരണം........വ്യത്യസ്തതക്കൊപ്പം സമകാലീനതയും

പിന്നെ ഈ പോസ്റ്റ്

മുഴുവന്‌ വായിച്ചിട്ടില്ല സേവ് ചെയ്തീട്ടിട്ടുള്ളു.

Siju | സിജു said...

ഇതു കൊള്ളാം
അടുത്ത റിപ്പോര്‍ട്ടാണോ അടുത്ത പോസ്റ്റ്

കുട്ടിച്ചാത്തന്‍ said...

ന്യൂസ് പിടിക്കാന്‍ അപ്പൂസൊ.. തല്ലുകിട്ടിയാല്‍ പാവത്തിനിരിക്കട്ടെ അല്ലെ? കുട്ടിച്ചാത്തനു കുട്ടികളോടാ കൂട്ട്.അപ്പൂസിനെ വെറുതെ വിടോ.. ധൈര്യം ഉണ്ടേല്‍ തന്നെ പോയാല്‍ മതി.

ഓം ഹ്രീം ആശംസകള്‍....

വര്‍ണ്ണമേഘങ്ങള്‍ said...

എല്ലാരും പറഞ്ഞ മാതിരി ഒരെല്ല്‌ കൂടുതലുണ്ടോ..
ഉണ്ടോ..
ഉണ്ടോ...
ഹേയ്‌ ഇല്ലല്ലോ അല്ലേ..
കാണില്ലായിരിക്കും..!

കുത്തിക്കുറികള്‍ said...

എന്തരപ്പീ ഇത്‌............... അമ്മിണിയമ്മ കലക്കി

Anonymous said...

ഇവിടെ വന്നിട്ടു കമന്റിടാതെ പോകാന്‍ വയ്യെന്നേ.നല്ല എഴുത്ത്‌ കെട്ടോ.ചെറുപ്രായമാണ്‌,ഇപ്പോകിട്ടുന്നസമയമൊന്നും പിന്നെകിട്ടില്ല.സമയം കിട്ടുമ്പോഴൊക്കെ എഴുതണം ഇവിടെ ഈ ചേച്ചി ഇനിയും വരും.

mydailypassiveincome said...

ഇതെന്താ ഈ പുട്ടും അമിട്ടും© സ്കീം?‍

സുഭദ്രമേടത്തി കേബിള്‍ കട്ടാക്കാതിരിക്കാന്‍ ഞാന്‍ പറയാം. അവരുടെ ടെലിഫോണ്‍ നമ്പര്‍ തരൂ ;)

കൊള്ളാം നല്ല പോസ്റ്റ്.

വീണ said...

സിജി ചേച്ചി, നന്ദി.:)
മലയാളത്തെ സ്നേഹിക്കുന്നതിന് പ്രത്യേകിച്ചും.
കേരളത്തില്‍ മലയാളം പറയാന്‍ മടിക്കുന്നവരാണ്‍ എന്റെ പ്രായത്തിലുള്ളവര്‍.
പച്ചക്കറിയുടെ ചിത്രം കണ്ടപ്പോള്‍ അതിശയം തോന്നി. അടുക്കള തോട്ടം നന്നായി ശ്രദ്ധിക്കുന്ന ആളാണെന്നു തോന്നി. നന്നായിരിക്കുന്നു.
നെറ്റില്‍ എല്ലാം നോക്കാന്‍ സമയം ഇപ്പോല്‍ കിട്ടുന്നില്ല.

മഴത്തുള്ളി ചേട്ടാ നന്ദി.

Anonymous said...

hahaha kollam. enikku malayalathil ivide ezhuthan ariyilla athu kondu mangalishil kaachunnu. " Meesa Madhavan " prayogam sherikkum Kalakki. aaa prayogam koodi kondanu njanee comment ezhuthunnathu. Bloggers ullathu kaaranam americayile ee avinja thanuppil ninnum, joliyil ninnum okkey ulla boradi ozhivayi kittunnu.