Sunday, December 31, 2006

കീറാമുട്ടിയിലെ ഹര്‍ത്താല്‍

ഞങ്ങടെ കീറാമുട്ടിയില്‍ ഇന്നലെ ഹര്‍ത്താല്‍ .
പ്രശ്നം മറ്റൊന്നുമല്ല. കിഴക്കേക്കര മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സേതുപ്പണിക്കരെ പടിഞ്ഞാറെക്കര
പ്രസിഡന്റ് കൊച്ചു ബാവ കുത്തിക്കൊന്നു. അതിനെന്തിനാണപ്പാ കീറാമുട്ടിയില്‍ ഹര്‍ത്താല്‍ ?. അതാണ്
എത്ര ചിന്തിച്ചിട്ടും ഈ വീണയുടെ കൊച്ചു തലയില്‍ കേറാത്തത് ?!!. ഞങ്ങടെ ഇടവും വലവുമായി കിടക്കുന്ന രണ്ടു പഞ്ചായത്തിലും ഹര്‍ത്താലു പോയിട്ട് ഒരു ബന്ദ് പോലുമില്ല പിന്നെ ഈ കീറാമുട്ടിക്കാര്‍ക്കിതെന്തിന്റെ കേടാ?

കിഴക്കെക്കര മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെക്കുറിച്ച് ആ പഞ്ചായത്തിലുള്ള ഒരു കുഞ്ഞിനുപോലും നല്ല
മതിപ്പില്ല. സേതു കള്ളനും റൌഡിയും ആണെന്നു ആ പഞ്ചാ‍യത്തിലും ഈ താലൂക്ക് മുഴുവനും എല്ലാര്‍ക്കും
അറിയാം. ഇതറിയാവുന്ന പടിഞ്ഞാറെക്കര പഞ്ചായത്ത് പ്രസിഡന്റ് കിഴക്കേക്കര പഞ്ചായത്താഫീസിനുള്ളില്‍
സേതു കള്ളവാറ്റ് നടത്തുന്നുണ്ടെന്നും പറഞ്ഞു പൊലീസിനെ കൊണ്ട് സേതുപ്പണിക്കരെ പിടിപ്പിച്ചു. പണ്ടെങ്ങൊ
അങ്ങനെയൊരു സംഭവം ഉണ്ടായതല്ലാതെ സേതുപ്പണിക്കര്‍ ഇപ്പോള്‍ കള്ളവാറ്റും മോഷണവും ഒക്കെ നിര്‍ത്തി
ഏറെക്കുറെ നല്ലനടപ്പിലായിരുന്നു. എങ്കിലും ചില മുന്‍ വൈരാഗ്യങ്ങള്‍ കാരണമാണ് സേതുവാശാനെ കൊച്ചു ബാവ
കുടുക്കിയതെന്നു പകല്‍ പോലെ വ്യക്തം. പണ്ട് സേതുവാശാന്‍ കള്ളവാറ്റ് നടത്തിയ സമയം ചക്കര എത്തിച്ചു
കൊടുത്തതു ഈ കൊച്ചുബാവയാണെന്ന പാട്ട് കിഴക്കെകരയിലും പടിഞ്ഞാറെക്കരയിലും ഈ കീറാമുട്ടിയിലും
വരെ പാ‍ണന്‍മാര്‍ വ്യാജ സി. ഡി യാക്കി കൊണ്ടു നടന്നു വില്‍ക്കുന്നുണ്ട്.

ഇത്തവണ കേസില്‍ കുടുങ്ങിയതു കൊണ്ടു സേതുവാശാനു പ്രസിഡന്റു സ്ഥാനം തെറിച്ച് മുന്‍പ്രസിഡന്റായി
എന്നതൊഴിച്ചാല്‍ അവിടെ നിന്നും തൊണ്ടി പോയിട്ട് ഒരു തോട്ടിപോലും പോലീസിനു കിട്ടിയില്ല. പക്ഷെ
കൊച്ചുബാവ ആരാ മോന്‍ വെറുതെയിരിക്കുമൊ ബാവ?. പഴയൊരു മോഷണക്കേസു കൂടെ കെട്ടിവച്ചു സേതുവിന്റെ
തലയില്‍. പണ്ട് പ്രസിഡന്റായിരുന്ന വകയില്‍ പഞ്ചായത്തു വക തെങ്ങിന്‍ തോപ്പില്‍ നിന്നും പത്തു നൂറ്റമ്പത് തേങ്ങ
ആശാന്‍ മോഷ്ടിച്ചിട്ടുണ്ട് അതു വച്ചു കേസിനൊരു ബലം കൊടുത്തു ബാവ. സേതു ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും കേസു നടന്നുകൊണ്ടേയിരുന്നു. ഇന്നലെയാണ് വിധി പ്രഖ്യാപിച്ചതു. വിധി പ്രഖ്യാപനം വന്ന ദിവസം തന്നെ വെളുപ്പിനെ ബാവയുടെ ഗുണ്ടകള്‍ സേതുവിനെ കുത്തിമലര്‍ത്തി. ഇതില്‍ പ്രതിഷേധിച്ചാണത്രെ കീറാമുട്ടിയില്‍ ഹര്‍ത്താല്‍ !!. കീറാമുട്ടിക്കാര്‍ തന്നെ സ്വന്തം നാട്ടുകാരെ വഴി തടയുന്നു, വണ്ടി തടയുന്നു, ആക്രമിക്കുന്നു. ചത്തതു കിഴക്കേക്കര മുന്‍ പ്രസിഡന്റ്, കൊന്നതു പടിഞ്ഞാറെക്കര പ്രസിഡന്റ് അതിനെന്തിനാ കീറാമുട്ടിക്കാര്‍ കീറാമുട്ടിയിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ?? ആര്‍ക്കുവേണ്ടി?. ചത്ത സേതുവാശാനുവേണ്ടിയോ? അതൊ കൊല്ലിച്ച ബാവയ്ക്കുവേണ്ടിയോ?. ആ രണ്ടു പഞ്ചായത്തുകളിലും മറ്റു പഞ്ചായത്തുകളെപ്പോലെ തന്നെ വെളുപ്പിനു കോഴി കൂവി സൂര്യനുദിച്ചു.... ആള്‍ക്കാ‍ര്‍ ജോലി ചെയ്തു ആഹരിച്ചു വൈകുന്നെരം കൂടണഞ്ഞു സന്ധ്യയ്ക്കു പക്ഷികള്‍ ചിലച്ചു സൂര്യനസ്തമിച്ചു രാത്രിയായി.. ആര്‍ക്കും പ്രതിഷേധവുമില്ല ജാഥയുമില്ല. എന്നിട്ടും തിളച്ചതു
കീറമുട്ടിയിലെ ചോര!.

ഒടുവില്‍ അവരോടൊപ്പം ഞാനും എന്റെ ഗേറ്റിനു മുന്‍പില്‍ കരിങ്കൊടി നാട്ടി എന്തിനെന്നറിയാതെ കൊല്ലപ്പെട്ട സേതുവാശാന്‍ എനിക്കാരുമല്ല അദ്ദേഹത്തെ കുറിച്ചുള്ള കേട്ടറിവുകള്‍ എനിക്കു ഒരു മതിപ്പും നല്‍കുന്നുമില്ല എങ്കിലും കീറാമുട്ടിക്കാരുടെ വോട്ടിനോടുള്ള സ് നേഹത്തില്‍ ജനിച്ച ഹര്‍ത്താലില്‍ ഞാനും പങ്കുചേര്‍ന്നു. അവരിലൊരാളായി മാറി.

മുത്തശ്ശി പറഞ്ഞു “അവന്‍ എത്ര ദുഷ്ടനാണെങ്കിലെന്താ അവന്‍ പറഞ്ഞപോലെ പറ്റിയില്ലെ?.“
“അതെന്‍ന്താ മുത്തശ്ശീ “
“അവന്‍ കുത്തേറ്റ് ചാവാന്‍ കിടന്നപ്പോള്‍ പറഞ്ഞ കേട്ടില്ലെ - ഞാന്‍ നല്ല ആള്‍ക്കാരുടെ യിടയിലെക്കാണ് പോകുന്നതു- എന്ന്, അതെ അതു ശരിയായിരുന്നു. ഇന്നലെ സ്വര്‍ഗ് ഗ വാതില്‍ ഏകാദശിയായിരുന്നു. എത്ര ദുഷ്ടനും ആ ദിനം മരിച്ചാ‍ല്‍ സ്വര്‍ഗ് ഗം പൂകുമത്രെ. ഒരു പക്ഷെ ബാവയ്ക്കത് അറിയില്ലയിരുന്നിരിക്കണം. അല്ലെങ്കില്‍ ഇന്നലെ തന്നെ സേതുവിനെ കൊല്ലില്ലയിരുന്നു. എന്തായാലും സേതുവിന്റെ ആത്മാവ് സ്വര്‍ഗ് ഗത്തില്‍ എത്തിയിട്ടുണ്ടാവണം. വെറുമൊരു മോഷ്ടാവാമെന്നെ സ്വര്‍ഗ് ഗത്തേയ്ക്കു നയിച്ച ബാവ നീണാള്‍ വാഴട്ടെ എന്നൊരു പക്ഷെ സേതുവിന്റെ ആത്മാവ് മന്ത്രിച്ചിട്ടുമുണ്ടാവണം.

മനോരമയിലെ അപ്പുക്കുട്ടന്‍ ചേട്ടന്‍ പറഞ്ഞപോലെ “ഉള്ളതു പറഞ്ഞാല്‍ ഉറിയും ചിരിക്കും എന്നാലിപ്പോള്‍ ഉറി ഇല്ലാത്തതു കൊണ്ടാവണം ചിരിയുമില്ലാ‍ത്രെ!

Sunday, December 24, 2006

ആശംസകള്‍


എല്ലാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് പുതുവത്സര ആശംസകള്‍
-വീണ

Wednesday, December 20, 2006

എക്സ്ക്ലൂസീവ്


എക്സ്ക്ലൂസീവ്
ഡല്‍ഹിയില്‍ നിന്നും ഒരു ചൂടന്‍ വാര്‍ത്ത, ദേ ഇപ്പോ ശാലിനി ചേച്ചി വിളിച്ചു പറഞ്ഞതേയുള്ളൂ. സംഗതി മുല്ലപ്പെരിയാര്‍ ചര്‍ച്ച തന്നെ. കേരള വെള്ള മന്ത്രിയും തമിഴ് തലൈവരും ദല്‍ഹിയില്‍ കൂടിക്കാഴ്ച നടന്നു കൊണ്ടിരിക്കുമ്പോള്‍ തമിഴ് മന്ത്രി പറഞ്ഞത്രെ എങ്കേ പ് രേമചന്ദിരന്‍ എന്ന്
പ് രേമചന്ദിരന്‍ ഇങ്കെ താനിരിക്ക് തലൈവരേന്ന് സെക്രട്ടറി.
തലൈവരുടെ കറുത്ത കട്ടിക്കണ്ണട വച്ച് നോക്കിയപ്പോള്‍ കാണാത്തതാകും എന്നവുമോ പാവം സെക്രട്ടറി കരുതിയതു.
വീണ്ടും തലൈവര്‍ "ഏന്‍ ശോത്യം.... എങ്കേ പ് രേമചന്ദിരന്..................."
താനവിടെ വടിപോലെ ഇരുന്നിട്ടും ഈ പാണ്ടി അണ്ണാച്ചി എന്താണിങ്ങനെ എന്നോര്‍ത്ത് അരിശം വന്ന കേരള വെള്ളം മന്ത്രി സദസ്സില്‍ ചൂടായെന്നും പിന്നെ ഇരുകൂട്ടരും വിട്ടു വീഴ്ചയില്ലാതെ ഇറങ്ങിപ്പോയെന്നും ശാലിനി ചേച്ചി പറഞ്ഞു. പിന്നീട് ചേച്ചി തമിഴ് തലൈവരെ ഒറ്റയ്ക്കു കണ്ട് തിരക്കിയപ്പോള്‍ താന്‍ ചോദിച്ചതു എങ്കേ പ് രേമചന്ദിരന്‍ എന്നതു തമിഴില്‍ എങ്കെ (എവിടെ?) അല്ല എന്നും മറിച്ച് എന്‍ . കെ. പ്രേമചന്ദ്രനോടാണ് എന്റെ ചോദ്യം എന്നു പറയാനുമായിരുന്നു, നിങ്ങടെ മന്ത്രി തെറ്റിദ്ധരിച്ചതാണ് കുഴപ്പങ്ങള്‍ക്കു കാരണം എന്നുമാണ്‍ തലൈവര്‍ പറഞ്ഞതത്രെ!. രണ്ടു ഭാഷക്കാര്‍ തമ്മിലുള്ള ഓരൊരൊ പ്രശ്നങ്ങളേ..!!

Sunday, December 17, 2006

മാധവനാശാരിയെ ചതിച്ച ബോര്‍ഡ്..!!

മാധവനാശാരിയെ അറിയില്ലേ?. ങ്ഹാ‍ . ... കീറാമുട്ടി പഞ്ചായത്തിലെന്നല്ല ഈ താലൂക്കിലും മാധവനാശാരിയെ അറിയാത്തവരായി ആരും ഉണ്ടാവില്ലകാരണം തടിപ്പണിയില്‍ മാധവനാശാരിയെ വെല്ലാന്‍ ഒരാളെ ഉണ്ടായിട്ടുള്ളു സാക്ഷാ‍ല്‍ പെരുന്തച്ചന്‍ . അത്രയ്ക്ക് കഴിവാണ്മാധവനാശാരിക്ക്. പക്ഷെ ഒരു കുഴപ്പം മാത്രം. ഉളി കയ്യിലെടുക്കണമെങ്കില്‍ മാധവനാശാരിക്കു സ്വല്‍പ്പം വീര്യം വേണം.അതു നിര്‍ബ്ബന്ധാ.. അതിനി ഏത് ദൈവം തമ്പുരാന്റെ വീടാണ് പണിയുന്നേന്ന് വച്ചാലും വാ‍റ്റ് ചാരായമില്ലാത്ത ഒരു പണിയ്ക്കുംമാധവനാശാരിയെ കിട്ടില്ല. രാവിലെ 7 മണിക്കു പണിസ്ഥലത്തു വന്നാല്‍ വൈകുന്നേരം 7 മണിവരെ കഠിനാദ്ധ്വാനം ചെയ്യും മാധവനാശാരി. ഇടയ്ക്കു ആഹാരം കഴിക്കാനും ചെറുതായൊന്നു മിനുങ്ങാനും മാത്രമേ മാധവനാശാരി പണി നിര്‍ത്താറുള്ളൂ.ഇപ്പൊഴത്ത് പിള്ളാരൊന്നും ശരിയല്ലെന്നാണ് മാധവനാശാരി പറയുന്നതു. ജീന്‍സുമിട്ട്, പണിയായുധങ്ങള്‍നിറച്ച ബ്രീഫ് കേസുമായി ബൈക്കില്‍ ചെത്തി നടക്കാനല്ലാതെ ഞങ്ങളൊക്കെ പണ്ടു ചെയ്ത പണിയുടെ ഏഴയലത്തു വരില്ലഇവന്മാരുടെ പണി എന്നാണ്. അതും ഇപ്പം എല്ലാം മെഷീനിലല്ല്യൊ പണിയുന്നെ. പിന്നെ അവരും പണി നിര്‍ത്തി വയ്ക്കുന്നത് ആഹാരംകഴിക്കാന്‍ മാത്രമെ ഉള്ളൂ. പക്ഷെ 7 നു വരും ആഹാരം കഴിക്കാന്‍ 10 നു പോകും തിരികെ 11നു വരും വീണ്ടും ഒരു മണിക്കു പോയാല്‍3 മണിക്കു വരും 4 മണിക്കു കുളിച്ചു മേയ്ക്കപ്പൊക്കെ ചെയ്തു 4 1/2 ക്കു അവര്‍ ബൈക്കെടുത്ത് സ്ഥലം വിടും.

ഈയിടെ നമ്മുടെ മാധവനാശാരി ടൌണില്‍ എന്തോ വാങ്ങാനായി പോയി വരും വഴി ഞങ്ങടെ കോളേജിനു മുന്നിലെ ബസ്റ്റോപ്പിലെത്തി അപ്പോഴാണ് അതിനു തൊട്ടടുത്ത കടയുടെ മുന്നില്‍ ആ ബോര്‍ഡ് കണ്ടത്. ബോര്‍ഡ് കണ്ടതും റോക്കറ്റു വിട്ടപോലെ മാധവനാശാരി കടയ്ക്കുള്ളിലേയ്ക്കു പാഞ്ഞു.

വിശാലമായ കടയ്ക്കുള്ളില്‍ അതിലേയിതിലേയൊക്കെ ആദ്യം ഒരു റൌണ്ടടിച്ഛ് നോക്കി ഉദ്ദേശിച്ച സാധനം അവിടെയൊന്നും കാണാഞ്ഞപ്പോല്‍ ആശാരി അവിടെ നിന്ന സെയിത്സ് ഗേളിനോട്തിരക്കി.
“ കൊച്ചേ സാധനം എവിടെയാ വച്ചേക്കുന്നെ?
”“അമ്മാവാ സാധനങ്ങളല്ലേ ഈ നിരത്തി വച്ചിരിക്കുന്നെ അമ്മാവനെന്താ വേണ്ടേ?”“
“പുറത്തെഴുതി വച്ചിട്ടില്ല്യൊ അതീന്ന് ഒരു നൂറ്റന്‍പതു മില്ലി തന്നാട്ടെ”
‘നൂറ്റന്‍പതു മില്ലിയൊ...? എന്തോന്നാ അത് അമ്മാവാ...”
“ ഹ .. സമയം കളയാതെ ബസ്സിനു നേരമായി കൊച്ചതിങ്ങോട്ട് എടുക്ക്...”
“ അമ്മാവാ എന്താ വേണ്ടതെന്നു പറയൂ... ഞാനെടുത്തു തരാം...”
“ നാടന്‍ വാറ്റില്ലെ അതീന്നു നൂറ്റമ്പത് തരാനാ പറഞ്ഞേ... വേഗം....”“ നാടന്‍ വാറ്റോ...? കെളവനിതെന്താ....?”ബഹളം കേട്ട് കൌണ്ടറിലെ ചേട്ടന്‍ വന്നു കാര്യം തിരക്കിയിട്ടു പുറത്തു പോയി നോക്കിയപ്പോള്‍കണ്ട ബോര്‍ഡില്‍ ഇങ്ങനെ എഴുതിയിരുന്നു.

“..........വാറ്റ് .........
ചോദിച്ചു വാങ്ങുക!”

ബസ്സു കയറാന്‍ നിന്ന കുരുത്തം കെട്ട പിള്ളാരാരോ‍ ആദ്യത്തെ “ലക്കി” യും അവസാനത്തെ “കാര്‍ഡു” ഉം ബോര്‍ഡില്‍ നിന്നും ചുരണ്ടിക്കളഞ്ഞിരുന്നു.!.
മാധവനാശാരി അടക്കത്തില്‍ കടയില്‍ നിന്നും പുറത്തു കടന്ന് ബോര്‍ഡുപോലും നോക്കാതെ ആദ്യം വന്ന ബസ്സിനു കൈ കാണിച്ചു.

Monday, December 11, 2006

തങ്കപ്പന്‍ ചേട്ടന്റെ പദ്മിനി

തങ്കപ്പന്‍ ചേട്ടന്‍ നമ്മളെപ്പോലൊരു ഇരുകാലി.ആ രണ്ട് കാലും കൊണ്ട് പത്തിരുപത്തിയാറ് കൊല്ലമായി തങ്കപ്പന്‍ ചേട്ടന്‍ നടക്കുന്നു.ഈ കീറാമുട്ടിയില്‍ എല്ലാര്‍ക്കും തങ്കപ്പന്‍ ചേട്ടനെന്നാല്‍ ജീവനാണ്, കീറാമുട്ടിയുടെ ജീവ നാഡിയാണ്.കീറാമുട്ടിക്കാരുടെ എന്താവശ്യമുണ്ടെങ്കിലും തങ്കപ്പന്‍ ചേട്ടനോടു പറഞ്ഞാല്‍ മതി ഉയിരുണ്ടെങ്കില്‍ അതുതങ്കപ്പന്‍ ചേട്ടന്‍ നിവൃത്തിച്ചുകൊടുക്കും. പൊന്നില്‍ തീര്‍ത്ത വിശ്വാസത്തോടെ എന്തും തങ്കപ്പനെ ഏല്‍പ്പിക്കംഎന്നാണ് കീറാമുട്ടിക്കാരുടെ പ്രമാണം.“തങ്കപ്പാ റേഷന്‍ കാര്‍ഡില്‍ പേരു ചേര്‍ക്കണമല്ലോ ഡാ എന്താ ചെയ്യേണ്ടേ?.““അതിനെന്താ അണ്ണാ നാളെ നമുക്കു പോയി ശരിയാക്കാമല്ലോ!” അപേക്ഷ എഴുതുന്നതു മുതല്‍റേഷന്‍ കാര്‍ഡ് ശരിയാക്കി കിട്ടുന്നതു വരെയുള്ള എല്ലാ ബാദ്ധ്യതയും തങ്കപ്പന്‍ ചേട്ടന്‍ ഏറ്റെടുക്കുംവിജയകരമാക്കുകയും ചെയ്യും..“തങ്കപ്പാ‍ .....അമ്മച്ചീടെ പെന്‍ഷന്‍ പേപ്പര്‍ ..........”“തങ്കപ്പാ .....അമ്മാവന്റെ ഡെത്ത് സര്‍ട്ടിഫിക്കറ്റ്...........”“തങ്കപ്പാ.... അനിയന്റെ കോളേജഡ്മിഷന്‍..........” “ തങ്കപ്പാ ദാ മോന് പേര്‍ഷ്യയിലെക്ക് അയക്കാനുള്ള കത്താ ഒന്ന് അഡ്രസ്സ് എഴുതിത്തര്വൊ?......” തുടങ്ങി കീറാമുട്ടിക്കാരുടെ ആവശ്യങ്ങളുടെ പട്ടിക ദിവസവും തങ്കപ്പന്‍ ചേട്ടനെ തേടിയെത്തും. സന്തോഷത്തോടെ തങ്കപ്പന്‍ ചേട്ടന്‍ അതൊക്കെ ഏറ്റെടുത്തു വരികയായിരുന്നു.
പൊടുന്നനെ ഒരു ദിവസം തങ്കപ്പന്‍ ചേട്ടന് പപ്പനാവന്റെ പത്ത് ചക്രം വാങ്ങാനുള്ള യോഗം വന്നു. തൊട്ടടുത്തുള്ള പഞ്ചായത്താഫീസിലായിരുന്നു
ഗുമസ്തനായി നിയമനം കിട്ടിയതു. ഇത്രയും കാലം ഇരുകാലില്‍ നടന്ന തങ്കപ്പന്‍ ചേട്ടനു അവിടെ വരെ എത്താന്‍ ഇരു കാലുകള്‍ പോരാതെ വന്നു.അങ്ങിനെ ഒരു സൈക്കിള്‍ വാങ്ങാന്‍ തങ്കപ്പന്‍ ചേട്ടന്‍ തീരുമാനിച്ചു. തീരുമാനിച്ചെന്നു മാത്രമല്ല വാങ്ങി അതില്‍ തന്നെ ജോലിക്കു പോകുകയും ചെയ്തു. അപ്പോഴും ഉള്ള സമയം ചേട്ടന്‍ കീറാമുട്ടിക്കാരുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനും മറന്നില്ല.
ഏതു ജീവിക്കും പരിണാമം ഉണ്ടാ‍കുന്ന പോലെ കാലം ചെന്നപ്പോള്‍ തങ്കപ്പന്‍ ചേട്ടനിലും പരിണാമം ഉണ്ടായി.. അങ്ങനെ സൈക്കിളില്‍ നിന്നും ചേട്ടന്‍ യാത്ര ബൈക്കിലേയ്ക്കു മാറ്റി. തങ്കപ്പന്‍ ചേട്ടന്റെ ഇരു ചക്രത്തോടൊപ്പം കാല ചക്രവും നിര്‍ദ്ദയം ഉരുണ്ടു കൊണ്ടേയിരുന്നു.
ഈ തിരക്കുകള്‍ക്കിടയിലെപ്പോഴൊ തങ്കപ്പന്‍ ചേട്ടന്‍ ഫയലുകള്‍ക്കൊപ്പം തന്റെ ഹൃദയവും അടുത്തിരുന്ന ഗുമസ്തി ഗ്രേസിക്കു കൊടുത്തു. ഗ്രേസി അതിലൊരു സൈനിട്ട് ആ ഫയലങ്ങെടുത്തു. അങ്ങനെ ഒരു നാള്‍ ആ മിക്സീകരിക്കപ്പെട്ട വിവാഹം നടന്നു. മൂന്നു പിള്ളാരും പിറന്നു. ആദ്യത്തെത് ഹിന്ദു. രണ്ടാമത്തെത് ക്രിസ്ത്യാനി, മൂന്നാമത്തേത് വീണ്ടും ഹിന്ദു. ഒരു ഇക്വിലിബ്രിയത്തിനായി ഗ്രേസിയേടത്തി പറഞ്ഞെങ്കിലും തങ്കപ്പന്‍ ചേട്ടന്‍ സന്മനസ്സു കാണിച്ചില്ല. കാലം പിന്നെയും ഉരുണ്ടുരുണ്ടു മാറി. ഇരുകാലിക്കു താങ്ങാവുന്നതിലും അധികം ഭാരം അതു വഹിച്ചുകൊണ്ടേയിരുന്നു. അവര്‍ക്കു പരാതിപ്പെടാന്‍ ഒരു റ്റൂ വീലര്‍ റൈറ്റ്സ് അസോസിയേഷന്‍ ഇല്ലാത്തതിനാല്‍ ഇരുകാലി പരാതിപ്പെട്ടില്ല, കൊടി പിടിച്ചതുമില്ല. പക്ഷെ ഇടയ്ക്കിടയ്ക്ക് പണി മുടക്കാറുണ്ട്. ഈ കൂടെക്കൂടെയും അനവസരത്തിലുമുള്ള പണി മുടക്കുകളും, ആപ്പീസിലെ മറ്റു സഹ ഗുമസ്ഥന്മാരുടെ ഏഷണിയും തങ്കപ്പന്‍ ചേട്ടനെ പ്രകോപിപ്പിച്ചുകൊണ്ടേയിരുന്നു ഇരു ചക്രം മാറ്റി നാല്‍ ചക്രം വാങ്ങാന്‍ . പിന്നെ തങ്കപ്പന്‍ ചേട്ടന്റെ രാത്രികള്‍ ഉറക്കമില്ലാത്ത രാത്രികളായി. തങ്കപ്പന്‍ ചേട്ടന്റെ സ്വപ്നങ്ങളില്‍ നാലുകാലുള്ളോരു നങേലിപ്പെണ്ണ് നിറഞ്ഞു നിന്നു. അങ്ങനെ നീണ്ട ഉറക്കമില്ലാത്ത രാത്രികള്‍ക്കൊടുവില്‍ തങ്കപ്പന്‍ ചേട്ടന്‍ നാട്ടിലെ ഒരു വിധം തെറ്റില്ലാത്ത വണ്ടി ബ്രോക്കര്‍ മമ്മദിക്കായോടു ഒരു പുതിയ നാല്‍ക്കാലിയുടെ കാര്യം പറഞ്ഞു. മമ്മദിക്കാ പറഞ്ഞു “എന്തിനാ കുട്ട്യേ പ്പൊ ദൊക്കെ?. പത്തോ പതിനഞ്ചൊ കൊടുത്താ‍ല്‍ പദ്മിനിയെ കിട്ടില്ലേ..!?.““പദ്മിനിയോ...? “. നാട്ടില്‍ 916 സര്‍ട്ടിഫിക്കറ്റുള്ള തങ്കപ്പന്‍ ചേട്ടന്‍ ഞെട്ടി.“ശേ... അതല്ല പുള്ളേയ്.. പ്രിമീയര്‍ പദ്മിനിയേ...”. അങ്ങനെ മമ്മദിക്കയുടെ വാചകമടിയില്‍ പാവം തങ്കപ്പന്‍ ചേട്ടന്‍ മയങ്ങി വീണു. ആദ്യമൊക്കെ പദ്മിനി ചുറു ചുറുക്കോടെ പുരപ്പുറം തൂത്തു. പിന്നെ പിന്നെ അവള്‍ മടിച്ചിയായി. വളയം പിടിക്കുന്ന തങ്കപ്പന്‍ ചേട്ടനെയും പിന്നില്‍ നിന്നു
പദ്മിനിയെ തള്ളുന്ന ഗ്രേസിയേടത്തിയേയും പിള്ളാരെയും കണ്ടാണ് ഇപ്പോള്‍ കീറാമുട്ടിയിലെ ജനം ഉണരുന്നതു. നാണക്കേടിനും ഒരതിരില്ലേ... ഇനിയേതായാലും മമ്മദിക്കയോടു കൂട്ടില്ല എന്നു തങ്കപ്പന്‍ ചേട്ടന്‍ കരുതി. ഇവളെ തട്ടാം അതിനായി പേപ്പറില്‍ ഫോണ്‍ നമ്പര്‍
സഹിതം ഒരു പരസ്യം കൊടുത്തു. മിനിയാന്നു മുതല്‍ തങ്കപ്പന്‍ ചേട്ടന്റെ വീട്ടിലെ ഫോണ്‍ നിര്‍ത്താതെ മണി മുഴക്കി.എന്റമ്മേ ഈ മെഗാ പാഴ് പദ്മിനിക്കും ഇത്രയും ഡിമാന്റൊ? ഞാന്‍ ഇന്നലെ ഗ്രേസിയേടത്തിയെ കണ്ടപ്പോള്‍ തിരക്കി എന്താ ഗ്രേസിയേടത്തിയേ
പദ്മിനിക്കു നല്ല ഡിമാന്റാണല്ലോ എത്രയാ ഫോണ്‍ കോള്‍ .!“ അതു വീണ മോളേ വിളി പദ്മിനിക്കല്ല.....!”“പിന്നെയൊ..?”“വിളിച്ചവരൊക്കെ പുതിയ കാര്‍ കമ്പനിയിലെ സെയിത്സ് റപ്പായിമാരാ...?. നിങ്ങളുടെ കാറു കൊടുക്കുന്നതായി പരസ്യം കണ്ടല്ലോ അപ്പോള്‍ നിങ്ങള്‍ പുതിയ
കാറു വാങ്ങില്ലെ.. ഞങ്ങടെ കാറു വാങ്ങൂ ഇയര്‍ എന്‍ഡ് ആയതിനാല്‍ ധാരാളം ഓഫറുണ്ട്...........അതൊണ്ട്....ഇതൊണ്ട്..............!. കുടുങ്ങീല്ലെ മോളെ!!”

വാല്‍ക്കഷ്ണം: കമ്പ്യൂട്ടറിനടുത്ത് പോയി നോക്കിയപ്പോള്‍ മൌസ് പാഡില്‍ നിറയെ എണ്ണ. അപ്പൂസിന്റെ ചെവിയ്ക്കു പിടിച്ചു കൊണ്ടുവന്നു കാണിച്ചപ്പോള്‍ അവന്‍ പറയുകയാണ് എന്റെ ചെവിയെന്തിനാ പൊന്നാക്കുന്നെ ടീ. വീ ക്കാരോടു പോയ് ചോയ്ക്ക്ന്ന്. അതെന്താടാന്ന് ചോദിച്ചപ്പോ പറയുകയാ ഇന്നലെം കൂടെ ഞാന്‍ കണ്ടല്ല്ലോ പരസ്യം. ‘എണ്ണ പുരട്ടി പാഡ് തുടയ്ക്കാന്‍ ‘ നമ്മുടെ പാഡില്‍ അതൊന്നു പരീക്ഷിച്ചതാന്ന്. എന്താ ചെയ്യാ ഈ ചെക്കനെ കാരണം.

Saturday, December 09, 2006

“വീണാസ് തിയറി ഓഫ് നയന്‍”

ഈ ഒന്‍പതിനെ പണ്ടേ എനിക്കു ഇഷ്ടമല്ല. എന്താന്നറിയില്ല ആ അക്കം കാണുന്നതേ എനിക്കലര്‍ജി പോലെയാ.. പണ്ട് നാലാം ക്ലാസില്‍ പഠിക്കുമ്പം തുടങ്ങിയ സംശയമാ‍ണ് ആരാണ്‍ ഈ അക്കത്തിനു ഒന്‍പതെന്നു പേരിട്ടതെന്ന്. ഞാന്‍ വളരും തോറും സംശയവും കൂടിക്കൂടി വന്നു. ഒടുവില്‍ എഴില്‍ പഠിക്കുമ്പോള്‍ കണക്കു പഠിപ്പിക്കാന്‍ വന്ന വസന്ത റ്റീച്ചറിനോടും ചോദിച്ചു. അന്നൊരു വെള്ളിയാഴ്ച യായിരുന്നു. അന്നേരം ടീച്ചറ് വഴക്കു പറഞ്ഞു ചെവിക്കു പിടിച്ചു വേദനിപ്പിക്കേം ചെയ്തു. തിങ്കളാഴ്ച വന്നപ്പം ടീച്ചറ് വരാന്തയില്‍ വച്ചു എന്നെ കണ്ടപ്പോള്‍ പറഞ്ഞു സാരല്ല്യ മോളെ റ്റീച്ചര്‍ അന്നേരത്തെ ദ്വേഷ്യത്തിനു വഴക്കുപറഞ്ഞതാന്ന രണ്ടീസമായി റ്റീച്ചറും ഉറങ്ങീല്ലാത്രെ. പിന്നെ ആരൊടെങ്കിലും ചോദിക്കാന്ന് വച്ചാ വട്ടാന്നു പറയും അതു കൊണ്ട് മോളിതാരോടും ചോദിക്കണ്ടാ‍ന്നും പറഞ്ഞു. പിന്നെ പരസ്യായിട്ട് ഞാനിതാരോടും ചോദിച്ചിട്ടില്ല. ഇപ്പം ബ്ലോഗുണ്ടല്ലോ.. ധൈര്യായിട്ട് ചോദിക്കാലോ. ചേട്ടന്മാറ്ക്കൊ ചേച്ചി മാറ്ക്കൊ മാഷന്മാരുണ്ടെങ്കില്‍ അവരൊ പറഞ്ഞു തരുമെന്നു കരുതട്ടെ?.
അതേയ്....... ആരാ ഈ 9 നു ഒന്‍പതെന്നു പേരിട്ടതു?. ശരിക്കും അതിന്റെ പേരു “ഒന്‍പ്” എന്നല്ലെ? നോക്കൂ. ഏഴ്, എട്ട്, ഒന്‍പ് അതല്ലെ അതിന്റെ ശരി?. അല്ലാതെ ഒറ്റക്കാരനായ ഒന്‍പിനെ പിടിച്ച് പത്തിന്റെ സ്ഥാനം കൊടുത്തതാരാ..??.
വീണാസ് തിയറി ഓഫ് നയന്‍ :-
9 = ഒന്‍പ്
90 = ഒന്‍പതു
900 = തൊണ്ണൂറ്
9,000 = തൊള്ളായിരം
90,000 = ഒന്‍പതിനായിരം...........ഇതല്ലേ ശരി?.
പഴയത്
9 = ഒന്‍പതു (കേള്‍ക്കുമ്പോള്‍ അതിനു പത്തിന്റെ സ്ഥനമല്ലെ?)
90 = തൊണ്ണൂറ് ( നൂറിന്റെ സ്ഥാനം ഫീല്‍ ചെയ്യുന്നില്ലെ?)
900 = തൊള്ളായിരം (ആയിരത്തിന്റെ സ്ഥാനം എന്നു തോന്നുന്നില്ലെ...?)
വെറുതെ മനുഷ്യനെ തെറ്റിധരിപ്പിക്കാനായിട്ടല്ലേ?
മറ്റുള്ള ഭാഷകളിലൊന്നും ഞാന്‍ നോക്കിയിട്ടു കുഴപ്പമില്ല - അറിയാവുന്ന ഭാഷകളില്‍ മലയാളവും തമിഴുമേ പ്രശ്നമുള്ളൂ. അതെന്താ‍ അങിനെ?. എഞ്ചിനീയറിങ് കഴിഞ്ഞിട്ട് ഞാന്‍ ഇത് PhD യ്ക്കു വിഷയം ആക്കിയാലോന്നു വിചാരിക്ക്യാ..

Friday, December 08, 2006

അശ്വതി വിലാസം ഹോട്ടല്‍

(കഥ വായിക്കും മുന്‍പ്:- ഈ കഥ എഴുതിയത് രണ്ടര വര്‍ഷം മുന്‍പ് അന്നത്തെ ഒരു ചാനല്‍ ഹിറ്റിനെ കുറിച്ചാണ് . ഇനി വായിക്കുക.)

ഗ്രാമത്തിലെ തിരക്കേറിയ കവലയാണ് അത്താണി മുക്ക്. അവിടെയാണ് നമ്മുടെ കഥാനായകന്‍ അപ്പുക്കുട്ടന്റെ അശ്വതി വിലാസം ഹോട്ടല്‍ ആന്റ് റ്റീ ഷോപ്പ്. ശരിക്കും പറഞ്ഞാല്‍ ഇത് അപ്പുക്കുട്ടന്റെ മാത്രം കടയല്ല. അപ്പുക്കുട്ടന്റെ അച്ഛന്‍ കുട്ടന്‍പിള്ള ആയിരത്തി തൊള്ളായിരത്തി അറുപത്തിരണ്ടില്‍ ആരംഭിച്ചതാണീ ചായക്കട. അന്നു ആ കവലയില്‍ ചായക്കടയായി ഇതൊന്നു മാത്രമേ ഉണ്ടായിരുന്നുള്ളു. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിനാലിലാണ് തന്റെ ചായക്കടയ്ക്കു “അശ്വതി വിലാസം ഹോട്ടല്‍ ആന്റ് റ്റീ ഷോപ്പ് “ എന്ന് കുട്ടന്‍പിള്ള പേരിട്ടതു. വെറും ചായക്കട ഹോട്ടല്‍ & ടീ ഷോപ്പായി ഉയര്‍ന്നതിനു പിന്നില്‍ തന്റെ മകളുടെ ജനനമാണെന്നാണ് കുട്ടന്‍പിള്ള ഇപ്പോഴും എപ്പോഴും പറയാറുള്ളത്. അതാണ് മകള്‍ അശ്വതിയുടെ പേരു തന്നെ കടയ്ക്കിടാ‍ന്‍ കുട്ടന്‍പിള്ളയെ പ്രേരിപ്പിച്ചത്.

കാലം ഏറെ കഴിഞ്ഞു. അത്താണി മുക്കു വളര്‍ന്നു... വളര്‍ന്നു പുര നിറഞ്ഞു. ഒപ്പം കടകള്‍ ഒത്തിരി കൂടി. തമ്മില്‍ തമ്മില്‍ മത്സരമായി. എന്തായാലും പഴയ പ്രൌഢിയൊക്കെ പോയി ഇന്നു ശോഷിച്ചു പോയ കടയെ ഒന്നു
പുഷ്ടിപ്പെടുത്താനായി, മുംബയിലെ പണി കളഞ്ഞ് നാട്ടിലെത്തിയ മകന്‍ അപ്പുക്കുട്ടന്‍ തീരുമാനിച്ച്. അങ്ങനെ കടയുടെ നടത്തിപ്പ് അപ്പന്‍ കുട്ടന്‍ പിള്ളയില്‍ നിന്നും അപ്പുക്കുട്ടന്‍ ഏറ്റെടുത്തു. അതിന്റെ ഭാഗമായി കടയില്‍ ചില്ലറ പരിഷ്കാരങ്ങളും അപ്പുക്കുട്ടന്‍ കൊണ്ടു വന്നു. വൈകുന്നേരങ്ങളില്‍ ചില തീറ്റ മത്സരങ്ങളും തമാശകളുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ അപ്പുക്കുട്ടന്‍ തീരുമാനിച്ചത്!.

അപ്പുക്കുട്ടന്റെ ഭരണ പരിഷ്ക്കാരത്തിനു ശേഷം അശ്വതി വിലാസത്തില്‍ തിരക്കോടു തിരക്ക്. സപ്ലൈ ചെയ്യാന്‍ മധുരപ്പതിനെട്ടുകാരി അശ്വതിയെക്കൂടെ നിര്‍ത്തിയതിനാലാണ് തിരക്കു കൂടിയതെന്ന് അത്താണി മുക്കിലെ മറ്റു
കടക്കാരുടെ പരദൂഷണം. അസൂയ അല്ലാതെന്താ... എന്തായാലും അപ്പുക്കുട്ടന്റെ പരിഷ്കാരം ഏറ്റു. സന്ധ്യമയങ്ങും നേരം യുവാക്കളും വല്ല്യപ്പന്മാരും ഉള്‍പ്പെടെ നാട്ടിലെ നല്ലൊരു ജനാവലി അപ്പുക്കുട്ടന്‍റെ കടയില്‍ റെഡി. ഈ നേരങ്ങളില്‍ ചായയുടെയും ലഘു ഭക്ഷണങ്ങളുടെയും വിൽപ്പന കൂടുകയും അതോടൊപ്പം കുട്ടന്‍പിള്ളയുടെ പോക്കറ്റ്വീര്‍ത്ത് വരികയും ചെയ്തു. അപ്പുക്കുട്ടന്‍റെ കടയില്‍ പ്രത്യേകിച്ചൊരു ലേഡീസ് വിഭാഗമില്ല അതുമല്ല വൈകുന്നേരം നാലു മണി കഴിഞ്ഞാല്‍ പിന്നെ ചാനലുകളിലെ തുടരന്‍ കണ്ണീരില്‍ നിന്ന് ഒരു മോചനം വേണമെങ്കില്‍ പാതിരാ കഴിയണ്ടേ?.

അപ്പുക്കുട്ടന്‍റെ കടയിലെ പ്രധാന കലാ പരിപാടി ഭക്ഷണ മത്സരമാണെന്ന് പറഞ്ഞല്ലോ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് ആവശ്യം പോലെ ആഹാരം കഴിക്കാം കാശൊന്നും കൊടുക്കേണ്ട. തുടക്കത്തില്‍ കുട്ടന്‍പിള്ള ചേട്ടന്‍ എതിര്‍ത്തതാണ് പക്ഷെ മോന്‍റെ പിടി വാശിയ്ക്കു മുന്നില്‍ തോറ്റു കൊടുക്കേണ്ടിവന്നു.

അപ്പുക്കുട്ടന്‍റെ പതിവു പരിപാടി തുടങ്ങാറായി. കടയില്‍ ഫുള്‍കോറം റെഡി.

അശ്വതി ഒരു സിനിമാതാരത്തിന്‍റെ പൊലിമയോടെ മുന്‍ നിരയില്‍ തന്നെ ഹാജര്‍!. വലതു വശത്തായി തീറ്റ മത്സരത്തിനുള്ള ടീം. ഇടതുവശത്തു അപ്പുക്കുട്ടന്‍റെ അളിയന്‍ അദ്ദേഹമാണ് മത്സരത്തിന്‍റെ നിയന്ത്രേതാവ്.

അതാ മുംബായ് സ്റ്റൈലില്‍ അപ്പുക്കുട്ടന്‍ എത്തുകയായി......

“ആവേശത്തോടെ സ്വാഗതം ചെയ്യുന്നു നിങ്ങളെ ഓരൊരുത്തരെയും ഇന്നത്തെ ഈ ബൌദ്ധികമായ ഭക്ഷ്യ മത്സരത്തിലേയ്ക്. ആരൊക്കെയാണ് ഇന്ന് ഈ സ്വാദേറും മത്സരത്തിന്‍റെ ബഞ്ചിലേയ്ക്കു വരുക എന്നു നിശ്ചയിക്കാനുള്ള
പ്രാഥമിക പരീക്ഷ തുടങ്ങുകയാണ്. എന്‍റെ ചോദ്യം ശ്രദ്ധിച്ചു കേള്‍ക്കണം. ആരാദ്യം കൈ പൊക്കുന്നുവോ അയാള്‍ക്കിരിക്കാം മത്സരിക്കാം പലഹാരങ്ങളുടെ, രുചിയുടെ ആവേശകരമായ ഈ മത്സരത്തില്‍.”

“ആദ്യ ത്സരാര്‍ത്ഥിയാരാണെന്നറിയാനുള്ള സൂചനകളിലേയ്ക്കു കടക്കുന്നു. റെഡിയായിരിക്കുക എല്ലാവരും ഇപ്പോള്‍ മുതല്‍......”.

“എനിയ്ക്കറിയേണ്ടത് ഈ പലഹാരത്തിന്‍റെ പേരാണ്......” “എന്‍റെ നിറം ഇളം ബ്രൌണ്‍...ആവിയിലാണ് എന്‍റെ ജനനം.....എന്‍റെ ആദ്യ രൂപത്തെ നാമമാക്കി ഒരു കവിത യുണ്ട്..................”.

ഒരു മിടുക്കന്‍റെ കൈ ഉയര്‍ന്നു..

“യേ..സ്..??”
“ഗോതമ്പു പുട്ട്...!!”
“ഉത്തരം വളരെ ശരിയാണ്.. ഗോ.പു. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഗോതമ്പു പുട്ടാണ് ശരിയായ ഉത്തരം. താങ്കള്‍ക്കിരിക്കാം ഈ ബഞ്ചിലേയ്ക്കു .......മത്സരിക്കാം അശ്വതി വിലാസം ഹോട്ടലിന്‍റെ ബൌദ്ധികമായ ഈ ഭക്ഷ്യ
മത്സരത്തിലേയ്ക്ക്......”.

“പേരെന്താണ്....?.”
“ശങ്കരന്‍ കുട്ടി....”
“കവിത ഇഷ്ടമാണൊ....?. മത്സരത്തിന്‍റെ ചോദ്യമല്ല കേട്ടോ..!
പേരറിയാത്തൊരു പെണ്‍കിടാവേ നിന്‍റെ
നേരറിയുന്നു ഞാന്‍ പാടുന്നൂ...
ഗോതമ്പ കതിരിന്‍റെ നിറമാണ്
പേടിച്ച പേടമാന്‍ മിഴിയാണ്
കയ്യില്‍ വളയില്ല കാലില്‍ കൊലുസില്ല,
മെയ്യില്‍ അലങ്കാരമൊന്നുമില്ല.......

വായിച്ചിട്ടുണ്ടോ ഗോതമ്പു മണികള്‍..?”
“ഉണ്ട്..”
“ഗോതമ്പ് പുട്ട് ഇഷ്ടമാണൊ..??
“ഇഷ്ടമാണ്....”
“കുടിയ്ക്കാനെന്താണ് വേണ്ടത്..ചായ... കോഫി....?‌.”
“കോഫി...”
“അശ്വതി പ്ലീ......സ്..”
സ്ലോ മോഷനില്‍ അശ്വതി കോഫിയുമായി കടന്നു വന്നു. അശ്വതിയുടെ അന്ന നടയില്‍ ശങ്കരങ്കുട്ടിയുടെ കണ്ണുകള്‍ ഉടക്കിയോ......ന്നൊരു സംശയം!!. അപ്പുക്കുട്ടനും അത് തോന്നാതിരുന്നില്ല. അതുകൊണ്ടാവണം അപ്പുക്കുട്ടന്‍ വേഗം
തുടര്‍ന്നു..

“എവിടെയാണ് ശങ്കരങ്കുട്ടിയുടെ വീട്..?”
“ആറ്റിനക്കരെ”
“ആറ്റിനക്കരെ എന്നു പറയുമ്പോള്‍..... ആ പാടം കഴിഞ്ഞ് പോകണൊ?.”
“അതെ”
“വീട്ടുപേര് എന്താണ്..?”
“കാവുങ്കല്‍..”
“.......കവുങ്കല്‍....? കാവുങ്കല്‍ കൊച്ചു ഗോവിന്ദനെ ഞാനറിയും ഞങ്ങളൊന്നിച്ച് പഠിച്ചതാണ്. പഠിക്കുമ്പോള്‍ അദ്ദേഹം നല്ലൊരു തീറ്റക്കാരന്‍ ആയിരുന്നു.

കൊച്ചുഗോവിന്ദന്‍റെ.........?‌.”
“അനിയനാണ്...”
“കൊച്ചു ഗോവിന്ദന് ഒരനിയത്തിഉണ്ടായിരുന്നല്ലോ.....?... എന്താ പേര്......!”
“കൌസല്ല്യ”
“ങാ....... അതെ. കൌസല്ല്യ.....(അപ്പുക്കുട്ടന്‍ അറിയാതെ കവിള്‍ തടവി!)അതേയതെ ഇപ്പോള്‍ ഞാനോര്‍ക്കുന്നു...... എന്തു ചെയ്യുന്നു?.”

“ചേച്ചിയിപ്പോള്‍ സീരിയലില്‍...............”
“ചേച്ചിയുടെ കാര്യമല്ല......ചോദിച്ചതു ശങ്കരന്‍ കുട്ടിയുടെ കാര്യമണ്..”
“പ്രത്യേകിച്ചു തൊഴിലൊന്നുമല്ല പിന്നെ ചില സീരിയലുകള്‍ക്ക് കഥയെഴുതാറുണ്ട്..”
‌“ ഓ..അപ്പോള്‍ നാലഞ്ചു വര്‍ഷത്തെയ്ക്ക് പണിയായി അല്ലെ?.”
“...?...?...?‌.”
“താങ്കള്‍ പതിവായി ഈ കടയില്‍ വരാറുണ്ടോ?.”
“അങ്ങനെയില്ല. കയ്യില്‍ കാശില്ലാത്തപ്പോള്‍ മാത്രം..!”
“ഇവിടുത്തെ ഭക്ഷണത്തെ കുറിച്ച് എന്താണഭിപ്രായം..?....കുഴപ്പമില്ലാ.......?”
“ങാ... കുഴപ്പമില്ല..”.
“അപ്പോള്‍ അളിയാ എങ്ങനാ...? ഇദ്ദേഹത്തെ പങ്കെടുപ്പിക്കാമോ....?. ഈസ് ഹി അപ്രൂവ്ഡ്..?”
‌“ഡിസപ്രൂവ്ഡ്‌.”
“...?....?...?... ക്ഷമിക്കണം യെസപ്രൂവ്ഡ് എന്നാണളിയന്‍ പറഞ്ഞത് ..ആവേശം കൊണ്ട് പറഞ്ഞപ്പോള്‍ ഡിസപ്രൂവ്ഡ് ആയതാണ്..”

“സ്നേഹത്തോടെ സ്വാഗതം ചെയ്യാം ഗോതമ്പ് പുട്ടിഷ്ടപ്പെടുന്ന ശങ്കരന്‍ കുട്ടിയെ. എന്‍റെ സുഹൃത്തും തീറ്റപ്പ്രിയനുമായ കാവുങ്കല്‍ കൊച്ചു ഗോവിന്ദന്‍റെ യും കൌസല്യയുടെയും അനിയനെ ഇന്നത്തെ തീറ്റ മത്സരത്തിലെയ്ക്ക് ....നിയമങ്ങളൊക്കെ അറിയാമല്ലൊ?. പതിനൊന്നു ചോദ്യങ്ങള്‍ പതിനൊന്നു ഉത്തരങ്ങള്‍.”

‌“അറിയാം.”

1. “നിങ്ങള്‍ മനസ്സില്‍ വിചാരിച്ച സാധനം ഒരു പലഹാരമാണൊ?.”
“യെസ്”
2. “അതുണ്ടാക്കിയതു ഭാരതീയ ഭക്ഷണ ശൈലിയിലാണൊ?
“യെസ്”
3. “ദക്ഷിണേന്ത്യ..?”
“യെസ്..”
4. “കേരളം..?”
“യെസ്..”
5. “കൊല്ലം..?”
“നോ...”
6. “മലബാര്‍...?”
“യെസ്...”
7. “കോഴിക്കോട്..?‌.”
“യെസ്”
8. “ഈ പലഹാരത്തില്‍ അരി, ഗോതമ്പ്, മൈദ ഇവയിലൊന്ന് ചേര്‍ത്തിട്ടുണ്ടൊ?‌.”
“യെസ്..”
9. “ അരി...?”
‌“യെസ്”
“ചോദ്യം 10 ഈ പലഹാരം ഇപ്പോള്‍ ഈ കടയില്‍ ഉള്ളതാണൊ?.”
“അതെ‌
“പതിനൊന്നാമത്തെ ചോദ്യം.... പഴക്കം ഇന്നലെയ്ക്കു മുന്‍പ്...?”
“മനസ്സിലായില്ല ചോദ്യം ഒന്നു കൂടെ വ്യക്തമാക്കാമോ?”
“അതായതു നിങ്ങള്‍ മനസ്സില്‍ കരുതിയ പലഹാരം ഈ കടയില്‍ ഉണ്ടാക്കിയതു രണ്ടു ദിവസം മുന്‍പാണൊ എന്നാണ് എന്‍റെ ചോദ്യം.....”
“....... അളിയനോട് ചോദിക്കണം..”
“അതെ..”
“അളിയന്‍ അതെ എന്നു പറഞ്ഞു. അപ്പോള്‍ ഞാന്‍ ഉദ്ദേശിച്ച പലഹാരം തന്നെ യായിരിക്കണം..? പതിനൊന്നാമത്തെ?
ചോദ്യം വീണ്ടും.... അരി പൊടിയാണൊ...?.”
‌“എന്നു പറയാം.”
“പതിനൊന്ന് ചോദ്യങ്ങള്‍ കഴിഞ്ഞിരിക്കുന്നു... ഇനി കണ്ടുപിടിക്കേണ്ടതു ഉത്തരമാണ്.”
“വിജയപ്രതീക്ഷയുണ്ടൊ?”
“തീര്‍ച്ചയായും..?”
“..മലയാളികളുടെ തീന്മേശമേല്‍ ലഘു ഭക്ഷണമായും പ്രധാന ഭക്ഷണമായും പതിറ്റാണ്ടുകളായി നിരത്തി വന്ന, ഇറച്ചിയോടൊപ്പമോ അല്ലാതെയോ കഴിക്കാവുന്ന........”
“ഇപ്പോഴും വിജയ പ്രതീക്ഷ.......?”
“യെസ്..”
“ഷുവര്‍....?.. എനിവെ അയാം ഗോയിങ് ഫോര്‍ എ വൈഡ് ഗസ്സ്...... ഈസ് ഇറ്റ് പത്തിരി...?”
“നോ..”
“നോ....??? ആര്‍ യു ഷുവര്‍....?”
“കടയിലിരിക്കുന്ന ആര്‍ക്കെങ്കിലും എനി ഐഡിയ?”
“.....??!!”
“ഓ. ക്കേ....” റ്റെല്‍ മീ എന്തായിരുന്നു താങ്കളുടെ മനസ്സില്‍?”
“ഹല്‍വ....”
“?..!^&***(%$#@....? ക്ഷമിക്കണം.. എന്തു കൊണ്ടൊ എന്‍റെ മെമ്മറിയില്‍, ഞാന്‍ ശേഖരിച്ചിരുന്ന ഹല്‍വ യുടെ ഡേറ്റ തെറ്റായിട്ടായിരുന്നു. അതാണ് കോഴിക്കോടു വരെ എത്തിയ ഞാന്‍ നേരെ പത്തിരിയിലേയ്ക്ക് പോയത്. മധുരമുള്ളതാണൊ എന്നൊരുപക്ഷെ ചോദിച്ചിരുന്നെങ്കില്‍ അതെ എന്നു പറയുമായിരുന്നു അല്ലെ!!. എനിവേ.. ഗുഡ് സെലെക്ഷന്‍....!”
‌“ആ..ന്റ്റ്.......അശ്വതി പ്ലീ..........സ്...”
“എന്തായിരുന്നു ഹല്‍വ തന്നെ മനസ്സില്‍ ഓര്‍ക്കാന്‍ കാരണം?.”
‌“പ്രത്യേകിച്ചൊന്നുമില്ല... കുഞ്ഞു നാള്‍ മുതലെ ഹല്‍വ ഇഷ്ടമാണ്”
ഒരു പാത്രം നിറയെ ഹല്‍വയും മറ്റൊരു പാത്രത്തില്‍ ഗോതമ്പുപുട്ടും കുറ്റിയുമായി അശ്വതി വീണ്ടും സ്ലോ മോഷനില്‍ എത്തി.

‌“അനുമോദിക്കാം..ഇന്നത്തെ ഭക്ഷണ മത്സരത്തില്‍ വിജയിയായ, കുഞ്ഞുനാള്‍ മുതലേ ഹല്‍വ ഇഷ്ടമായ, ഗോതമ്പു പുട്ടിഷ്ടപ്പെടുന്ന ശങ്കരന്‍ കുട്ടിയെ. അശ്വതി വിലാസത്തിന്‍റെ പേരില്‍ നിങ്ങളുടെ പേരില്‍ എന്‍റെ സ്വന്തം പേരില്‍...”

“ഇത്, ബൌദ്ധികമായ ഒരു പോരാട്ടത്തിലൂടെ,മറവിയുടെ മാറാലകള്‍ക്കുള്ളില്‍ നിന്നും ഹല്‍വയെ ചികഞ്ഞെടുത്ത് ഓര്‍മ്മിച്ചതിന്....” ഹല്‍വ നിറച്ച പാത്രം നല്‍കുന്നു. പിന്നില്‍ അശ്വതിയുടെ നിറഞ്ഞ ചിരി.

“ഇതു ഗോതമ്പു മണികളെ ഓര്‍ത്തതിന്. ഒപ്പം ഗോതമ്പു പുട്ടിനെയും....” പുട്ട് നിറച്ക കുറ്റി നല്‍കുന്നു.

“കാളിമയാര്‍ന്ന, ഇരുളാര്‍ന്ന.. മേഘശകലങ്ങളില്‍ നിന്നും പ്രചണ്ഡ പ്രരോദനം പോലെ ഒരു മിന്നല്‍ പിണര്‍ പോലെ പ്രത്യുഷ പുഷ്പം പോലെ ഭക്ഷണത്തിന്റെ സ്വാദായ് നറുമണമായ് രുചിയായ്, നാളെത്തെ സന്ധ്യയില്‍ അടുത്ത വിജയി
ഉണര്‍ന്നെണീക്കും വരെ വിട...”

അളിയന്‍ അപ്പുക്കുട്ടനോട് തിരക്കി “അളിയന്‍ ഇപ്പറഞ്ഞതെന്താ.....?”
‌“ആവോ... ഇത്തിരി കനമുള്ള നാലഞ്ചു വാക്കുകള്‍ കിടക്കട്ടേന്നു വച്ചതാ അളിയാ.....”

അശ്വതി വിലാസം ഹോട്ടലിന്‍റെ മറ്റൊരു നിറഞ്ഞ സന്ധ്യയ്ക്കായി അത്താണി മുക്കിലെ നല്ലവരായ നാട്ടുകാര്‍ക്കൊപ്പം നമുക്കും കാത്തിരിക്കാം....!

Sunday, December 03, 2006

മണികണ്ഠന്‍ ചേട്ടനെ പിടിച്ച ശനി!!

മണികണ്ഠന്‍ ചേട്ടന് കഷ്ടകാലം! അത് ഇന്നും ഇന്നലെയും തുടങ്ങീതല്ല.
കൊല്ലം കുറെയായി മണികണ്ഠന്‍ ചേട്ടന് കാലക്കേട് തുടങ്ങീട്ട്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ചേട്ടന്റെ ജീവിതം നായ നക്കിയത്രേ. അതും വല്ല
പോമറേനിയനുമാണേല്‍ മണികണ്ഠന്‍ ചേട്ടന് ഇത്രേം ദണ്ഡം വരില്ലായിരുന്നു.
ഇതൊരു മയവുമില്ലാത്ത “ഹച്ചിന്റെ“ നായേപ്പൊലത്തൊരെണ്ണമാ നക്കിയതത്രേ.
ഇതു കേട്ടു കേട്ടു എല്ലാ ദോഷങ്ങളും സുഭദ്രേടത്തിയ്ക്കിപ്പം കാണാപ്പാഠമാണ്.
ഇങ്ങേരുടെ കൂടെ എന്നു പൊറുക്കാന്‍ തൊടങ്ങിയോ അന്നു മുതല്‍ എന്റെ കഷ്ഠകാലം
തുടങ്ങീയെന്നു സുഭദ്രേടത്തി അയല്‍ക്കൂട്ടത്തിനു വരുമ്പോഴൊക്കെ പറയാറുണ്ട്.

ദൈവങ്ങളായ ദൈവങ്ങളെയെല്ലാം ചേട്ടന്‍ വിളിച്ചു നോക്കി ഒരു രക്ഷയുമുണ്ടായില്ല!!.
ആപത്തൊഴിയാനും പരിഹാരമറിയാനും എന്താ വഴിയെന്നു ചിന്തിച്ചിരിക്കുമ്പോഴാണ്
ആരൊ പരപ്പനങ്ങാടിയിലെ കണിയാരുടെ കാര്യം മണികണ്ഠന്‍ ചേട്ടന്റെ ചെവിയില്‍ പറഞ്ഞത്.
ഉച്ചത്തില്‍ പറഞ്ഞാല്‍ കാലക്കേടിന് ക്രൈം ബ്രാഞ്ചിന്റെ കയ്യിലകപ്പെട്ടാലോന്നു കരുതിയാവും
പറഞ്ഞയാള്‍ സംഗതി അത്രയും ഗോപ്യമാക്കിയതു!.

പരപ്പനങ്ങാടി വരെ പോകാന്‍ മണികണ്ഠന്‍ ചേട്ടന്റെ കയ്യില്‍ അപ്പോള്‍ റെഡി കാശില്ലാഞ്ഞിട്ടും,
താന്‍ ചാര്‍ത്തിയ “മാല“ വാടിപ്പോയതിന്റെ ദു:ഖത്തില്‍ കണിയാര്‍ കവടിയും പലകയും തല്‍ക്കാലം
മൂടിക്കെട്ടിയതുകൊണ്ടും മണികണ്ഠന്‍ ചേട്ടന്‍ ആ യാത്ര മാറ്റി പകരം നാട്ടിലെ പ്രധാന കണിയാന്‍
കൃഷ്ണനെ പണിയേല്‍പ്പിച്ചു.

മണികണ്ഠന്‍ ചേട്ടന്റെ കാലക്കേടറിയാനും നക്കിയ നായയെ കണ്ടെത്താനും കണിയാന്‍ കവടി നിരത്തി.
ഒറ്റയായും തെറ്റയായും കിട്ടിയ പരലുകള്‍ കണിയാന്‍ കൂട്ടിയും കിഴിച്ചും നോക്കി. മണികണ്ഠന്‍ ചേട്ടനെ
ശനി പിടിച്ചത്രെ. നാല്‍പ്പത്തിനാലു വയസുള്ള മണികണ്ഠന്‍ ചേട്ടനെ പത്തു കൊല്ലം ഏഴര ശനിയനും
കണ്ടകശനിയനും ചേര്‍ന്നു ഇടം വലം വിട്ടിട്ടില്ല പിന്നെ ഗ്രഹദോഷം, ദശാ സന്ധി, ജനന ശിഷ്ടാരിഷ്ടം
മുതല്‍ ദശമൂലാരിഷ്ടം വരെയുള്ള സകല അരിഷ്ടങ്ങളും പോരാഞിട്ട് ദൃഷ്ടി ദോഷം, വിളി ദോഷം എന്നു
വേണ്ട കണിയാര്‍ക്കറിയാവുന്ന സകല ദോഷങ്ങളും മണികണ്ഠന്‍ ചേട്ടന്റെ മേല്‍ കെട്ടിവച്ചു. ഓരൊ ദോഷം
കെട്ടി വയ്ക്കുമ്പോഴും അതിന്റെ പരിഹാരത്തിനായി മണികണ്ഠന്‍ ചേട്ടന്‍ ചിലവാക്കേണ്ടി വരുന്ന സംഖ്യയിലും
പിന്നെ സുഭദ്രേടത്തി കൊടുത്ത ചക്കരക്കാപ്പിയിലുമാണ് കണിയാരുടെ നോട്ടം!!.
ദോഷങ്ങളുടെ എണ്ണം കൂടുംതോറും മണികണ്ഠന്‍ ചേട്ടനു വേവലാതിയും കണിയാര്‍ക്ക്
ആര്‍ത്തിയും കൂടി കൂടി വന്നു ഒപ്പം ചക്കര കാപ്പിയുടെ ഗ്ലാസ്സും ഒഴിഞ്ഞുകൊണ്ടിരുന്നു..

ദക്ഷിണ വാങ്ങുന്നതിനൊപ്പം ദോഷപരിഹാര പൂജകള്‍ക്കായി നല്ലൊരു ദിവസവും പരിഹാരക്രിയകള്‍ക്ക്
ഒരു നെടു നെടുങ്കന്‍ ചാര്‍ത്തും കൊടുക്കാന്‍ കണിയാര് മറന്നില്ല. ദക്ഷിണയേക്കാള്‍ കനമുള്ള ചാര്‍ത്തും
നീട്ടിപ്പിടിച്ച് മണികണ്ഠന്‍ ചേട്ടന്‍ ദീര്‍ഘമായി നിശ്വസിച്ചു. പിന്നെ ദോഷങ്ങളുടെ പട്ടികയില്‍
ധനനഷ്ടവും പറഞ്ഞിട്ടുണ്ടാവുമെന്നു ആശ്വസിച്ചു.

കയ്യില്‍ കാല്‍ക്കാശില്ലതിരുന്നിട്ടും മണികണ്ഠന്‍ ചേട്ടന്‍ തൊട്ടടുത്ത സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും
സര്‍വ്വനാശിനീകാരക യജ്ഞത്തിന്റെ പേരില്‍ ഒരു ലോണെടുത്തു. അങ്ങനെയുമൊരു ലോണുണ്ടോന്നായിരിക്കും
ഉണ്ടല്ലോ.. 19 ശതമാനം പലിശ നല്‍കാന്‍ തയാറാണെങ്കില്‍ നരകത്തില്‍ പോകാനുള്ള വിസയും ടിക്കറ്റും
എടുക്കാന്‍ വരെ സഹകരണ ബാങ്കുകാര്‍ ലോണ്‍ കൊടുക്കും. ജാമ്യമോ... ഏയ്.. ആര് ചോദിച്ചു ജാമ്യം?
ജാമ്യം ചോദിക്കുന്നതും കൊടുക്കുന്നതും ഇവിടെ നിരോധിച്ചിരിക്കുകയല്ല്യോ.... പക്ഷെ ഞങ്ങള്‍ക്കൊരൊറപ്പിനു
നിങ്ങളുടെ അല്ലറ ചില്ലറ സ്ഥാവര ജംഗമ വസ്തുക്കള്‍ - വല്ല വീടോ തോട്ടമൊ പാടമോ അങ്ങനെയെന്തെങ്കിലും
ചെറുതായിട്ട് ഒരു ഈടു നല്‍കണമെന്നു മാത്രം. ഇപ്പ എഴുതാ‍മേ... ഇപ്പ തള്ളാ‍മേ എന്നൊക്കെ മൈക്കിനു
മുന്‍പില്‍ ഉശിരോടെ പറയാന്‍ ഇടതും വലതും ചേരിയില്‍ ആളുണ്ടാകും പക്ഷെ പണയപ്പെടുത്തിയ കിടക്കാടം
ബാങ്കുകാര്‍ കൊണ്ടു പോകുമ്പാഴാണ് ശരിക്കും നരകത്തിലേക്കുള്ള വിസ കിട്ടുക!, അതവിടെ നില്‍ക്കട്ടെ.

അങ്ങനെ നമ്മുടെ മണികണ്ഠന്‍ ചേട്ടനും ലോണ്‍ കിട്ടി. പിറ്റേന്നു തന്നെ ചാര്‍ത്തുമായി ചാലയില്‍ പോയി
കണിയാര്‍ക്ക് ആവശ്യമുള്ളതെല്ലാം ചേട്ടന്‍ വാങ്ങി.

ഒടുവില്‍ പാപ പരിഹാര യജ്ഞദിവസം കണിയാര് ഏഴര വെളുപ്പിനെ തന്നെ ഹാജര്‍ ഒപ്പം
ഒരു പരികര്‍മ്മിയും. തിരികെപ്പോകുമ്പോള്‍ എടുപ്പത് ണ്ടാവണമല്ലോ? തൂശനിലയില്‍ വച്ച ഗണപതി
മുതല്‍ സ്വര്‍ണ് ണ നാണയം വരെ കണിയാരുടെ പടിയാണ് അപ്പോള്‍ പിന്നെ പരികര്‍മ്മിയായി
നല്ലൊരാ‍ളെ തന്നെ വേണ്ടേ കൊണ്ടരാന്‍ ?.

മണികണ്ഠനെ പിടിച്ച ശനിയെ മാറ്റാനായിപ്രഭാതം മുതല്‍ രാവോളം മന്ത്രങ്ങളും തന്ത്രങ്ങളും കുതന്ത്രങ്ങളും
കണിയാര്‍ ഉരുവിട്ടു. രാവേറെ ചെന്നു. ശനി മാറി ഞായറായിട്ടും കണിയാരുടെ മണിയൊച്ച ആ‍ വീട്ടില്‍
നിന്നും മുഴങ്ങി കൊണ്ടേയിരുന്നു. ഒടുവില്‍ രാത്രിയുടെ ഏഴാം യാമത്തില്‍ മണികണ്ഠന്‍ ചേട്ടന്‍ കണിയാരുടെ
മണിനാദത്തില്‍ നല്ലോണം മയങ്ങിപ്പോയി.

രാവിലെ കണിയാരുടെ കുറിപ്പടി യാണു മണികണ്ഠന്‍ ചേട്ടന് കണിയായതു.
അതില്‍ കണിയാരിപ്രകാരം ഉവാച:

“പ്രിയപ്പെട്ട മണികണ്ഠന്. കുറെ നാളായി നിന്നെ ഗ്രസിച്ഛിരുന്ന ശനിയെ ഞാന്‍ ഒഴിപ്പിച്ചെടുത്തു
അതുമായി ഞാന്‍ പോകുന്നു. സുഖമായി വസിക്കുക”.

ദൈവമേ.... അങ്ങനെ ശനിയൊഴിഞ്ഞു.!!. എടീ സുഭദ്രേ കാപ്പിയായായോടീ................
സുഭദ്രേ........ടീ.........!!!!!!!!!!!!!!!!!!!!!!!!!!!!

***

Saturday, December 02, 2006

ടി.വി. യില്‍ കേട്ടത്

കഴിഞ്ഞ ദിവസം ടി.വി.യില്‍ കേട്ടത്:
വരുന്നു “ഈസ്റ്റേണ്‍ തെന്നാലിരാമന്‍
ദൈവമേ.... തെന്നാലിരാമനിലുമുണ്ടോ “ഈസ്റ്റേണും“ “ വെസ്റ്റേണു“ മൊക്കെ
ങാ.... ഉണ്ടാ‍രിക്കും അല്ലെ?

Saturday, November 25, 2006

കേബിളും കൂപ്പണും

കഴിഞ്ഞതിനു മുന്നിലെ കര്‍ക്കിടകത്തിലെ ഒരു ഇരുണ്ട സന്ധ്യ.
കാര്‍ മേഘങ്ങള്‍ ഉരുണ്ടു കൂടി. ആകാശത്തല്ല അപ്പുറത്തെ മാധവിയമ്മേടെ മുഖത്ത്. എനിക്കാദ്യം കാര്യം പിടികിട്ടീല്ല്യ ഞാന്‍ കരുതിയതു എനിക്കു എഞ്ചിനീയറിങിനു അഡ്മിഷന്‍ കിട്ടിയതിന്റെ ദീനമായിരിക്കും കടന്നല്‍ കുത്തിയ ആ മുഖത്തിന് കാരണം എന്നാണ്. കാരണം അവരാരോടൊക്കെയൊ പറഞ്ഞു നടന്നിരുന്നു ആ പെണ്ണിന് ഒരു എല്ലു കൂടുതാലാന്ന്. അതൊക്കെ പോട്ടെ അയലോക്കക്കാര്‍ക്കൊരു ദണ്ഡം വന്നാല്‍ നമ്മളു ചോദിക്കേണ്ടായോ?.

ഞാന്‍ തിരക്കി എന്താ വല്ല്യമ്മേ എന്തെങ്കിലും ഏനക്കേടുണ്ടോന്ന്. വല്ല്യമ്മ നീട്ടിയൊരാട്ട്. ഫ് ..ആ... ഏനക്കേട് നിന്റ്റമ്മയ്ക്കാ...ന്ന്. കിട്ടേണ്ടതു കിട്ടിയപ്പം

എനിക്കും സമാധാനമായി. പിന്നെ എന്താ അവരുടെ പ്രശ്നമെന്നറിയാന്‍ ഞാന്‍ അപ്പൂസെന്ന ഏജന്റിനെ വിട്ടു നമ്മുടെ കമ്മീഷനെപ്പോലോന്നുമല്ല.അവന്‍ പത്തു മിനിറ്റിനകം നിക്കു റിപ്പോര്‍ട്ടു തന്നു.

“വീണേച്ചീ .. അതെന്താ പ്രശ്നാന്നൊ അവരുടെ വീട്ടില്‍ കേബിളില്ലാത്രെ അതിനു കെട്ടിയോനുമായി വഴക്കുണ്ടാക്കിയിറങ്ങിയതായിരുന്നു“.

അവരുടെ വീടിന്റെ മോളില്‍ ഒരു പൈപ്പും അതിന്റെ അറ്റത്ത് പഴുതാര പോലൊരു സാധനവും നിക്കാന്‍ തൊടങ്ങീട്ട് കൊല്ലം പത്തിരുപതായി. അതിലൂടെ താഴേയ്ക്കിറങ്ങി വരുന്നതോ മാധവിയമ്മയ്ക്കു ഏഴയലത്തുപോലും പിടുത്തമില്ലാത്ത ഹിന്ദീം വല്ലപ്പോഴും കിട്ടണ മലയാളം ദൂരദര്‍ശനവും. കാക്കയിരുന്നാലും കാറ്റടിച്ചാലും പിണങ്ങുന്ന ദര്‍ശനം. ഇപ്പുറത്തും അപ്പുറത്തും സ്ത്രീയും, മിന്നു കെട്ടും, ഒക്കെ തകര്‍ക്കുമ്പോള്‍ , സന്മനസ്സില്ലാത്തതു കൊണ്ടു മാത്രം സമാധാനം കിട്ടാത്ത മാധവിയമ്മ എങ്ങിനെ കിടന്നുറങ്ങും.

കൊല്ലം കുറെയായി കെട്ട്യോനോടു പറയാന്‍ തുടങ്ങിയിട്ടു “ . ദേ.. നമുക്കും എടുക്കാന്നേ ഒരു കേബിള്‍ .!?എന്നും എങ്ങനാ അപ്പുറത്തെ പിള്ളാരോടു കഥ ചോദിക്കുന്നെ?. “

“ഓ പിന്നെ അതിന്റെയൊരു കൊറവേയിനിയുള്ളൂ. പശൂന് നാളെ പിണ്ണാക്കു വാങ്ങാന്‍ ആര്‍ക്കു കള്ളസാക്ഷി പറയുംന്ന് ഓര്‍ത്ത് മനുഷ്യന് പ് രാന്തു പിടിച്ചിരിക്കുമ്പഴാ അവടെയൊരു കേബിള്...

എന്നാലും കേബിള്‍ മോഹം മാധവിയമ്മേടെ മനസ്സീന്നു പോയില്ല. കണവനെക്കൊണ്ട് സമ്മതിപ്പാ‍നായി മാധവിയമ്മ അരയും തലയും മുറുക്കി. പിറ്റേന്നു നേരം വെളുത്തപ്പോള്‍ മാധവിയമ്മേടെ കെട്ട്യോന്റെ മനസ്സു മാറി അഥവാ മാധവിയമ്മ എന്തോ കൂടോത്രം ചെയ്തു മാറ്റി!.

പിന്നേയും കെട്ടിയോന്‍ കാലുമാറും മുന്‍പേ മാധവിയമ്മ മോളുടെ “മീശമാധവന്‍ .” ഊരി കൊടുത്തിട്ടു പറഞ്ഞു “ഇത് കൊണ്ടൊയി വിറ്റിട്ട് കേബിളിന്റെ കാശടച്ചിട്ടു വാ മനുഷ്യേനെ.... . നിവൃത്തിയില്ലാതെ മനസ്സില്ലാ മനസ്സൊടെ കെട്ടിയോന്‍ പടിയിറങ്ങി. ഒരു വര്‍ഷത്തെ കാശടച്ചു പിറ്റേന്ന് മാധവിയമ്മയ്ക്കു കണക്ഷനും കിട്ടി. അന്നു തന്നെ മുകളിലിരുന്ന പഴുതാരയെ പറിച്ച് ഒരേറു കൊടുത്തു മാധവിയമ്മ.

പക്ഷെ പ്രശ്നം അവിടെയല്ല...

കേബിളെടുത്ത് ഒരു കൊല്ലം തികയാറയപ്പോള്‍ കേബിളാപ്പീസീന്ന് ഇന്‍ഡാസു വന്നു. അടച്ച പണത്തിന്റെ കച്ചോടം കഴിഞ്ഞു ഇനി കരയണോങ്കിലും ചിരിക്കണോങ്കിലും പണം വേറേ അടയ്ക്കണം. .. വിഷമിക്കേണ്ടാട്ടോ.... ഞങ്ങടെ പുതിയ “പുട്ടും അമിട്ടും© ” സ്കീമില്‍ പണം ഒരു കൊല്ലത്തേയ്ക്കടച്ചാ‍ല്‍ നിങ്ങള്‍ക്കു കിട്ടുന്നതോ ഒരു യമണ്ടന്‍ പട്ടു സാരി, നിറപറ കിറ്റ്, 10,000 രൂപയുടെ ഗിഫ്റ്റ് കൂപ്പണും.....?!!!

മാധവിയമ്മയും കെട്ടിയോനും തിരിച്ചും മറിച്ചും കൂട്ടി നോക്കി. അടയ്ക്കേണ്ടത് 2000 രൂപ. കിട്ടുന്നതു ഒരു പട്ടു സാരി, 10,000 രൂപയുടെ കൂപ്പണ്‍, പിന്നെ നിറപറ കിറ്റും!!. ഒട്ടും ആലോചിച്ചില്ല മാധവിയമ്മ. ചിട്ടി കെട്ടിയ കാശു കൊണ്ട് മോള്‍ക്കു വാങ്ങിയ വള എടുത്തു കെട്ടിയോന് കൊടുത്തിട്ട് പറഞ്ഞു “ഇതങ്ങോട്ട് വില്‍ക്ക് 10,000 ന്റെ കൂപ്പണ്‍ ഉണ്ടല്ലോ നമുക്കു ഇതുപോലൊന്ന് വാങ്ങാമെന്നെ“. നിറപറയും കിറ്റുമൊക്കെ കൊണ്ട്വരാനുള്ളതല്ലേ ഓണത്തിന്റെ തെരക്കാ ബസ്സിലെല്ലാം നിങ്ങളൊരോട്ടോയെടുത്തു പോകാന്‍ നോക്ക്......ഇതാദ്യമായാ മാ‍ധവിയമ്മേടെ കെട്ടിയോന്‍ തന്റെ പ്രിയതമയില്‍ നിന്നും ഇത്രേം പ്രായത്തിനിടെ ഇങ്ങനെ ഒരു നല്ല വാക്കു കേക്കണെ.

അങ്ങനെ കേബിളാപ്പീസിച്ചെന്നു പണമടച്ച് രസീതി വാങ്ങി ഗിഫ്റ്റ് കൌണ്ടറില്‍ പോയി നിന്നിട്ട് ചേട്ടന്‍ ആട്ടോ ഡ്രൈവറെ കൂടെ വിളിച്ചു. പെന്‍സില് പോലിരിക്കണ താനെങ്ങനെ ഒറ്റയ്ക്കു അരിച്ചാക്കു പൊക്കിയെടുക്കും? പട്ടുസാരി നല്ല നെറോള്ളതു തന്നെ സെലക്റ്റ് ചെയ്ത് എടുത്തു. പറഞ്ഞപോലെ കുറേ ഗിഫ്റ്റ് കൂപ്പണുകളും കിട്ടി. അടുത്തതു നിറപറ... ചേട്ടന്‍ പറഞ്ഞു “ഇനി അതെടുത്തു വണ്ടിയില്‍ വയ്ക്ക്..

“എന്ത്....?“ ഡ്രൈവര്‍ ചോദിച്ചു.

“നില്ലെടാ അവരിപ്പ തരും അരി... “ കുറെ നേരം നിന്നിട്ടും അതു മാത്രം കാണുന്നില്ല. ഒടുവില്‍ ക്ഷമ കെട്ടു ചേട്ടന്‍ ചോദിച്ചു. “അപ്പഴെ അപ്പീ അതു മാത്രം ഇങ്ങു തന്നീല്ലല്ലൊ ...പോട്ട് ...നേരം ...ഒരുവാടായി“
“എന്തോന്നാ കാര്‍ന്നോരെ..... “ കൌണ്ടറിലെ ചേട്ടായി തിരക്കി.
“അരീം മറ്റും തരൂന്ന് പറഞ്ഞില്ലേ പിള്ള അതൂടെ പിടീന്നിഞ്ഞെടുക്കീന്‍ നേരങ്ങളായി......പോട്ട്....“
മേശപ്പുറത്തിരുന്ന ഒരു കുഞ്ഞു പായ്ക്കറ്റ് കാട്ടി കൌണ്ടറിലെ ചേട്ടന്‍ പറഞ്ഞു. “അതല്ലേ ചേട്ടാ ഈ എടുത്തു വച്ചേയ്ക്കുന്നെ ....!!
“ഈ ഉരിയ അരിയാ....... ? എന്തര് പറേണതു?“
“അതെ ചേട്ടാ ഇതു തന്നെ നിറപറ കിറ്റ്. അതിനുള്ളില്‍ നിറപറ അരിയുണ്ട്, പായസത്തിന്റെ സാധനങ്ങളുണ്ട്, സാമ്പാറിന്റെ പൊടിയുണ്ട്. ഓണത്തിനു അടിച്ചു പൊളിക്കാന്‍ ഇത്രയൊക്കെ പോരെ?.”.
“ഇതു കൊറേ അന്ന്യായമാ‍യിപ്പോയപ്പി...“
ആട്ടൊയുടെ പൈസ വേസ്റ്റായതോര്‍ത്ത് ചേട്ടന്‍ കരഞ്ഞില്ലെന്നേയുള്ളൂ.
“കിറ്റു “ കണ്ട് മാധവിയമ്മ നെഞ്ചു പൊട്ടി പ് രാകി. പിന്നെ സമാധാനിച്ചു. 10,000 ന്റെ കൂപ്പണുണ്ടല്ലോ? 2000 ഉം ആട്ടൊയുടെ 45 രൂപയും കഴിച്ചാലും 7955 ബാക്കിയുണ്ടല്ലോ? അതു മതി.

പിറ്റേന്ന് തന്നെ മാധവിയമ്മ അതീന്ന് 5000 എന്നെഴുതിയ ഒരു കൂപ്പണും എടുത്ത് അപ്പുറത്തെ രാഗിണിയേടത്തിയേം വിലാസിനിയേടത്തിയേം ഒക്കെ കൂട്ടി അയ്യപ്പാസില്‍ പോയി തുണിയെടുക്കാന്‍ 5000 ന്റെ കൂപ്പണല്ലെ കയ്യില്‍. മാധവിയമ്മയ്ക്കാണേ തുണിയൊന്നും വേണ്ട. രാഗിണിയ്ക്കും വിലാസിനിയ്ക്കും ഓണത്തിനു തുണിയെടുക്കണോന്ന് പറയുകേം ചെയ്തിരുന്നു.അയ്യപ്പാസില്‍ പോയി ആവശ്യത്തിനുള്ള സാരിയും ഡ്രസ്സുമൊക്കെ എണ്ണിയും തൂക്കിയുമൊക്കെ എടുത്തു വച്ചു. ബില്ലു 6587 രൂപ 85 പൈസ. 5000 കഴിഞ്ഞു ബാക്കി 1587.85 അടയ്ക്കാനായി കൌണ്ടറില്‍ പോയി ആദ്യം കൂപ്പണ്‍ കൊടുത്തു...... അവരാ കൂപ്പണ്‍ തിരിച്ചും മറിച്ചും നോക്കി.. മാ‍ധവിയേടത്തിയെ രൂക്ഷമായി നോക്കുകയും ചെയ്തു. അയാള്‍ പറഞ്ഞു മാഡം ഒന്നാമതു ഇതു ഞങ്ങള്‍ക്കുള്ളതല്ല. മറ്റേ അയ്യപ്പാസിനുള്ളതാ (തിരോന്തരത്തു രണ്ട്
അയ്യപ്പാസുണ്ടത്രെ?) രണ്ടാമതു, 5000 രൂപയ്ക്കു നിങ്ങള്‍ പര്‍ച്ചേസു ചെയ്യുമ്പോള്‍ 25% ഡിസ് കൌണ്ട് കിട്ടും അതായതു 1250 കുറച്ചു അവിടെ കൊടുത്താല്‍ മതി എന്നര്‍ത്ഥം....!!.

മൂന്നാം ക്ലാസ്സില്‍ മൂന്നുവട്ടം തോറ്റ് ഈ ഏര്‍പ്പാട് നമുക്കു പറ്റിയതല്ലെന്ന് തീരുമാനിച്ച മാധവിയേടത്തിയ്കോ പള്ളിക്കൂടത്തി വിട്ടപ്പം പറങ്കിമാവേക്കേറിയിരുന്നു കാലം കഴിച്ച കെട്ട്യോനോ കൂപ്പണിന്റെ പൊരുളു പിടികിട്ടീല്ല. എല്ലാ കൂപ്പണിലേം ഡിസ്കോണ്ട് തുക കൂട്ടിയാ 10,000 വരും. പക്ഷെ ഓരൊന്നിലും പറഞ്ഞ തുകയുടെ സാധനം കാശുകൊടുത്തു വാങ്ങണം അപ്പഴെ ഡിസ്കൌണ്ടായി ഈ പറഞ്ഞ 10,000 കിട്ടൂ... കൂപ്പണ്‍ കൊടുത്തേയ്ക്കുന്നതൊ ഈ ദമ്പതികള്‍ അന്നേ
വരെ കേട്ടിട്ടു പോലുമില്ലാത്തിടത്ത ഒരു കമ്പ്യൂട്ടര്‍ സെന്ററിലേയ്ക്കു. (ഈ വയസ്സാം കാലത്ത് രണ്ടുപേരും കൂടെ എന്തു പഠിക്കാനാണൊ ദൈവമേ?!.) പിന്നെ കണ്ണട വില്‍ക്കുന്ന ഒരു കട, ഒരു ത്രീ സ്റ്റാര്‍ ഹോട്ടല്‍ ! (മാധവിയമ്മ ആകെ കണ്ടിട്ടുള്ളത് നമ്മുടെ നാരാ‍യണ വിലാസം ഹോട്ടല്‍ & ടീ ഷോപ്പ് മാത്രം!) ഒടുവില്‍ ആകെ അറിയാമായിരുന്ന അയ്യപ്പാസിലാണ് ആദ്യ കൂപ്പണ്‍ പരീക്ഷിച്ചത് അതു ചീറ്റിപ്പോകേം ചെയ്തു.!!

അയ്യപ്പാസില്‍ നിന്നും എങ്ങനെ മാധവിയമ്മ തടിയൂരിപ്പോന്നെന്നു അന്ന്വെഷിക്കാന്‍ ഞാന്‍ വീണ്ടും കമ്മീഷനെ വച്ചിട്ടൊണ്ട്. റിപ്പോര്‍ട്ട് കിട്ടട്ടേ..

- വീണ.

----------------------------------------
©-ഈ പ്രയോഗം അനിയന്‍ അപ്പൂസിന്റെ സൃഷ്ടിയാണ്.

Tuesday, November 21, 2006

പേറ്റുനോവ്..

കടിഞൂല്‍ പേറ്റു നോവടുത്ത പെണ്ണിനെപ്പോലെ നമ്മുടെ ജാസ്മിന്‍ പെരിയാര്‍ .
ഞാനിപ്പപ്പെറും ഇപ്പപ്പെറുമെന്നു ദിവസവും പേടിപ്പെടുത്തുന്നു.
പ്രസവ വാര്‍ഡിലേക്ക് ഭാര്യയെ അയച്ചിട്ടു വാര്‍ഡിനു പുറത്ത് അതിനേക്കാള്‍
വേദന (ഈ പഹയന്മാര്‍ക്ക് അതുണ്ടെങ്കില്‍ ) യോടെ അങ്ങോട്ടുമിങ്ങോട്ടും
നടക്കുന്ന ഭര്‍ത്താവിനെ പ്പോലെ നമ്മുടെ ലവ്മൂണ്‍ മന്ത്രി!.
മരുമോനെ ആശസിപ്പിക്കാന്‍ ആശുപത്രിയിലെത്തുന്ന അമ്മായിയപ്പനെപ്പോലെ
മുഖ്യനപ്പുപ്പന്‍ . പേറിന്റെ സമയം നോക്കാന്‍ പഞ്ചാംഗവുമായി ഓടി നടക്കുന്ന
വയറ്റാട്ടിയെപ്പോലെ നിയമസഭ കമ്മിറ്റികളും സമിതികളും ഉപ സമിതികളും.
ഇത്രേം കോമ്പ്ലിക്കേഷനുള്ള കേസായിട്ടും സിസേറിയന്‍ ചെയ്യാത്തതെന്താന്ന്
വേലിക്കല്‍ നിന്നും വിളിച്ചു ചോദിക്കണ കുശുമ്പി രാഗിണിയേടത്തിയെപ്പോലെ
പ്രതിപക്ഷനേതാവ്. പാഞ്ഞ് വരുന്ന വെള്ളം മനസ്സില്‍ കണ്ട് ബോധം കെട്ടു
വീഴുന്ന കുട്ടികള്‍ . പേറ് അവന്‍ പൊണ്ടാട്ടിക്കു താനേ അതുക്ക് നാന്‍ എന്ന പണ്ണറേന്‍
എന്നു ചോദിച്ചു നടക്കുന്ന അണ്ണാച്ചി.ഇത്രേം പ്രശ്നമുണ്ടായത് ജാതക ചേര്‍ച്ചയില്ലാത്ത
ഈ പെണ്ണിനെ കെട്ടിയതോണ്ടാ‍ണെന്ന് നാഴികയ്ക്കു നൂറുവട്ടം പറഞ്ഞോണ്ടിരിക്കണ
മുത്തശ്ശിയെ പ്പൊലെ, എമര്‍ജന്‍സി നീരൊഴുക്കിനു വാതിലിടാതെ 110 കൊല്ലം മുന്‍പു ഡാം
പണിത എഞ്ചിനീയര്‍മാരെ തൊഴുതു പ്രാകുന്ന കേരളത്തിലെ ജനം.
എന്റമ്മേ കാലത്തെ എണീറ്റാല്‍ എന്തൊക്കെ കേള്‍ക്കണം.
- വീണ.

Saturday, November 18, 2006

മനസ്സിലാവുന്നവര്‍ക്ക്‌ ഒരു അടയാളം മതി



SAMACHNE VAALE KO ISHAARA KAPHI HAI.?
മനസ്സിലാവുന്നവര്‍ക്ക്‌ ഒരു അടയാളം മതി

Friday, November 17, 2006

ആന മുട്ടകള്‍

ഇവള്‍ വിനീത.
ഉത്രാളിച്ചന്തയില്‍ മുട്ട വില്‍ക്കുന്നവള്‍ .
ഉത്രാളിച്ചന്തയില്‍ ഒന്നിരാടം ദിവസം അവള്‍ മുട്ട വില്‍ക്കാനെത്തും. ഒരു വട്ടി നിറയെ നാടന്‍ മുട്ടകള്‍
പഷെ ചന്ത പിരിയുമ്പോള്‍ വട്ടിയില്‍ വിറ്റതിനെക്കള്‍ വില്‍ക്കാത്ത മുട്ടകള്‍ ബാക്കിവരും.
തകര്‍ന്ന മനസ്സോടേ അവള്‍ വീട്ടിലെക്കു നടക്കും. ഇന്നും ചിറ്റമ്മയുടെ ശകാ‍രം കേള്‍ക്കാനാവും വിധി.
പോകുംവഴി വേലിക്കല്‍ ഗ്രേസിച്ചേടത്തിയുടെ പതിവു ചോദ്യവും ഉപദേശവും കാത്തു നില്‍പ്പുണ്ടാവും.
“ഇന്നും വിറ്റില്ല്യേ എന്റെ വിനീത കുട്ട്യേ.? ഇന്നും നിനക്കാ തള്ളച്ചീടെ ചീത്ത കേള്‍ക്കണോല്ലോ മോളെ.
നിനക്കവരൊട് പറയാന്‍ മേലെ ന്നെക്കൊണ്ട് വയ്യാന്ന്.. എന്നിട്ട് ഈ വട്ടീം മുട്ടേം ചുമക്കണ നേരത്തിന് പോയിരുന്നു രണ്ടക്ഷരം പഠിക്കാന്‍ നോക്കാരുന്നില്യേ കുട്ട്യേ?. അന്ത്യോളം ചുറ്റി നടക്കാനുള്ള പ്രായാ നിനക്കു?
ഇന്നത്തേ കാലാണെങ്കിലോ പറേം വേണ്ടാ... പതിവു പല്ലവിക്കു മാ‍റ്റമൊന്നും കണ്ടില്ല ഇന്നും.
പോണ വഴി എന്നത്തെം പോലെ കാവില്‍ കാളിയോട് പ്രാര്‍ഥിച്ചു. ദേവീ നാളെയെങ്കിലും കൊണ്ടൊണ മുട്ടയൊക്കെ വിറ്റു കിട്ടണേ.

ചിറ്റമ്മയുടെ ചീത്തയ്കൊപ്പം കഞ്ഞി യും കപ്പയും കഴിക്കുമ്പോള്‍ നാളെയുടെ ദുഷ്ചിന്ത മാത്രമെ മനസ്സിലുണ്ടായുള്ളൂ. അമ്മയുണ്ടായിരുന്നെങ്കിലോ എന്നു വെറുതെ ആശിച്ച് പോയി. രാത്രി വളരെ വൈകി എപ്പോഴൊ ഉറങ്ങി.
മുന്നില്‍ രുദ്രഭാവം പൂണ്ട കാളി. നാവില്‍ ഇറ്റു വീഴുന്ന ചോരത്തുള്ളീകള്‍. ചുവന്ന തീ പാറുന്ന കണ്ണുകള്‍.
പേടിച്ചു വിറച്ചു തൊണ്ടയില്‍ ശബ്ദം കുരുങ്ങി. കാളി പറഞ്ഞു.” നിന്റെ പ്രാര്‍ഥന ഞാന്‍ കേട്ടു. ഇനി മുതല്‍
നിനക്കു ദുഖിക്കേണ്ടി വരില്ല. നിന്റെ സങ്കടങ്ങളെല്ലാം മാറാന്‍ പോകുന്നു. തെക്കിനിയിലെ പത്തായപ്പുരയില്‍
പോയി നോക്കു അവിടെ രണ്ടു മുട്ടകള്‍ കാണും നീ അതെടുത്തു സൂക്ഷിക്കൂ. ആ മുട്ടകള്‍ക്ക് അടയിരിക്കൂ “ കാളി എങ്ങോ മറഞ്ഞു.

നല്ല പനി. നെറ്റിയില്‍ തിളച്ച ചൂട്. ഇന്നലെത്തെ സ്വപ്നം ഓര്‍മ്മയില്‍ വന്നതപ്പോഴാണ്. പിന്നെ കിടക്കയില്‍ നിന്നെണീറ്റോടിയത് തെക്കിനിയിലെ പത്തായപ്പുരയില്‍ .നെഞ്ചിടിപ്പോടെ അകത്തു കടന്നു നോക്കിയപ്പോള്‍ ...... താന്‍ കണ്ടതു ശരിയായിരുന്നൊ? രണ്ടു മുട്ടകള്‍ അവിടെ ആ മൂലയില്‍ .... സ്വപ്നമോ സത്യമോ?..
പതിയെ അതിനടുത്തെത്തി ആ മുട്ടകള്‍ അവള്‍ എടുത്തു. കാളി പറഞ്ഞപോലെ ആ മുട്ടകള്‍ ചിറ്റമ്മ കാണാതെ മുറിയില്‍ കൊണ്ടുപോയി സൂക്ഷിച്ചു വച്കു. പിന്നെ അതിന്മേല്‍ അടയിരിക്കാന്‍ തുടങ്ങി. ഒന്നല്ല പത്തല്ല അഞ്ഞൂറു സംവത്സരം.... ...... ....... ......

ഡീ........
ഡീ............ ഓ..ഹോ.......എണീക്കണും കുളിക്കണും ഒന്നുല്ലെ തമ്പുരാട്ടിയിന്ന്....
ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. എവിടെ മുട്ടകള്‍ ..... നിങ്ങളെടുത്തൊ?..........
“മുട്ടകളോ..... പെണ്ണിനെന്താ വട്ടായൊ... എണീക്കു പെണ്ണെ. നേരം കളയാണ്ട് പോയി പശൂനെ അഴിച്ച് കെട്ടാന്‍ നോക്ക് കറക്കാനിപ്പം ആളു വരും........”
വെറുതെ തെക്കിനിയിലെ പത്തായപ്പുരയില്‍ പോയി നോക്കി ഒരുപക്ഷെ മുട്ടകളെങാനും കണ്ടാലോ...........ആന മുട്ടകള്‍ .?!.

- വീണ.

Tuesday, November 14, 2006

വാര്‍ത്തകള്‍ വായിക്കുന്നത്............

നാളെ ലോക പ്രേമ ദിനം...........
കവലയില്‍ പപ്പുക്കുട്ടിയാശാന്റെ പത്രപാരായണം തുടങ്ങി.പല്ലില്ലാത്ത വായയില്‍ അക്ഷരങ്ങള്‍ ഉരുട്ടിയുരുട്ടി ആശാന്‍പിന്നെയും വായിച്ചു കൊണ്ടേയിരുന്നു. ഇങ്ങു കീറാമുട്ടി മുതല്‍ അങ്ങു കൊറിയയിലെ അണുപരീക്ഷണം വരെ ആശാന്‍ വായിച്ചുചവച്ചു തള്ളും. കൊള്ളാവുന്ന അക്ഷരങ്ങള്‍ കണ്ടാല്‍ ആശാന്‍മുറിയ്ക്കും മുറിഞില്ലേല്‍ ആശാന്‍ വിഴുങ്ങും. പക്ഷെ അക്ഷരവൈരികളായ് പാവങ്ങള്‍ പഴയ കുടിപ്പള്ളിക്കൂടം മാഷിനെകണ്ണുമടച്ചു വിശ്വസിക്കും. ആശാന്‍ എന്തു വായിച്ചാലും അതുബി.ബി.സി. പോലെ സത്യം എന്നു കരുതി ആശാന്റെ വായില്‍ നിന്നും ബാക്കി ചാടിയ അക്ഷരങ്ങളെ വെള്ളം തൊടാതെഅവരും വിഴുങ്ങും. ഇതു ഇവിടുത്തെ പതിവു കാഴ്ച. മഴയായാലുംകാറ്റായാലും, ആസ്മ കോപിച്ചാലും ആരു കോപിച്ചാലും മണി ഒന്‍പതെന്നടിച്ചാലുംഅടിച്ചില്ലെങ്കിലും കവലയില്‍ ആശാന്‍ റെഡി. പത്രവും, ചാര്‍മിനാറും, കട്ടങ്കാപ്പിയുംആശാനു മുന്നില്‍ റെഡി. പത്രത്തില്‍ ആശാനിഷ്ടമില്ലാത്തതെന്താണെന്ന് ആരെക്കിലുംആശാനോടു തിരക്കിയാല്‍ ആശാന്‍ ആദ്യം ചോദിച്ചവനെ ഒന്നു നോക്കും.തന്റെ കൈയ്ക്കു ഒതുങ്ങുന്നവനാണേല്‍ ആശാന്‍ പറയും “ അതോ ... അതറിയിപ്പ്”“ഓഫീസിനും പ്രസ്സിനും ഇന്നവധിയായതിനാല്‍ നാളെ പത്രമുണ്ടായിരിക്കുന്നതല്ല - പത്രാധിപര്‍ .”

പക്ഷെ ഈയിടെയായി അതിനും ചില പോംവഴി ഉണ്ടായിട്ടുണ്ട്. ആശാന്റെ ഇളയ മോള്‍ കാര്‍ത്ത്യാ‍യനീടെ മോന്‍ ഓമനക്കുട്ടന്‍ അല്‍പ്പസൊല്‍പ്പം ചാറ്റിങും ബ്ലോഗിങും ഒക്കെയായി കറങി നടപ്പുണ്ട്. ഇങ്ങനെ അവധി പ്രഖ്യാപനം വരുന്ന ദിവസം അപ്പൂപ്പനെ ചാക്കിടാനുംഅതു വഴി അത്യാവശ്യം ഇന്റര്‍നെറ്റ് കഫേയില്‍ കൊടുക്കാനും, മുടി നീട്ടാനും ഉള്ളാ ചില്ലറ ഒപ്പിക്കാനുമായിഅവന്‍ രാവിലെ പട്ടണത്തില്‍ പോയി വരുന്ന വഴി അന്നത്തെ പത്രത്തിന്റെ ഓണ്‍ലയിന്‍ എഡിഷന്‍അപ്പൂപ്പനു സമര്‍പ്പിക്കും. പിന്നെ അപ്പുപ്പന്‍ മടിശ്ശീലയുടെ കെട്ടഴിക്കുംവരെ തഞ്ചത്തില്‍ അവിടൊക്കെ ചുറ്റിപ്പറ്റിനില്‍ക്കും. അപ്പൂപ്പനും കുശാല്‍ കൊച്ചുമോനും കുശാല്‍ . ഓമനക്കുട്ടന്‍ പറയും അപ്പൂപ്പന്‍ കടലാസ് നിവര്‍ത്താതെകാശെടുത്താല്‍ കോളാ ഇല്ലെങ്കില്‍ പെപ്സി. നെറ്റില്‍ വരുന്ന പത്രത്തില്‍ ചില്ലില്ലെന്നാ അപ്പുപ്പന്റെ പരാതി!.ല്‍ ര്‍ ന്‍ ള്‍ ഒക്കേത്തിനും പകരം സ്ക്വയറല്ലെ കാണൂ അതു കാണുന്നതെ അപ്പുപ്പനലര്‍ജിയാ. അല്ലെങ്കിലെ പകുതിയുംഅപ്പുപ്പന്‍ വിഴുങും പിന്നെ ഇതിന്റെ സ്ഥിതി പറയണോ?.

കണ്ടില്ലെ, ഇന്നലെത്തെ അപ്പുപ്പന്റെ വാ‍യന കേട്ടു രാവിലെ സൈക്കിളുമെടുത്ത് പാഞ്ഞു പോയ പുഷ്പാംഗതന്‍ ചേട്ടന് പറ്റിയപറ്റ് .?

ഇന്നു ലോക പ്രേമ ദിനമെന്നു അപ്പുപ്പന്‍ വച്ചു കാച്ചിയില്യ്യോ ?.. കേട്ടതേ പുഷ്പാംഗതന്‍ ചേട്ടന്‍ സൈക്കിളുമായിപാഞ്ഞതു കണ്ടില്ലായിരുന്നോ? എവിടെപ്പോയതാന്നാ... പുഷ്പ്പാംഗതന്‍ ചേട്ടന്റെ ലവ് ലിക്ക് പ്രേമദിനമായിട്ടുഒരു കത്തെങ്കിലും കൊടുക്കണ്ടെന്നു കരുതി പോയതാ... അപ്പോഴല്ലേ അറിയുന്നെ ഇന്നു “പ്രേമ“ ദിനമല്ല, “പ്രമേഹ“ ദിനമാണെന്നു.
ദേണ്ടെ വരണൊണ്ട് വരണൊണ്ട് “പ്രേമാംഗതന്‍ .”.

.....ങൂം ..... ങൂം .... പഞ്ചാര കൂടിയാലും ഇങ്ങിനിരിക്കും..... കവലയില്‍ പൊട്ടിച്ചിരി. ആശാന്റെ ഓരൊ നോട്ടപ്പിശകേയ്...
എന്നാലും കരക്കാര്‍ക്കു ആശാനെ വല്ല്യ കാര്യമാണേ. .. ഞങ്ങടെ റേഡിയൊ ക്വാസ്കാണാശാന്‍ .... ചില്ലറ പൊട്ടലുംചീറ്റലുമൊക്കെ ഉണ്ടെങ്കിലും.....
- വീണ.

Sunday, November 12, 2006

താഴമ്പൂ

കീറാമുട്ടിപ്പഞ്ചായത്തിലെ വരമ്പത്ത് താഴമ്പൂ വിരിഞതറിഞ്ഞ് ജനം അങ്ങോട്ടോടി.
നീലക്കുറിഞ്ഞി പൂക്കുമ്പോള്‍ മൂന്നാറിലേയ്ക്കൊഴുകുമ്പോലെ താഴമ്പൂ കാണാന്‍
ഞങടെ തോട്ടു വരമ്പത്തും ജനമെത്തി.
ആരോ വരമ്പത്ത് ലൈറ്റിട്ടു. താഴമ്പൂവിനു കാവലുമിട്ടു. ഒ.ബി. വാനുമായി സി.എന്‍ . എന്‍ .,
ജ്യോഗ്രഫി ഉള്‍പ്പെടെ വിദേശിയും നാടനുമായ എല്ലാ ചാനലുകാരുമെത്തീ കീറാമുട്ടിയില്‍!!.
(പണ്ട് ലോണ്ടെ ലവിടെ ആനേടെ പേറ് ലൈവെടുക്കാ‍ന്‍ വന്നേന്റെ ക്ഷീണം
അവര്‍ക്കിപ്പഴും മാറീല്ലാത്രെ)

തിരക്കോടു തിരക്ക്. ഇനി ഉത്സവത്തിന്റെ ലഹരി കീറാമുട്ടിയുടെ സിരകളില്‍ പാഞ്ഞു നടക്കും.
അപ്പൊപ്പിന്നെ പപ്പേട്ടന്റെ ഷാപ്പിന്റെ എക്സ്റ്റന്‍ഷന്‍ കൌണ്ടര്‍ ഒരെണ്ണം കൂടെ പോരട്ടെ വരമ്പത്ത്.
സിരകളില്‍ ലഹരി കൂട്ടാന്‍ .!?.

നാണുവാശാന്റെ നാരായണവിലാസത്തിനു മുന്നില്‍ പിന്നെയാരോ ഒരു വിലാസമില്ലാത്ത
ഫാസ്റ്റ്തട്ടുകടയും തട്ടിക്കൂട്ടി. പിന്നെ പിന്നെ വരമ്പത്ത് വന്നത് തങ്കപ്പന്‍ ചേട്ടന്റെ ബ്യുട്ടിപാര്‍ലറിന്റെ എക്സ്റ്റന്‍ഷന്‍ കൌണ്ടര്‍ ,വാണിഭ(വഴി) ക്കാരുടെ വള, പൊട്ട്, ചാന്ത്, പീപ്പി, ബലൂണ്‍ എന്നു തുടങ്ങി കീറാമുട്ടിക്കാര്‍
പട്ടണത്തില്‍ പോയി വാങ്ങണ സകല കുന്ത്രാണ്ടങ്ങളും വരമ്പത്ത് നിരന്നു.

എന്തിനേറെ, ബാങ്കുകാര്‍ മത്സരിച്ച് എ.ടി.എം വരെ വരമ്പത്ത് നിരത്തി. എന്താ ജനം
കൊയ്ത്തല്ലേ കൊയ്ത്ത്.! ഒരു പൂക്കൈത കാരണം ഞങ്ങടെ കീറാമുട്ടിക്ക് ഇപ്പോ എന്തര് ഗമ!.
താഴമ്പൂ മണമുള്ള തോട്ടു വരമ്പിപ്പോള്‍ ഞങടെ മാനസ പുത്രന്‍ . ഞങ്ങടെ കീറാമുട്ടിയെ ലോക
മാപ്പില്‍ എത്തിച്ച താഴമ്പൂവിനും നമോവാകം.

ഞങളെ വിഷമിപ്പിക്കുന്നത് അതല്ല . ഇന്നൊ നാളെയോ ഈ കൈതപ്പൂ വാടും. കൊഴിയും അപ്പോള്‍
ഈ ആര്‍ഭാടങളും കുരവയിട്ടു വരമ്പിറങ്ങും. പിന്നെ ഈ കീറാമുട്ടിപ്പഞ്ചായത്ത് വീണ്ടും പഴയ പടിയാവും.
സര്‍ക്കസ്സൊഴിഞ്ഞ മൈതാനം പോലെ.....

വരന്‍പില്‍ പോക്കാച്ചിത്തവളകള്‍ മാത്രമാകും. വോള്‍ട്ടേജില്ലാതെ കത്തുന്ന വിളക്കുകാലിനു കീഴെ
ഞങള്‍ കീറാമുട്ടിക്കാര്‍ പഴയ സൌഭാഗ്യം പതം പറഞ്ഞിരിക്കും. ഇവിടെ പാടി നടക്കാന്‍ പാണന്മാരില്ല,
ഉള്ളതു “ശുനക“ന്മാര്‍ മാത്രം അവര്‍ ഓലിയിട്ടു നടക്കട്ടേ പഴയ പ്രതാപങള്‍ .

അന്നും നാണുവാശാന്റെ നാരായണ വിലാസം തുറക്കും. പഴയ പടി ആശാന്റെ കണ്ണാടിക്കൂട്ടില്‍ പരിപ്പുവടേം,
ഉണ്ടന്‍പൊരിയും അവയ്ക്ക് ഒപ്പം ചുണ്ടെലിക്കുഞ്ഞുങ്ങളും ഉണ്ടാവും. ആടുന്ന ബഞ്ചില്‍ എണ്ണമയമുള്ള ഇന്നലത്തെ
പത്രവും. നാണുവാശാന്റെ സ്ഥാവര ജംഗമത്തില്‍ പ്പെട്ട അഞ്ചാറ് വക്കുപൊട്ടിയ ഗ്ലാസും. തേയിലക്കറ പിടിച്ച
തുണികൊണ്ടുള്ള “തേയിലപൈയും” പിന്നെ സമോവറില്‍ തീയൂതുന്ന പഴയ നാണുവാശാനും
തങ്കപ്പന്‍ ചേട്ടന്റെ ജി.ബി.പി. യില്‍ മൂര്‍ച്ചയില്ലാത്ത ഒരു കത്തിയും അതിലേറെ മൂര്‍ച്ചയുള്ള നാവും, പിന്നെ താഴമ്പൂ
മണമുള്ള.... പാട്ടു പാടുന്ന പാട്ടുപെട്ടിയും. ചുവരില്‍ സില്‍ക്കിന്റെ യും, ഷക്കീല യുടെയും ബ്ലോ-അപ്പിനിടയില്‍
മീശയില്ലാത്ത ഷാരൂഖാനും. പിന്നെ നാട്ടിലെ പണിയില്ലാത്ത കുറെ ദിവ്യന്മാരും.

ഞങടെ കീറാമുട്ടിയില്‍ പിന്നെയും പ്രഭാതം വരും, ആര്‍ഭാടങ്ങളില്ലാത്ത പ്രഭാതം. ഇതൊക്കെ മറക്കുമ്പോള്‍
പുതിയതെന്തെങ്കിലും കീറാമുട്ടിയില്‍ വരും പിന്നെയും ഞങ്ങള്‍ ശ്രദ്ധിക്കും അതു വരെ നമസ്കാരം.
കീറാമുട്ടിയില്‍ നിന്നും ഇപ്പൊള്‍ സൈനോഫ് ചെയ്യുന്നതു മറ്റാരുമല്ല .......
നിങ്ങളുടെ സ്വന്തം വീണ.

നുറുങുകള്‍

പപ്പടം പൊട്ടിയ്ക്കാനറിയണം
അപ്പോ പപ്പടം പൊള്ളിയ്ക്കനറിയണ്ടേ?
പൊള്ളിക്കാനറിയണം, പൊട്ടിക്കാനുമറിയണം
പൊള്ളിച്ചാലും പൊട്ടിച്ചാലും കേട് പപ്പടത്തിന്.

******************************************************
കാക്കയ്ക്കു നിറം കറുപ്പ്
കാക്കാത്തിയ്ക്കും നിറം കറുപ്പ്
കാക്കയ്ക്കു കറുപ്പ് വേണ്ട
കാ‍ക്കാത്തിയ്ക്കെന്നാല്‍ കറുപ്പേ വേണ്ടൂ.
കാക്ക കറുപ്പു കൊത്തിപ്പറന്നു.
കാക്കാത്തി കറുപ്പടിച്ചു കറങി നടന്നു.

*****************************************************
മുത്തിനു വേണ്ടതു മുത്തം
മുത്തം നല്‍കാന്‍ മുത്തശ്ശി.
മുത്തിനില്ലാത്തതും മുത്തശ്ശി
പഴങ്കഥയിലുള്ളതു മുത്തശ്ശി.
*******************************************************
നേരിന്‍ അറിവ് നേരറിവ്
നട്ടിന്‍ അറിവ് നാട്ടറിവ്
നാട്ടാര്‍ക്കില്ലാത്തതും ഈ നേരറിവ്

********************************************************

ഒരു കുഞ്ഞു കവിത

മൃതപ്രാ‍യന്റെ മനസ്സിലേയ്ക്ക്
കോമരങ്ങള്‍ ഉറഞ്ഞു തുള്ളി
അവശേഷിച്ച രക്ത കണങ്ങളും
ചോര്‍ന്നൊലിച്ചവന്‍ മൃതനായി.
-വീണ

Monday, November 06, 2006

ജനനത്തീയതി

പണ്ട് ഞങ്ങളുടെ ലാബ് അസ്സിസ്റ്റന്റായിരുന്ന ചാക്കോ ചേട്ടന്‍ മോനെ എല്‍ . കെ. ജി
യില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയി. നഗരത്തിലെ ഒരു “സ്വാശ്രയ” സ്കൂളിലായിരുന്നു പോയതു.
അപേക്ഷ പൂരിപ്പിച്ചപ്പോള്‍ ജനന വര്‍ഷം ചാക്കോ ചേട്ടന്‍ ഇങ്ങനെ എഴുതി : 1998-99.
ഗുമസ്തന്‍ ചോദിച്ചു ഇതെന്താ ഇഷ്ടാ ഒരുമാതിരി ഓഫീസിലും ബാങ്കിലുമൊക്കെ സാമ്പത്തിക വര്‍ഷം
എഴുതുന്ന പോലെ 1998-99 ?. 98 ഓ 99 ഓ ? ഏതെങ്കിലും ഒന്നെഴുത്
ചാക്കോ ചേട്ടന്‍ പറഞ്ഞു : കുഞ്ഞേ, മറിയാമ്മ പെറ്റതു ഡിസംബര്‍ 31 നു രാത്രി 11.55 നും 12.10 നും
ഇടയ്ക്കാണെന്നാ നേഴ്സമ്മ പറഞ്ഞതു. അപ്പോപ്പിന്നെ 98 ലും വരും 99 ലും വരും. 98 ആണൊ 99
ആണൊ എന്നു ഞാനിപ്പൊയെങ്ങനാ കുഞ്ഞേ തറപ്പിച്ചെഴുതുന്നെ?.
വിയര്‍ത്തത് ഗുമസ്തന്‍!!.

- വീണ.

Sunday, November 05, 2006

കുമാരേട്ടന്‍ അഥവാ കുമാരേട്ടന്‍

ഞങടെ വീടിനടുത്തേയ് ഒരു കുമാരന്‍ ചേട്ടനുണ്ട്. ആളൊരു അര മന്ദയാ.. (മന്ദ എന്നാല്‍ മന്ദബുദ്ധി).
സന്ധ്യയ്ക്കു ആകാശത്തൂടെ വിമാനം പോകുന്നതു കാണുമ്പോള്‍ കുമാരന്‍ ചേട്ടന്‍ പറയും
“നീലാ...പച്ചാ‍....ചുവപ്പ്..... ഹാ എന്തരു ഫംങി.“ അപ്പോള്‍ അടുത്തുള്ള ഏതെങ്കിലും
ചേട്ടന്മാര് കുമാരേട്ടനെ വട്ടാക്കാനായി ചോദിക്കും
“ എങ്ങനാ കുമാരാ ഈ വിമാനം പറക്കുന്നെ?”
കുമാരന്‍ ചേട്ടന്റെ മറുപടി. “അതറിഞ്ഞൂടെടേയ്?.
മോളിക്കൂടെയല്ലെ ഈ സാധനം പോണെ.. അപ്പ അവിടെ നല്ല കാറ്റല്ല്യെ അങ്ങനെ കാറ്റടിച്ചോണ്ട് പോണതല്ലെ -
നീയെക്കെ എന്തിനെടേ പഠിക്കാന്‍ പോണെ.... തന്ത്യാന്റെ (അച്ഛന്റെ) കാശ് കളയാനെക്കൊണ്ട്....

ഒരിക്കല്‍ കുമാരേട്ടന്റെ ബന്ധുവിന്റെ വീടു പുതുക്കി പണിയുന്നിടത്ത് ഇരിക്കുകയായിരുന്നു
കുമാരേട്ടന്‍ . പുറത്തു പോയിരുന്ന കുമാരേട്ടന്റെ മാമന്‍ എന്തെങ്കിലും വേണൊന്നറിയാന്‍
പുറത്തു നിന്നും ഫോണ്‍ ചെയ്തു. കുമാരേട്ടനാണ് ഫോണ്‍ അറ്റന്‍ഡ് ചെയ്തതു.
ആശാരി കുമാരേട്ടനോട് കൈയ്യിലിരുന്ന ആണി കാണിച്ചിട്ടു പറഞ്ഞു : ഡാ ഇതേലൊരു
കിലോ ആണി കൂടെ വാങി വരാന്‍ പറ എന്നു.

കുമാരേട്ടന്‍ ഫോണില്‍ പറഞ്ഞു : മാമാ... ഇത്തറേള്ള ഒരു കിലോ ആ‍ണി
കൂടെ കൊണ്ടരണേന്നു ആശാരി പറയുന്നു.” മാമന്‍ പറഞ്ഞ മറുപടി കുമാരേട്ടന്‍
ആശാരീടെ ചെവീല്‍ പറഞ്ഞത്രെ..?

പിന്നൊരിക്കല്‍ കുമാരേട്ടന്‍ അമ്മയുടെയും ചേച്ചിയുടെയും ഒപ്പം ഞങളുടെ അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തില്‍
ഉത്സവത്തിനു പോയി. അന്നു കഥകളി

ആയിരുന്നു ( “ദില്‍ബാസുര“ വധമോ അങനെയുള്ള എന്തൊ ഒരു വധമായിരുന്നു.)
കഥകളി താമസിച്ച് തുടങി നേരം വെളുക്കും വരെ കാണും. കുമാരേട്ടന് കഥകളി വല്യ പിടുത്തമില്ലെങ്കിലും അമ്മയും
ചേച്ചിയും വരാതെ തിരികെ പോരാനും പറ്റില്ലല്ലോ?. ക്ഷേത്ര മുറ്റത്ത് സ്റ്റേജിനു മുന്നില്‍ ആണുങള്‍ക്കും പെണ്ണൂങള്‍ക്കും
ഇരിക്കാന്‍ കയര്‍ കെട്ടി തിരിച്ചിട്ടുണ്ട്. അമ്മയും ചേച്ചിയും ഒക്കെ ഇരിക്കുന്ന വശത്തെ മതിലിനു മുകളില്‍ കുമാരേട്ടന്‍ വലിഞു
കേറി ആനപ്പുറത്തിരിക്കുന്ന ഗമയിലിരുന്നു. കൈയില്‍ ഒരു പൊതി നിലക്കടലയും
(ദേണ്ടേ വരുന്നു പിന്നേം നിലക്കടല!! - വേണ്ടാ.... വേണ്ടാ‍ ആ‍ കമന്റ് വേണ്ടാ.... ഉത്സവം ആകുമ്പോള്‍
അതൂടെ വേണ്ടേ. നിലക്കടല ഇല്ലാതെ എന്തോന്ന് ഉത്സവം എന്നു കരുതി പറഞതാണേയ്).
കുറെ സമയം നിലക്കടലയുടെ ബലത്തില്‍ കുമാരേട്ടന്‍ ഉറങാതെ പിടിച്ചിരുന്നു. പിന്നെയെപ്പോഴൊ ഉറക്കം പതിയെ വന്നു
കുമാരേട്ടാന്ന് വിളിച്ചു. അരങ്ങില്‍ അസുരന്റെ കഴുത്തിനു പിടിക്കുന്ന അലര്‍ച്ച കാരണം വേറാരും ഉറക്കത്തിന്റെ വിളി കേട്ടില്ല.
കുമാരേട്ടന്‍ അറിയാതെ ഉറക്കത്തിന്റെ കയത്തില്‍ ബ്ലും എന്നു വീണു. പക്ഷെ ആ ഒച്ച എല്ലാരും കേട്ടു. കുമാരേട്ടന്‍ അവിടുന്നു
ഉരുണ്ട് പിരണ്ട് എണീറ്റു. പെണ്ണുങ്ങളെ ശല്ല്യം ചെയ്യാന്‍ ആരൊ ഇറങിയതാണെന്നു കരുതി ഒന്നു കൈകാര്യം ചെയ്യാമെന്ന
ഉത്സാഹത്തില്‍ ഉത്സവക്കമ്മിറ്റി വാളണ്ടിയര്‍ മാ‍രാരൊക്കെയോ പാഞ്ഞെത്തി. കുമാരേട്ടന്റെ തടി കേടാക്കണ്ടല്ലോന്നു കരുതി
അമ്മയും ചേച്ചിയും അസുരനെ വിട്ടിട്ട് കുമാരേട്ടന്റെ അടുത്തെത്തി. അസുരനെക്കാളും വലുതല്ലെ മോ‍ന്‍ .
‘എന്തെരെടാ കുമാരാ..... എന്തരപ്പീ പറ്റീത്?” അമ്മ ചോദിച്ചു.
“കിഷ്ഷ സ്സാമി ചയിച്ചെന്നേയ്.....” (കൃഷ്ണസ്വാമി ചതിച്ചു അമ്മെ എന്ന് തര്‍ജ്ജമ)
അതിനു ശേഷം കുമാരേട്ടന്‍ ഉത്സവം കാണാന്‍ പോയിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു.!.!.
-വീണ.

Saturday, November 04, 2006

സണ്‍ ഡേ ഹോബി!.

ഇന്നു ഞായറാഴ്ച , പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. കുറെ വരയും തൊഴിയും
അതൊക്കെ കഴിഞ്ഞു. എന്നാപ്പിന്നെ കുറച്ച് കപ്പലണ്ടി (നിലക്കടല)
വറക്കാമെന്നു കരുതി. (അനിയന്‍ അപ്പൂസ് കുറെ നാളു കൊണ്ടെ പറയുന്നു അവനു
കപ്പലണ്ടി വറുത്തു കൊടുക്കണമെന്നു) അങനെ അച്ചന്റെ കാലുപിടിച്ച് ( ചന്ദു
ചേട്ടനെ പോലെ പുറം ചൊറിയാന്‍ തോന്നിയില്ല) കുറെ തോടുള്ള കപ്പലണ്ടി
അവന്‍ വാങി വച്ചിരുന്നു. മണലും അവന്‍ തന്നെ സാംഘടിപ്പിച്ചു. (ഇപ്പോ മണലിനാണെങ്കി എന്താ പാട് ... അപ്പുറത്തെ അങ്കിള്‍ വീടു വയ്ക്കാന്‍ ഇറക്കിയ മണലീന്നു ചെറുക്കന്‍ വെളുപ്പിനെ പോയി തപ്പിയതായിരിക്കണം.)
അടുക്കളയില്‍ കൊണ്ടു ചെന്നാല്‍ അമ്മ ഓടിയ്ക്കും അതു കൊണ്ടു മുറ്റത്ത് തീയ് കൂട്ടി വറുക്കാന്‍ തുടങി. ചെറുക്കനാണേല്‍ അടുത്തൂ‍ന്നു മാറൂല്ല. ശരിയായോ വീണേച്ചിയേ... ശരിയായോ വീണേച്ചിയേ... എന്നു നാഴികയ്ക്കു നൂറു വട്ടം ചോദിച്ചൊണ്ട് പുറകെ നടക്കുന്നു. എന്തൊരു നാശം എന്തെങ്കിലും ഒന്നു ചെയ്തു കൊടുക്കാമെന്നു കരുതിയാല്‍ സ്വൈരം തരില്ലെന്നേയ്. കപ്പലണ്ടി മൂക്കുന്ന മണം വന്നപ്പോഴെ ഓടിയെത്തി വാങാറായോ (എടുക്കാറായോ) എന്നും തിരക്കി. ഇപ്പത്തരാം എന്നു പറഞു അവിടെ പിടിച്ചിരുത്തി. ഒരു പേപ്പര്‍ നിലത്തിട്ട് അതില്‍ തണുക്കാനായി മണലോടെ നിരത്തിയിട്ടു. അവനെ കാവലിനായി ഇരുത്തിയിട്ടു ഞാന്‍ കുളിക്കാന്‍ പോയി.
കുളിയൊക്കെ കഴിഞ്ഞ് തിരികെ വന്നപ്പൊഴുണ്ട് എന്റ്റമ്മച്ചിയേ പേപ്പറും, മണലും കുറെ തോടും!..എന്താ ചെയ്യാ?. ചെറുക്കനുണ്ട് കുറെ അപ്പുറത്ത് മാറിയിരുന്നു ചിരിക്കുന്നു!!.

- വീണ.

ദേവയാനിയും യയാതിയും പിന്നെ ശര്‍മ്മിഷ്ഠയും......

സമയം 9.00 മണി.
ന്യൂസ് അവര്‍ ന്റെ സിഗ്നേച്ചര്‍ റ്റ്യൂണ്‍ .
നമസ്കാരം ന്യൂസവറിലേക്ക് സ്വഗതം.
ഇന്ന്‍ ഒരു പ്രധാന വിഷയമണ് ന്യൂസവര്‍ ആദ്യം ചര്‍ച്ച ചെയ്യുന്നതു.
ഗാര്‍ഹിക പീഡന നിയമം കേന്ദ്ര സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവരുകയാണ്
അതേ സമയം ഇന്നു ഇതേ ദിവസം തന്നെ ഇന്ദ്ര പ്രസ്ഥത്തില്‍ നടന്ന ചില
സംഭവങ്ങള്‍ ഇതിന്റെ സാദ്ധ്യതകളെയും പ്രശ്നങ്ങളെയും ചോദ്യം ചെയ്യുന്നു.
ഇന്ന് ഇതേക്കുറിച്ചു പ്രതികരിക്കാന്‍ നമ്മോടൊപ്പം ശ്രീമതി ദേവയാനി ന്യൂസ്
സെന്ററിലും ശ്രീമതി ശര്‍മ്മിഷ്ഠ കൊച്ചി സ്റ്റുഡിയൊയിലും ഉണ്ട്. ഈ വാര്‍ത്ത
റിപ്പോര്‍ട്ടു ചെയ്ത ദിവ്യ ആശ്രമ പരിസരത്തു തന്നെയുണ്ട്, കൂടാതെ ശ്രീ
നാരദനെ ടെലഫോണ്‍ ലയിനിലും പ്രതീക്ഷിക്കുന്നു.

ആദ്യമായി ശ്രീമതി ശര്‍മ്മിഷ്ഠ, ഇന്നു പ്രാബല്യത്തില്‍ വന്ന കേന്ദ്ര നിയമത്തിന്റെ
വെളിച്ചത്തില്‍ പറയാമൊ എന്താണ് ഇന്നു അവിടെ ഉണ്ടായത്.
സ്ക്രീനില്‍ - കൊച്ചി സ്റ്റുഡിയോയില്‍ ശര്‍മ്മിഷ്ഠ നമ്മുടെ “മഹിളാമണി“
യെപ്പോലെ മുടി രണ്ടു വശത്തെക്കും തെറ്റി നീക്കി ക്യാമറയ്ക്കു പോസു
ചെയ്തിരിക്കുന്നു. ന്യൂസ് സെന്ററില്‍ മധു വേണുഗോപാലന്‍ അന്തം വിട്ടിരിക്കുന്നു!)
ശ്രീമതി ശര്‍മ്മിഷ്ഠാ..... കേള്‍ക്കാമോ?.

“കേട്ടു.... കേട്ടു... അതിപ്പം ഞാനെന്നാ പറയാനാ .. അതിന്റെ കാരണക്കാരി

തന്റെ അടുത്തല്ല്യോ ഇരിക്കുന്നെ അവരോടു തന്നെ ചോദിച്ചാട്ടെ“.
മധു വീണ്ടും അന്തം വിട്ടു.... ജാള്യത മാറ്റാനായി വീണ്ടും “ഹലോ ശ്രീമതി
ശര്‍മ്മിഷ്ഠാ‍.... കേള്‍ക്കുന്നുണ്ടൊ?.
ക്ഷമിക്കണം കൊച്ചി സ്റ്റുഡിയോയുമായുള്ള ലയിനില്‍ എന്തൊ തകരാറുണ്ട്.
അതിടെ നമുക്കു ഇന്ദ്ര പ്രസ്ഥത്തില്‍ നിന്നും പ്രസാദ് നരവംശത്തിന്റെ റിപ്പോര്‍ട്ടിലേക്കു

“ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ ഗാര്‍ഹിക പീഡന നിയമം
വളരെ ഫലവത്തായി നടപ്പാക്കണമെന്ന് കേന്ദ്രം എല്ലാ സംസ്ഥാനങളൊടും
അഭ്യര്‍ഥിച്ചു. എന്നാല്‍ ഈ നിയമത്തിന്റെ മറ്റു വശങള്‍ പാര്‍ലമെന്റ്റില്‍
ചര്‍ച്ചയ്ക്കു വയ്ക്കാതെയാണ് നടപ്പാക്കിയതെന്നു പ്രതിപക്ഷം ആരോപിക്കുന്നു.
ഉടന്‍ തന്നെ ഇക്കാര്യങള്‍ പി. ബി. യില്‍ ചര്‍ച്ച ചെയ്യുമെന്നു കേരളത്തിന്റെ
ചുമതലയുള്ള അംഗം ന്യുസവറിനോടു പറഞ്ഞു..........

പ്രസാദ് .....പി. ബി. അംഗം എന്താണ് നമ്മോടു പറഞതു വിശദീകരിക്കാമോ?
മധൂ,,, ഇതെക്കുറിച്ച് അദ്ദേഹം പറഞതു....(മധൂ.... അതു പ്രസ് റിലീസല്ലേ അളിയാ.
ചുമ്മ വച്ചു കാച്ചിയതല്ല്യോ നമ്മളോടു പറഞൂന്നു. താനതു വിട്....) മധൂ.....

നന്ദി പ്രസാദ്.

കേന്ദ്ര നിയമത്തിന്റെ വെളിച്ചത്തില്‍ പഴയൊരു കേസിന്റെ തീര്‍പ്പിനായി
ദേവയാനി അച്ചനെ സമീപിച്ച ശേഷം ആശ്രമത്തില്‍ നടന്ന സംഭവങ്ങളും മറ്റും
റിപ്പോര്‍ട്ടു ചെയ്യാനായി നമ്മുടെ തിരുവനന്തപുരം ബ്യൂറോ ചീഫ് ദിവ്യ ആശ്രമ
പരിസരത്തു തന്നെ ഉണ്ട്.... ദിവ്യാ എന്താണ് അവിടെ നിന്നുള്ള പുതിയ
വിശേഷങള്‍ ?...

മധൂ .. ഇപ്പോള്‍ രാത്രി വളരെയായിരിക്കുന്നു. മധുവിനു കാണാം എന്റെ പുറകില്‍
തടിച്ചു കൂടിയിരിക്കുന്ന പുരുഷാരത്തെ. അവരും ഇന്നത്തെ സംഭവങള്‍
അറിയാനായി തന്നെയാണു ഇവിടെ വന്നിട്ടുള്ളതു... അവരില്‍ ചിലരുടെ
പ്രതികരണം നമുക്കു അവരോടു തന്നെ ചോദി...........

ദിവ്യാ നമുക്കു സമയ പരിമിതിയുണ്ട് അതു നമുക്കു അടുത്ത ബുള്ളറ്റിനില്‍
ഉള്‍പ്പെടുത്താം ഇപ്പൊള്‍ എന്താണ് അവിടെ സംഭവിച്ചതെന്നു പറയൂ.

മധൂ... അതു ഇന്നു രാവിലെ ഈ നിയമത്തെ പ്പറ്റി അറിഞപ്പോള്‍ തന്നെ
ശുക്രാചാര്യരുടെ മകള്‍ താങ്കളൊടൊപ്പം സ്റ്റുഡിയോയിലുള്ള ദേവയാനി തന്റെ
അച്ചനെ ആശ്രമത്തില്‍ വന്നു കണ്ടു സംസാരിച്ചിരുന്നു. അതു കഴിഞ്ഞു അദ്ദേഹം
കോപാക്രാന്തനായി സാന്റ്രോയുമെടുത്ത് പുറത്തെയ്ക്കു പോയി.പിന്നെ
മരുമകനായ യയാതിയുമായി തിരികെ വന്നു. പക്ഷെ മധൂ നമുക്കു
അതിശയമുണ്ടാക്കിയ മറ്റൊരു വസ്തുത എന്തെന്നു വച്ചാല്‍ നമ്മള്‍ കണ്ടിട്ടുള്ള യയാതി
ആയിരുന്നില്ല കാറില്‍ നിന്നിറങിയതു... യയാതി വളരെ ക്ഷീണിതനായും വൃദ്ധനായി കാണപ്പെട്ടു
വേഷപ്രച്ഛ്ന്നനാണോ എന്നറിയില്ല കൂടാതെ ക്യാമറയില്‍ പെടാതെ മുഖവും മറച്ചിരുന്നു.

അവര്‍ രണ്ടു പേരും അകത്തെയ്ക്കു കയറിപോയി മാദ്ധ്യമക്കാരെ ആരെയും
അകത്തെയ്ക്കു വിടുന്നില്ല മധൂ......

നന്ദി ദിവ്യാ കൂടുതല്‍ വിവരങള്‍ക്കു ഞാന്‍ ബന്ധപ്പെടാം...
റിപ്പോര്‍ട്ട് കണ്ടിരിക്കുമല്ലോ ദേവയാനി അച്ചനെ കാണുന്നു. അച്ചന്‍
കുപിതനായി കാറില്‍ കയറി പോകുന്നു. എന്തൊക്കെയാണിതു ഒന്നും
ശരിയാകുന്നില്ല ദേവയാനി യഥാര്‍ഥത്തില്‍ എന്താണ് അവിടെ നടന്നതു.

ഇതു ഒരു വലിയ ചതിയുടെയും വഞ്ചനയുടെയും ഒക്കെ കഥയാണ്. ഇന്നൊന്നും
തുടങിയതല്ല ഞാന്‍ അതു വിശദമാക്കാം.. പണ്ട് പണ്ട്....ദേവന്മാ.............
ക്ഷമിക്കണം നമുക്കു സമയപരിധിയുണ്ട് ... എന്താണു സംഭവം എന്ന് വളരെ
ചുരുങിയ വാക്കുകളില്‍ പറയാമൊ?

ഓ.ക്കെ.
ഒരിക്കല്‍ ഞാനും ശര്‍മ്മിഷ്ഠയും തോഴിമാരോടൊത്ത് കാട്ടാറില്‍ ജലക്രീഡ
നടത്തുകയായിരുന്നു. അസുരന്മാരെ ആക്രമിക്കാനായി ദേവന്മാര്‍ പറഞ്ഞു വിട്ട
ദേവേന്ദ്രന്‍ അതു വഴി വന്നപ്പോള്‍ ഞങ്ങളെ കണ്ട് ഒരു കുസൃതി കാട്ടി.
വലിയൊരു കാറ്റായി വന്നു കരയിലിരുന്ന ഞങ്ങടെ ചുരിദാറും ലാച്ചയുമൊക്കെ
പറത്തിക്കളഞ്ഞ്, ഓടി കരയ്ക്കു വന്ന ഞങ്ങള്‍ കിട്ടിയ തുണികളുമെടുത്ത് ഓടി.
ഈ സമയം ശര്‍മ്മിഷ്ഠ മനപ്പൂര്‍വ്വം എന്റെ പുതിയ ലാച്ച എടുത്തണിഞ്ഞു
എനിക്കതു വാ‍ങിയ അന്നെ അവള്‍ക്കു അതിലൊരു..........

ക്ഷമിക്കണം ഞാന്‍ തിരികെ വരാം.......
ശരിയാണൊ ശര്‍മ്മിഷ്ഠാ ദേവയാനി പറയുന്നു നിങള്‍ക്കു അതില്‍ ഒരു
കണ്ണുണ്ടായിരുന്നു എന്നു. ഇതു എത്ര മാത്രം ശരിയാണ്.?

അതൊരിക്കലും ശരിയല്ല. പരിഭ്രമത്തിനിടെ പറ്റിപ്പോയതാണു. എനിക്കെന്തിനാ
അവളുടെ ലാച്ച?. ദേ... കാര്യമൊക്കെ ശരി ഞങള്‍ തമ്മില്‍ ചില
പ്രശ്നങ്ങളൊക്കെയുണ്ടെന്നതു നേരാ പക്ഷെ ഒരു മാതിരി എരിതീയില്‍
എണ്ണയൊഴി...........................
ഞാന്‍ തിരികെ എത്താം......... ദിവ്യ ലയിനിലുണ്ട്. ദിവ്യാ എന്തെങ്കിലും പുതിയ
സംഭവവികാസങള്‍ ഉണ്ടൊ?. ദിവ്യാ‍... കേള്‍ക്കാമോ?. ...

മധൂ .... ഇപ്പോള്‍ യയാതിയുടെ രണ്ടു ഭാര്യയിലുമുള്ള മക്കളെ ആശ്രമത്തിലേക്കു
വിളിപ്പിച്ചിട്ടുണ്ട് അവര്‍ ശുക്രാചാര്യരുടെ സാന്നിധ്ദ്യത്തില്‍ അകത്തു ചര്‍ച്ച
നടത്തുകയാണ്.....മധൂ‍.......

നന്ദി വിദ്യാ ഞാന്‍ വീണ്ടും ബന്ധപ്പെടാം.

ശര്‍മ്മിഷ്ഠ പറയുന്നതു അവര്‍ അറിയാതെ ചെയ്തു എന്നാണ് . ഇതെത്ര മാത്രം
ശരിയാണ് അല്ലെങ്കില്‍ ഇതില്‍ എന്തു മാത്രം വാസ്തവം ഉണ്ട്. എന്നാണ്
ദേവയാനി കരുതുന്നതു.

അവളറിഞോണ്ട് തന്നെ. ഞാന്‍ അവളെ വഴക്കു പറഞു അവള്‍ എന്നെ
അടുത്തുള്ള പൊട്ടക്കിണറ്റില്‍ തള്ളിയിട്ടു. ഭാഗ്യത്തിനു യയാതി അതുവഴി വന്ന്
എന്നെ കൈ പിടിച്ചു കരയ്ക്കു കയറ്റി. ഇല്ലായിരുന്നേല്‍ ഞാനവിടെ കിടന്നു
ചത്തേനെ. തിരികെ ആശ്രമത്തിലെത്തിയ ഞാന്‍ അച്ചനോടു പരാതി പറഞ്ഞു.
അച്ചന്‍ ശര്‍മ്മിഷ്ഠ യുടെ അച്ചന്‍ വൃഷപര്‍വ്വാവിനോടു ചൂടായി . ഒടുവില്‍
അച്ചനെ തണുപ്പിക്കാനായി എനിക്കു എന്തു വേണമെങ്കിലും തരാമെന്നു പറഞ്ഞു.
ഞാനാരാ മോള്‍ അവളെന്നെ തള്ളിയിട്ട പക എന്റ്റെ മനസ്സില്‍ നിന്നു മായുമൊ
ഞാന്‍ പറഞ്ഞു 1000 ദാസി മാരോടൊപ്പം ശര്‍മ്മിഷ്ഠ എന്നെ ശുശ്രൂഷിക്കണം.
അങനെ അതു ഒത്തു തീര്‍പ്പായി. പക്ഷെ സംഗതി അവിടെ കൊണ്ടു തീര്‍ന്നില്ല.....

ക്ഷമിക്കണം ഇതേക്കുറിച്ചു പ്രതികരിക്കാനായി ശ്രീ നാരദര്‍ ടെലഫോണ്‍ ലയിനിലുണ്ട്
ശ്രീ നാരദര്‍ ന്യൂസവറിലേക്ക് സ്വാഗതം...

കൃഷ്ണ കൃഷ്ണാ..... സ്വാഗതം.

ഇന്നത്തെ സംഭവങള്‍ ഒക്കെ അറിഞിരിക്കുമല്ലോ....

അതെന്തരു ചോത്ത്യമെടേയ്.... നിന്റെ ഈ കുന്ത്രാണ്ടമൊക്കെ വരും മുന്‍പു ഞാനല്ല്യ്യൊടേയ് ന്യൂസ് സെന്റ്റ് റും ബ്യൂറോ യും ഒക്കെ. എന്നിട്ടാ എന്നോടാണൊ ഈ ചോദ്യം?. പിന്നെ കാര്യങളൊക്കെ ഞാനറിഞൂ. ഞാന്‍ ഇപ്പോള്‍ അവിടെയ്ക്കു വന്നോണ്ടിരിക്കയാന്ണ് , കാ‍ര്യങളൊക്കെ ശരിയാകുമെന്നു കരുതാം...

നന്ദി ശ്രീ നാരദന്‍ ദയവായി ലയിനില്‍ തുടരുക ഞാന്‍ തിരികെ വരാം....

ശര്‍മ്മിഷ്ഠ യൊടു ഇതെപ്പറ്റി കൂടുതല്‍ ചോദിക്കും മുന്‍പു ന്യൂസവറില്‍ ഇനി ഒരു ബ്രേക്ക്.

ബ്രേക്കിനു ശേഷം.. .........ശര്‍മ്മിഷ്ഠ മനസ്സു തുറക്കുന്നു........

- വീണ.

ഹേയ് .. ഞങള്‍ക്കുമുണ്ട് ഒരു ബിഗ് ബെന്‍

അത്ര കണിശ്ശക്കരനല്ലെങ്കിലും ഞങള്‍ക്കുമുണ്ട് ഒരു ബിഗ് ബെന്‍ .!
തിരുവനന്തപുരത്ത് പത്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്‍പില്‍ പത്മതീര്‍ത്ഥക്കുളത്തിനു സമീപം മാളികയില്‍ അനേകം വര്‍ഷം പഴക്കമുള്ള ഒരു മുഴുത്ത മുത്തച്ഛന്‍ ക്ലോക്ക് , പേര് “മേത്തന്‍ മണി”.
മുസ്ലീമിന്റെ മുഖവും അതിനു വശത്തായി രണ്ടു മുട്ടനാടുകളും ക്ലോക്കിന്റെ ഡയലിനു മുകളിലായി ഉണ്ട്. അര മണിക്കൂര്‍ / ഒരു മണിക്കൂര്‍ ആകുമ്പോള്‍ രണ്ടു ആടുകളും വശങ്ങളിലേയ്ക്കു നീങ്ങും അപ്പോള്‍ മുഖം വായ തുറക്കും. അപ്പോഴെയ്ക്കും ആടുകള്‍ ചാടി വന്നു മുഖത്തിന്റെ രണ്ടു കവിളുകളിലുമായി ഇടിയ്ക്കും അപ്പോള്‍ മണി നാദം കേള്‍ക്കും. ഇതാണു ഞങളുടെ ബിഗ് ബെന്‍ അഥവാ മേത്തന്‍ മണി. ഇപ്പോഴത്തെ ‘കുക്കൂ’ ക്ലോക്ക് പോലും നാണിച്ചു പോകും. ഐസി യും ചിപ്പും ഒന്നും ഇല്ലാത്ത അക്കാലത്ത് വെറും പുള്ളിയും ചക്രവും ഒക്കെ കൂട്ടി യോജിപ്പിച്ച് പണിതതാണിത്. സ്വാതിതിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് ഇതു സ്ഥാപിച്ചതെന്നു പറയുന്നു.




ഇതിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഒക്കെ “ദി. ഹിന്ദു” വിന്റെ റിപ്പോര്‍ട്ടര്‍ ഭംഗിയായി ഇവിടെ കൊടുത്തിട്ടുണ്ട്.

തിരോന്തരവും മേത്തന്‍ മണിയും കണ്ടിട്ടില്ലാത്തവര്‍ക്കായി സി-ഡിറ്റു കാര്‍ അതു ഫ്ലാഷിലാക്കി ഇവിടെ ഇട്ടിട്ടുണ്ട്. ഡൌണ്‍ലോഡ് ചെയ്തു കണ്ടോളു.

ഇതിനു മുന്നിലെ റോഡിലാണ് പത്മനാഭസ്വമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പാണ്ഡവരുടെ പ്രതിമ കെട്ടി നിര്‍ത്തുന്നതു.




അതോടൊപ്പം എന്നും വൈകുന്നേരം ക്ഷേത്രത്തിനു താഴെ (കൈപ്പട താഴെ) വേല കളിയും ഉണ്ടാവും. (വേലകളി - അമ്പലപ്പുഴക്കാരുടേതാണെന്നു സമ്മതിക്കുന്നു കേട്ടൊ. ഇനി അതേക്കേറി പിടിച്ചേക്കല്ലേ!!)






ഇതൊക്കെ ഞങ്ങളുടെ നമ്പരുകളില്‍ ചില ഞുറുക്കു പണികള്‍ മാത്രം.
ഇവരെന്തറിയുന്നു. അല്ലേ ചന്ദു ചേട്ടാ. ഇനിയും ഇനിയും പറഞാല്‍ തീരാത്ത എന്തെല്ലാം ...എന്തെല്ലാം......
ഹോ!! ഞങളുടെ തിരോന്തരത്തിനെ സമ്മതിക്കണം :)

--വീണ.

Friday, November 03, 2006

പോട്ടങ്ങള് തുറക്കട്ടേ?

ഞാന്‍ പോസ്റ്റ് ചെയ്ത രണ്ടു ചിത്രങ്ങളും കണ്ട് അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും എന്റെ ആത്മാര്‍ത്ഥമായ നന്ദി.
ഒരു കുസൃതിയ്ക്കു വേണ്ടി ചെയ്തതാനു കേട്ടോ?. ആ ചിത്രങള്‍ ഇതാണു. ഒന്നു സൂം ചെയ്തു നോക്കൂ !!!.



- വീണ.

Thursday, November 02, 2006

അച്ചന്‍ പറഞ്ഞ കഥ.

അച്ചന്‍ ഒരിക്കല്‍ പറഞ്ഞു തന്ന ഒരു സംഭവം.
കഥയല്ല സത്യമയിട്ടും നടന്നതു തന്നെ. അച്ചന് അന്നു 8 - 9 വയസ്സു പ്രായം.
(1970-71 ല്‍) സ്കൂള്‍ അവധിയ്ക് അച്ചന്‍ ഠൌണില്‍ മുത്തശ്ശി (അച്ചന്റെ അമ്മയുടെ അമ്മ)
യുടെ വീട്ടില്‍ പോയി നില്‍ക്കാറുണ്ടത്രേ. അവിടെ ഒരു റേഡിയൊ ഉണ്ട്. പല്ലിളിച്ച് ഇടയ്ക്കിടയ്ക്കു
കണ്ണിറുക്കി കാണിക്കുന്ന റേഡിയോ!!!. അങ്ങനെയൊരു സാധനം കണ്ടിട്ടുണ്ടോ?
- പഴയ വാല്‍വ് റേഡിയൊ - മുന്നില്‍ ബാന്‍ഡ് മാറ്റാനുള്ള മൂന്നാല് വെളുത്ത
ബട്ടണ്‍ ഉണ്ടാവും അതാണത്രേ പല്ലിളിച്ചു കാട്ടണ പോലെ യും അതിന്റെ
മുന്നിലെ പച്ച നിറത്തില്‍ കത്തണ “മാജിക് ഐ വാല്‍വ് “ കണ്ണിറുക്കി കാട്ടണ
പോലെയും അച്ചനു തോന്നിയത് . കഷ്ടം.. ആ റേഡിയോ കാണാനുള്ള ഭാഗ്യം
എനിക്കുണ്ടായില്ല!!!.
മുത്തശ്ശിയുടെ വീട്ടില്‍ അച്ചന്റെ വല്യമ്മയും നാലു പെണ്‍മക്കളും ഉണ്ട്. മിക്ക
ദിവസവും സന്ധ്യയ്ക്കു റേഡിയോയില്‍ ചലച്ചിത്രഗാനങ്ങള്‍ കേള്‍ക്കാന്‍ ആ
മാ‍മിമാര്‍ റേഡിയോയുടെ മുന്നില്‍ വന്നിരിക്കും.
ഒരിക്കല്‍ മുത്തശ്ശി കുളിച്ചു കുറിയൊക്കെയിട്ട് സന്ധ്യാ ദീപം കത്തിക്കാനായി
വന്നപ്പോള്‍ മാമിമാര്‍ പാട്ടില്‍ ലയിച്ചിരിക്കുന്നു.
പാട്ടാണെങ്കിലോ “ഏഴു സുന്ദര രാത്രികള്‍ ഏകാന്ത സുന്ദര........”
ഫ............!!!!. പോയിനെടീ കേറിയകത്ത്. ... നാമം ജപിക്കേണ്ട നേരത്ത്
അവളുമാരുടെ ഒരു പാട്ടും കൂത്തും.....”
അവരൊക്കെ കല്ല്യാണം കഴിഞ്ഞു പോകും വരെ ചലച്ചിത്ര ഗാനം എന്ന സംഗതി
അവിടത്തെ റേഡിയോയില്‍ അവര്‍ കേട്ടിട്ടില്ലത്രെ!!.
അച്ചനിതു പറഞപ്പോള്‍ ഞാനോര്‍ത്തത് ഇപ്പോള്‍ മുത്തശ്ശി ഉണ്ടായിരുന്നെങ്കില്‍
അവിടുത്തെ ടി. വി. യുടെ ഗതി എന്താവുമെന്നാണ്?!!
- വീണ.

Wednesday, November 01, 2006

വഴി തെറ്റിയ മന്ത്രി!

പുട്ടും പയറും പപ്പടവും ഇടിച്ചു യോജിപ്പിച്ചു ബസ് വരും മുന്‍പേ
എങ്ങനെയെങ്കിലും ഒന്നകത്താക്കി പോകാന്‍ ധൃതി വയ്ക്കുമ്പൊഴാണ് ചെറുക്കന്റെ
(എന്റെ അനിയന്‍ - അപ്പൂസ്) ഒരു ക്വസ്റ്റ്യന്‍ .
അപ്പഴേ വീണേച്ചി ആക് ച്വലി എന്താ സംഭവിച്ചെ?.
എന്തു സംഭവിക്കാന്‍ ? പുട്ടു പൊടിച്ചു, പപ്പടവും പയറും കൂട്ടി കുഴച്ചു. എന്തേ?.
ച്ചേയ് അതല്ല. ഇന്നലേയ് പ്രധാന മന്ത്രി വന്നപ്പം... ഞാന്‍ വാര്‍ത്ത മുഴുവന്‍
കേട്ടില്ല.
അതാണു കുഴപ്പം നീ കേള്‍ക്കേണ്ടതു നേരെ ചൊവ്വേ കേള്‍ക്കില്ല.. അതെങ്ങനെ
നിനക്കു പരസ്യം മതിയല്ലോ?. പോ...പോ‍.. പോയി പേപ്പര്‍ നോക്കി മനസ്സിലാക്ക്
(സത്യത്തില്‍ മുഴുവനായി ഞാനും കേട്ടില്ല. മാത്രവുമല്ല കേട്ടതു ചെറുക്കനോടു
പറയാനും കൊള്ളില്ല അതു കൊണ്ട് ചെറുക്കനെ വെരട്ടി!! എങനെയുണ്ടെന്റെ
പുത്തീ.....?).

‘പ്രധാനമന്ത്രിയെ വഴി തെറ്റിച്ചു’ എന്നു കേട്ടപ്പം ഞാനൊന്നു ഞെട്ടി!. മാനം
മര്യാദയ്ക്കു കഴിയുന്ന ആളാണ് നമ്മുടെ സര്‍ദാര്‍ജി. അദ്ദേഹത്തെ കേരളത്തില്‍
കൊണ്ടുവന്നു വഴി തെറ്റിച്ചൊ?. (ഒന്നാമതു കേരളത്തില്‍ പീഡ്ഡനത്തിന്റെയും
വാണിഭത്തിന്റെയും കാലം. വല്ല ക്ലിന്റനങ്കിളുമാണേല്‍ പോട്ടേന്നു വയ്ക്കാം.
അങ്ങേരു ആളത്ര ശരിയല്ലല്ലോ!.) എന്നാലും കേരളക്കരുടെ ഓരൊ പണിയേ..
പിന്നെയാണു മനസ്സിലാ‍യതു അദ്ദേഹത്തിനെ ‘വഴിതെറ്റിച്ചതല്ല‘ ഞങ്ങടെ
തിരോന്തരത്തെ ഡ്രൈവര്‍ ചേട്ടന് വഴി തെറ്റിയതാണെന്ന്. വെറുതെ മനുഷ്യന്
കണ്‍ഫ്യൂഷ്യനുണ്ടാക്കി.
ഞങ്ങള്‍ക്കും നല്ല കാലം വരാന്‍ പോണു. അറിഞ്ഞില്ലേ എയര്‍ പോര്‍ട്ടില്‍
പുതിയ ടെര്‍മിനല്‍ , വിമാനം നന്നാക്കാന്‍ ഹാങ്കര്‍ . ഹോ.. അങനെയിപ്പം
കൊച്ചി ക്കാരു മാത്രം സുഖിക്കേണ്ട. ഇനി ഞങടെ വിഴിഞ്ഞം പോര്‍ട്ട്
കൂടെയൊന്ന് ശരിയാക്കിത്തരണെ എന്റെ ആറ്റുകാലമ്മേ. എന്നിട്ടു വേണം
ഞങള്‍ക്കൊന്നു ഞെളിയാന്‍ ...!
- വീണ

പറയാമോ?




ഈ രണ്ടു ചിത്രങളും എന്താണെന്നു പറയാമോ?. (കഴിയുമെങ്കില്‍ നല്ല അടിക്കുറിപ്പുകള്‍ കൂടെ ഇടണേ!).
ഉത്തരങ്ങള്‍ ഞാന്‍ അടുത്ത് പോസ്റ്റിലിടാം.
- വീണ.

Saturday, October 28, 2006

ഒരു കാലൊച്ച

പടിപ്പുരയില്‍ ഞാന്‍ കാത്തിരുന്നു.
ഒരു കാലൊച്ചയ്ക്കായി കാതോര്‍ത്തിരുന്നു.
അവരെല്ലാം വന്നു..... പക്ഷെ ആ ഒരു കാലൊച്ചയ്ക്കായി മാത്രം
ഞാന്‍ വീണ്ടും കാത്തിരുന്നു.
എല്ലാരും എന്നെ കളിയാക്കി. .... പക്ഷെ ഞാന്‍ വീണ്ടും കാത്തിരുന്നു.
എന്റെ കാത്തിരുപ്പു ധന്യമോ ? വ്യര്‍ഥമോ?

വീണ.