Sunday, December 31, 2006

കീറാമുട്ടിയിലെ ഹര്‍ത്താല്‍

ഞങ്ങടെ കീറാമുട്ടിയില്‍ ഇന്നലെ ഹര്‍ത്താല്‍ .
പ്രശ്നം മറ്റൊന്നുമല്ല. കിഴക്കേക്കര മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സേതുപ്പണിക്കരെ പടിഞ്ഞാറെക്കര
പ്രസിഡന്റ് കൊച്ചു ബാവ കുത്തിക്കൊന്നു. അതിനെന്തിനാണപ്പാ കീറാമുട്ടിയില്‍ ഹര്‍ത്താല്‍ ?. അതാണ്
എത്ര ചിന്തിച്ചിട്ടും ഈ വീണയുടെ കൊച്ചു തലയില്‍ കേറാത്തത് ?!!. ഞങ്ങടെ ഇടവും വലവുമായി കിടക്കുന്ന രണ്ടു പഞ്ചായത്തിലും ഹര്‍ത്താലു പോയിട്ട് ഒരു ബന്ദ് പോലുമില്ല പിന്നെ ഈ കീറാമുട്ടിക്കാര്‍ക്കിതെന്തിന്റെ കേടാ?

കിഴക്കെക്കര മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെക്കുറിച്ച് ആ പഞ്ചായത്തിലുള്ള ഒരു കുഞ്ഞിനുപോലും നല്ല
മതിപ്പില്ല. സേതു കള്ളനും റൌഡിയും ആണെന്നു ആ പഞ്ചാ‍യത്തിലും ഈ താലൂക്ക് മുഴുവനും എല്ലാര്‍ക്കും
അറിയാം. ഇതറിയാവുന്ന പടിഞ്ഞാറെക്കര പഞ്ചായത്ത് പ്രസിഡന്റ് കിഴക്കേക്കര പഞ്ചായത്താഫീസിനുള്ളില്‍
സേതു കള്ളവാറ്റ് നടത്തുന്നുണ്ടെന്നും പറഞ്ഞു പൊലീസിനെ കൊണ്ട് സേതുപ്പണിക്കരെ പിടിപ്പിച്ചു. പണ്ടെങ്ങൊ
അങ്ങനെയൊരു സംഭവം ഉണ്ടായതല്ലാതെ സേതുപ്പണിക്കര്‍ ഇപ്പോള്‍ കള്ളവാറ്റും മോഷണവും ഒക്കെ നിര്‍ത്തി
ഏറെക്കുറെ നല്ലനടപ്പിലായിരുന്നു. എങ്കിലും ചില മുന്‍ വൈരാഗ്യങ്ങള്‍ കാരണമാണ് സേതുവാശാനെ കൊച്ചു ബാവ
കുടുക്കിയതെന്നു പകല്‍ പോലെ വ്യക്തം. പണ്ട് സേതുവാശാന്‍ കള്ളവാറ്റ് നടത്തിയ സമയം ചക്കര എത്തിച്ചു
കൊടുത്തതു ഈ കൊച്ചുബാവയാണെന്ന പാട്ട് കിഴക്കെകരയിലും പടിഞ്ഞാറെക്കരയിലും ഈ കീറാമുട്ടിയിലും
വരെ പാ‍ണന്‍മാര്‍ വ്യാജ സി. ഡി യാക്കി കൊണ്ടു നടന്നു വില്‍ക്കുന്നുണ്ട്.

ഇത്തവണ കേസില്‍ കുടുങ്ങിയതു കൊണ്ടു സേതുവാശാനു പ്രസിഡന്റു സ്ഥാനം തെറിച്ച് മുന്‍പ്രസിഡന്റായി
എന്നതൊഴിച്ചാല്‍ അവിടെ നിന്നും തൊണ്ടി പോയിട്ട് ഒരു തോട്ടിപോലും പോലീസിനു കിട്ടിയില്ല. പക്ഷെ
കൊച്ചുബാവ ആരാ മോന്‍ വെറുതെയിരിക്കുമൊ ബാവ?. പഴയൊരു മോഷണക്കേസു കൂടെ കെട്ടിവച്ചു സേതുവിന്റെ
തലയില്‍. പണ്ട് പ്രസിഡന്റായിരുന്ന വകയില്‍ പഞ്ചായത്തു വക തെങ്ങിന്‍ തോപ്പില്‍ നിന്നും പത്തു നൂറ്റമ്പത് തേങ്ങ
ആശാന്‍ മോഷ്ടിച്ചിട്ടുണ്ട് അതു വച്ചു കേസിനൊരു ബലം കൊടുത്തു ബാവ. സേതു ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും കേസു നടന്നുകൊണ്ടേയിരുന്നു. ഇന്നലെയാണ് വിധി പ്രഖ്യാപിച്ചതു. വിധി പ്രഖ്യാപനം വന്ന ദിവസം തന്നെ വെളുപ്പിനെ ബാവയുടെ ഗുണ്ടകള്‍ സേതുവിനെ കുത്തിമലര്‍ത്തി. ഇതില്‍ പ്രതിഷേധിച്ചാണത്രെ കീറാമുട്ടിയില്‍ ഹര്‍ത്താല്‍ !!. കീറാമുട്ടിക്കാര്‍ തന്നെ സ്വന്തം നാട്ടുകാരെ വഴി തടയുന്നു, വണ്ടി തടയുന്നു, ആക്രമിക്കുന്നു. ചത്തതു കിഴക്കേക്കര മുന്‍ പ്രസിഡന്റ്, കൊന്നതു പടിഞ്ഞാറെക്കര പ്രസിഡന്റ് അതിനെന്തിനാ കീറാമുട്ടിക്കാര്‍ കീറാമുട്ടിയിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ?? ആര്‍ക്കുവേണ്ടി?. ചത്ത സേതുവാശാനുവേണ്ടിയോ? അതൊ കൊല്ലിച്ച ബാവയ്ക്കുവേണ്ടിയോ?. ആ രണ്ടു പഞ്ചായത്തുകളിലും മറ്റു പഞ്ചായത്തുകളെപ്പോലെ തന്നെ വെളുപ്പിനു കോഴി കൂവി സൂര്യനുദിച്ചു.... ആള്‍ക്കാ‍ര്‍ ജോലി ചെയ്തു ആഹരിച്ചു വൈകുന്നെരം കൂടണഞ്ഞു സന്ധ്യയ്ക്കു പക്ഷികള്‍ ചിലച്ചു സൂര്യനസ്തമിച്ചു രാത്രിയായി.. ആര്‍ക്കും പ്രതിഷേധവുമില്ല ജാഥയുമില്ല. എന്നിട്ടും തിളച്ചതു
കീറമുട്ടിയിലെ ചോര!.

ഒടുവില്‍ അവരോടൊപ്പം ഞാനും എന്റെ ഗേറ്റിനു മുന്‍പില്‍ കരിങ്കൊടി നാട്ടി എന്തിനെന്നറിയാതെ കൊല്ലപ്പെട്ട സേതുവാശാന്‍ എനിക്കാരുമല്ല അദ്ദേഹത്തെ കുറിച്ചുള്ള കേട്ടറിവുകള്‍ എനിക്കു ഒരു മതിപ്പും നല്‍കുന്നുമില്ല എങ്കിലും കീറാമുട്ടിക്കാരുടെ വോട്ടിനോടുള്ള സ് നേഹത്തില്‍ ജനിച്ച ഹര്‍ത്താലില്‍ ഞാനും പങ്കുചേര്‍ന്നു. അവരിലൊരാളായി മാറി.

മുത്തശ്ശി പറഞ്ഞു “അവന്‍ എത്ര ദുഷ്ടനാണെങ്കിലെന്താ അവന്‍ പറഞ്ഞപോലെ പറ്റിയില്ലെ?.“
“അതെന്‍ന്താ മുത്തശ്ശീ “
“അവന്‍ കുത്തേറ്റ് ചാവാന്‍ കിടന്നപ്പോള്‍ പറഞ്ഞ കേട്ടില്ലെ - ഞാന്‍ നല്ല ആള്‍ക്കാരുടെ യിടയിലെക്കാണ് പോകുന്നതു- എന്ന്, അതെ അതു ശരിയായിരുന്നു. ഇന്നലെ സ്വര്‍ഗ് ഗ വാതില്‍ ഏകാദശിയായിരുന്നു. എത്ര ദുഷ്ടനും ആ ദിനം മരിച്ചാ‍ല്‍ സ്വര്‍ഗ് ഗം പൂകുമത്രെ. ഒരു പക്ഷെ ബാവയ്ക്കത് അറിയില്ലയിരുന്നിരിക്കണം. അല്ലെങ്കില്‍ ഇന്നലെ തന്നെ സേതുവിനെ കൊല്ലില്ലയിരുന്നു. എന്തായാലും സേതുവിന്റെ ആത്മാവ് സ്വര്‍ഗ് ഗത്തില്‍ എത്തിയിട്ടുണ്ടാവണം. വെറുമൊരു മോഷ്ടാവാമെന്നെ സ്വര്‍ഗ് ഗത്തേയ്ക്കു നയിച്ച ബാവ നീണാള്‍ വാഴട്ടെ എന്നൊരു പക്ഷെ സേതുവിന്റെ ആത്മാവ് മന്ത്രിച്ചിട്ടുമുണ്ടാവണം.

മനോരമയിലെ അപ്പുക്കുട്ടന്‍ ചേട്ടന്‍ പറഞ്ഞപോലെ “ഉള്ളതു പറഞ്ഞാല്‍ ഉറിയും ചിരിക്കും എന്നാലിപ്പോള്‍ ഉറി ഇല്ലാത്തതു കൊണ്ടാവണം ചിരിയുമില്ലാ‍ത്രെ!

Sunday, December 24, 2006

ആശംസകള്‍


എല്ലാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് പുതുവത്സര ആശംസകള്‍
-വീണ

Wednesday, December 20, 2006

എക്സ്ക്ലൂസീവ്


എക്സ്ക്ലൂസീവ്
ഡല്‍ഹിയില്‍ നിന്നും ഒരു ചൂടന്‍ വാര്‍ത്ത, ദേ ഇപ്പോ ശാലിനി ചേച്ചി വിളിച്ചു പറഞ്ഞതേയുള്ളൂ. സംഗതി മുല്ലപ്പെരിയാര്‍ ചര്‍ച്ച തന്നെ. കേരള വെള്ള മന്ത്രിയും തമിഴ് തലൈവരും ദല്‍ഹിയില്‍ കൂടിക്കാഴ്ച നടന്നു കൊണ്ടിരിക്കുമ്പോള്‍ തമിഴ് മന്ത്രി പറഞ്ഞത്രെ എങ്കേ പ് രേമചന്ദിരന്‍ എന്ന്
പ് രേമചന്ദിരന്‍ ഇങ്കെ താനിരിക്ക് തലൈവരേന്ന് സെക്രട്ടറി.
തലൈവരുടെ കറുത്ത കട്ടിക്കണ്ണട വച്ച് നോക്കിയപ്പോള്‍ കാണാത്തതാകും എന്നവുമോ പാവം സെക്രട്ടറി കരുതിയതു.
വീണ്ടും തലൈവര്‍ "ഏന്‍ ശോത്യം.... എങ്കേ പ് രേമചന്ദിരന്..................."
താനവിടെ വടിപോലെ ഇരുന്നിട്ടും ഈ പാണ്ടി അണ്ണാച്ചി എന്താണിങ്ങനെ എന്നോര്‍ത്ത് അരിശം വന്ന കേരള വെള്ളം മന്ത്രി സദസ്സില്‍ ചൂടായെന്നും പിന്നെ ഇരുകൂട്ടരും വിട്ടു വീഴ്ചയില്ലാതെ ഇറങ്ങിപ്പോയെന്നും ശാലിനി ചേച്ചി പറഞ്ഞു. പിന്നീട് ചേച്ചി തമിഴ് തലൈവരെ ഒറ്റയ്ക്കു കണ്ട് തിരക്കിയപ്പോള്‍ താന്‍ ചോദിച്ചതു എങ്കേ പ് രേമചന്ദിരന്‍ എന്നതു തമിഴില്‍ എങ്കെ (എവിടെ?) അല്ല എന്നും മറിച്ച് എന്‍ . കെ. പ്രേമചന്ദ്രനോടാണ് എന്റെ ചോദ്യം എന്നു പറയാനുമായിരുന്നു, നിങ്ങടെ മന്ത്രി തെറ്റിദ്ധരിച്ചതാണ് കുഴപ്പങ്ങള്‍ക്കു കാരണം എന്നുമാണ്‍ തലൈവര്‍ പറഞ്ഞതത്രെ!. രണ്ടു ഭാഷക്കാര്‍ തമ്മിലുള്ള ഓരൊരൊ പ്രശ്നങ്ങളേ..!!

Sunday, December 17, 2006

മാധവനാശാരിയെ ചതിച്ച ബോര്‍ഡ്..!!

മാധവനാശാരിയെ അറിയില്ലേ?. ങ്ഹാ‍ . ... കീറാമുട്ടി പഞ്ചായത്തിലെന്നല്ല ഈ താലൂക്കിലും മാധവനാശാരിയെ അറിയാത്തവരായി ആരും ഉണ്ടാവില്ലകാരണം തടിപ്പണിയില്‍ മാധവനാശാരിയെ വെല്ലാന്‍ ഒരാളെ ഉണ്ടായിട്ടുള്ളു സാക്ഷാ‍ല്‍ പെരുന്തച്ചന്‍ . അത്രയ്ക്ക് കഴിവാണ്മാധവനാശാരിക്ക്. പക്ഷെ ഒരു കുഴപ്പം മാത്രം. ഉളി കയ്യിലെടുക്കണമെങ്കില്‍ മാധവനാശാരിക്കു സ്വല്‍പ്പം വീര്യം വേണം.അതു നിര്‍ബ്ബന്ധാ.. അതിനി ഏത് ദൈവം തമ്പുരാന്റെ വീടാണ് പണിയുന്നേന്ന് വച്ചാലും വാ‍റ്റ് ചാരായമില്ലാത്ത ഒരു പണിയ്ക്കുംമാധവനാശാരിയെ കിട്ടില്ല. രാവിലെ 7 മണിക്കു പണിസ്ഥലത്തു വന്നാല്‍ വൈകുന്നേരം 7 മണിവരെ കഠിനാദ്ധ്വാനം ചെയ്യും മാധവനാശാരി. ഇടയ്ക്കു ആഹാരം കഴിക്കാനും ചെറുതായൊന്നു മിനുങ്ങാനും മാത്രമേ മാധവനാശാരി പണി നിര്‍ത്താറുള്ളൂ.ഇപ്പൊഴത്ത് പിള്ളാരൊന്നും ശരിയല്ലെന്നാണ് മാധവനാശാരി പറയുന്നതു. ജീന്‍സുമിട്ട്, പണിയായുധങ്ങള്‍നിറച്ച ബ്രീഫ് കേസുമായി ബൈക്കില്‍ ചെത്തി നടക്കാനല്ലാതെ ഞങ്ങളൊക്കെ പണ്ടു ചെയ്ത പണിയുടെ ഏഴയലത്തു വരില്ലഇവന്മാരുടെ പണി എന്നാണ്. അതും ഇപ്പം എല്ലാം മെഷീനിലല്ല്യൊ പണിയുന്നെ. പിന്നെ അവരും പണി നിര്‍ത്തി വയ്ക്കുന്നത് ആഹാരംകഴിക്കാന്‍ മാത്രമെ ഉള്ളൂ. പക്ഷെ 7 നു വരും ആഹാരം കഴിക്കാന്‍ 10 നു പോകും തിരികെ 11നു വരും വീണ്ടും ഒരു മണിക്കു പോയാല്‍3 മണിക്കു വരും 4 മണിക്കു കുളിച്ചു മേയ്ക്കപ്പൊക്കെ ചെയ്തു 4 1/2 ക്കു അവര്‍ ബൈക്കെടുത്ത് സ്ഥലം വിടും.

ഈയിടെ നമ്മുടെ മാധവനാശാരി ടൌണില്‍ എന്തോ വാങ്ങാനായി പോയി വരും വഴി ഞങ്ങടെ കോളേജിനു മുന്നിലെ ബസ്റ്റോപ്പിലെത്തി അപ്പോഴാണ് അതിനു തൊട്ടടുത്ത കടയുടെ മുന്നില്‍ ആ ബോര്‍ഡ് കണ്ടത്. ബോര്‍ഡ് കണ്ടതും റോക്കറ്റു വിട്ടപോലെ മാധവനാശാരി കടയ്ക്കുള്ളിലേയ്ക്കു പാഞ്ഞു.

വിശാലമായ കടയ്ക്കുള്ളില്‍ അതിലേയിതിലേയൊക്കെ ആദ്യം ഒരു റൌണ്ടടിച്ഛ് നോക്കി ഉദ്ദേശിച്ച സാധനം അവിടെയൊന്നും കാണാഞ്ഞപ്പോല്‍ ആശാരി അവിടെ നിന്ന സെയിത്സ് ഗേളിനോട്തിരക്കി.
“ കൊച്ചേ സാധനം എവിടെയാ വച്ചേക്കുന്നെ?
”“അമ്മാവാ സാധനങ്ങളല്ലേ ഈ നിരത്തി വച്ചിരിക്കുന്നെ അമ്മാവനെന്താ വേണ്ടേ?”“
“പുറത്തെഴുതി വച്ചിട്ടില്ല്യൊ അതീന്ന് ഒരു നൂറ്റന്‍പതു മില്ലി തന്നാട്ടെ”
‘നൂറ്റന്‍പതു മില്ലിയൊ...? എന്തോന്നാ അത് അമ്മാവാ...”
“ ഹ .. സമയം കളയാതെ ബസ്സിനു നേരമായി കൊച്ചതിങ്ങോട്ട് എടുക്ക്...”
“ അമ്മാവാ എന്താ വേണ്ടതെന്നു പറയൂ... ഞാനെടുത്തു തരാം...”
“ നാടന്‍ വാറ്റില്ലെ അതീന്നു നൂറ്റമ്പത് തരാനാ പറഞ്ഞേ... വേഗം....”“ നാടന്‍ വാറ്റോ...? കെളവനിതെന്താ....?”ബഹളം കേട്ട് കൌണ്ടറിലെ ചേട്ടന്‍ വന്നു കാര്യം തിരക്കിയിട്ടു പുറത്തു പോയി നോക്കിയപ്പോള്‍കണ്ട ബോര്‍ഡില്‍ ഇങ്ങനെ എഴുതിയിരുന്നു.

“..........വാറ്റ് .........
ചോദിച്ചു വാങ്ങുക!”

ബസ്സു കയറാന്‍ നിന്ന കുരുത്തം കെട്ട പിള്ളാരാരോ‍ ആദ്യത്തെ “ലക്കി” യും അവസാനത്തെ “കാര്‍ഡു” ഉം ബോര്‍ഡില്‍ നിന്നും ചുരണ്ടിക്കളഞ്ഞിരുന്നു.!.
മാധവനാശാരി അടക്കത്തില്‍ കടയില്‍ നിന്നും പുറത്തു കടന്ന് ബോര്‍ഡുപോലും നോക്കാതെ ആദ്യം വന്ന ബസ്സിനു കൈ കാണിച്ചു.

Monday, December 11, 2006

തങ്കപ്പന്‍ ചേട്ടന്റെ പദ്മിനി

തങ്കപ്പന്‍ ചേട്ടന്‍ നമ്മളെപ്പോലൊരു ഇരുകാലി.ആ രണ്ട് കാലും കൊണ്ട് പത്തിരുപത്തിയാറ് കൊല്ലമായി തങ്കപ്പന്‍ ചേട്ടന്‍ നടക്കുന്നു.ഈ കീറാമുട്ടിയില്‍ എല്ലാര്‍ക്കും തങ്കപ്പന്‍ ചേട്ടനെന്നാല്‍ ജീവനാണ്, കീറാമുട്ടിയുടെ ജീവ നാഡിയാണ്.കീറാമുട്ടിക്കാരുടെ എന്താവശ്യമുണ്ടെങ്കിലും തങ്കപ്പന്‍ ചേട്ടനോടു പറഞ്ഞാല്‍ മതി ഉയിരുണ്ടെങ്കില്‍ അതുതങ്കപ്പന്‍ ചേട്ടന്‍ നിവൃത്തിച്ചുകൊടുക്കും. പൊന്നില്‍ തീര്‍ത്ത വിശ്വാസത്തോടെ എന്തും തങ്കപ്പനെ ഏല്‍പ്പിക്കംഎന്നാണ് കീറാമുട്ടിക്കാരുടെ പ്രമാണം.“തങ്കപ്പാ റേഷന്‍ കാര്‍ഡില്‍ പേരു ചേര്‍ക്കണമല്ലോ ഡാ എന്താ ചെയ്യേണ്ടേ?.““അതിനെന്താ അണ്ണാ നാളെ നമുക്കു പോയി ശരിയാക്കാമല്ലോ!” അപേക്ഷ എഴുതുന്നതു മുതല്‍റേഷന്‍ കാര്‍ഡ് ശരിയാക്കി കിട്ടുന്നതു വരെയുള്ള എല്ലാ ബാദ്ധ്യതയും തങ്കപ്പന്‍ ചേട്ടന്‍ ഏറ്റെടുക്കുംവിജയകരമാക്കുകയും ചെയ്യും..“തങ്കപ്പാ‍ .....അമ്മച്ചീടെ പെന്‍ഷന്‍ പേപ്പര്‍ ..........”“തങ്കപ്പാ .....അമ്മാവന്റെ ഡെത്ത് സര്‍ട്ടിഫിക്കറ്റ്...........”“തങ്കപ്പാ.... അനിയന്റെ കോളേജഡ്മിഷന്‍..........” “ തങ്കപ്പാ ദാ മോന് പേര്‍ഷ്യയിലെക്ക് അയക്കാനുള്ള കത്താ ഒന്ന് അഡ്രസ്സ് എഴുതിത്തര്വൊ?......” തുടങ്ങി കീറാമുട്ടിക്കാരുടെ ആവശ്യങ്ങളുടെ പട്ടിക ദിവസവും തങ്കപ്പന്‍ ചേട്ടനെ തേടിയെത്തും. സന്തോഷത്തോടെ തങ്കപ്പന്‍ ചേട്ടന്‍ അതൊക്കെ ഏറ്റെടുത്തു വരികയായിരുന്നു.
പൊടുന്നനെ ഒരു ദിവസം തങ്കപ്പന്‍ ചേട്ടന് പപ്പനാവന്റെ പത്ത് ചക്രം വാങ്ങാനുള്ള യോഗം വന്നു. തൊട്ടടുത്തുള്ള പഞ്ചായത്താഫീസിലായിരുന്നു
ഗുമസ്തനായി നിയമനം കിട്ടിയതു. ഇത്രയും കാലം ഇരുകാലില്‍ നടന്ന തങ്കപ്പന്‍ ചേട്ടനു അവിടെ വരെ എത്താന്‍ ഇരു കാലുകള്‍ പോരാതെ വന്നു.അങ്ങിനെ ഒരു സൈക്കിള്‍ വാങ്ങാന്‍ തങ്കപ്പന്‍ ചേട്ടന്‍ തീരുമാനിച്ചു. തീരുമാനിച്ചെന്നു മാത്രമല്ല വാങ്ങി അതില്‍ തന്നെ ജോലിക്കു പോകുകയും ചെയ്തു. അപ്പോഴും ഉള്ള സമയം ചേട്ടന്‍ കീറാമുട്ടിക്കാരുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനും മറന്നില്ല.
ഏതു ജീവിക്കും പരിണാമം ഉണ്ടാ‍കുന്ന പോലെ കാലം ചെന്നപ്പോള്‍ തങ്കപ്പന്‍ ചേട്ടനിലും പരിണാമം ഉണ്ടായി.. അങ്ങനെ സൈക്കിളില്‍ നിന്നും ചേട്ടന്‍ യാത്ര ബൈക്കിലേയ്ക്കു മാറ്റി. തങ്കപ്പന്‍ ചേട്ടന്റെ ഇരു ചക്രത്തോടൊപ്പം കാല ചക്രവും നിര്‍ദ്ദയം ഉരുണ്ടു കൊണ്ടേയിരുന്നു.
ഈ തിരക്കുകള്‍ക്കിടയിലെപ്പോഴൊ തങ്കപ്പന്‍ ചേട്ടന്‍ ഫയലുകള്‍ക്കൊപ്പം തന്റെ ഹൃദയവും അടുത്തിരുന്ന ഗുമസ്തി ഗ്രേസിക്കു കൊടുത്തു. ഗ്രേസി അതിലൊരു സൈനിട്ട് ആ ഫയലങ്ങെടുത്തു. അങ്ങനെ ഒരു നാള്‍ ആ മിക്സീകരിക്കപ്പെട്ട വിവാഹം നടന്നു. മൂന്നു പിള്ളാരും പിറന്നു. ആദ്യത്തെത് ഹിന്ദു. രണ്ടാമത്തെത് ക്രിസ്ത്യാനി, മൂന്നാമത്തേത് വീണ്ടും ഹിന്ദു. ഒരു ഇക്വിലിബ്രിയത്തിനായി ഗ്രേസിയേടത്തി പറഞ്ഞെങ്കിലും തങ്കപ്പന്‍ ചേട്ടന്‍ സന്മനസ്സു കാണിച്ചില്ല. കാലം പിന്നെയും ഉരുണ്ടുരുണ്ടു മാറി. ഇരുകാലിക്കു താങ്ങാവുന്നതിലും അധികം ഭാരം അതു വഹിച്ചുകൊണ്ടേയിരുന്നു. അവര്‍ക്കു പരാതിപ്പെടാന്‍ ഒരു റ്റൂ വീലര്‍ റൈറ്റ്സ് അസോസിയേഷന്‍ ഇല്ലാത്തതിനാല്‍ ഇരുകാലി പരാതിപ്പെട്ടില്ല, കൊടി പിടിച്ചതുമില്ല. പക്ഷെ ഇടയ്ക്കിടയ്ക്ക് പണി മുടക്കാറുണ്ട്. ഈ കൂടെക്കൂടെയും അനവസരത്തിലുമുള്ള പണി മുടക്കുകളും, ആപ്പീസിലെ മറ്റു സഹ ഗുമസ്ഥന്മാരുടെ ഏഷണിയും തങ്കപ്പന്‍ ചേട്ടനെ പ്രകോപിപ്പിച്ചുകൊണ്ടേയിരുന്നു ഇരു ചക്രം മാറ്റി നാല്‍ ചക്രം വാങ്ങാന്‍ . പിന്നെ തങ്കപ്പന്‍ ചേട്ടന്റെ രാത്രികള്‍ ഉറക്കമില്ലാത്ത രാത്രികളായി. തങ്കപ്പന്‍ ചേട്ടന്റെ സ്വപ്നങ്ങളില്‍ നാലുകാലുള്ളോരു നങേലിപ്പെണ്ണ് നിറഞ്ഞു നിന്നു. അങ്ങനെ നീണ്ട ഉറക്കമില്ലാത്ത രാത്രികള്‍ക്കൊടുവില്‍ തങ്കപ്പന്‍ ചേട്ടന്‍ നാട്ടിലെ ഒരു വിധം തെറ്റില്ലാത്ത വണ്ടി ബ്രോക്കര്‍ മമ്മദിക്കായോടു ഒരു പുതിയ നാല്‍ക്കാലിയുടെ കാര്യം പറഞ്ഞു. മമ്മദിക്കാ പറഞ്ഞു “എന്തിനാ കുട്ട്യേ പ്പൊ ദൊക്കെ?. പത്തോ പതിനഞ്ചൊ കൊടുത്താ‍ല്‍ പദ്മിനിയെ കിട്ടില്ലേ..!?.““പദ്മിനിയോ...? “. നാട്ടില്‍ 916 സര്‍ട്ടിഫിക്കറ്റുള്ള തങ്കപ്പന്‍ ചേട്ടന്‍ ഞെട്ടി.“ശേ... അതല്ല പുള്ളേയ്.. പ്രിമീയര്‍ പദ്മിനിയേ...”. അങ്ങനെ മമ്മദിക്കയുടെ വാചകമടിയില്‍ പാവം തങ്കപ്പന്‍ ചേട്ടന്‍ മയങ്ങി വീണു. ആദ്യമൊക്കെ പദ്മിനി ചുറു ചുറുക്കോടെ പുരപ്പുറം തൂത്തു. പിന്നെ പിന്നെ അവള്‍ മടിച്ചിയായി. വളയം പിടിക്കുന്ന തങ്കപ്പന്‍ ചേട്ടനെയും പിന്നില്‍ നിന്നു
പദ്മിനിയെ തള്ളുന്ന ഗ്രേസിയേടത്തിയേയും പിള്ളാരെയും കണ്ടാണ് ഇപ്പോള്‍ കീറാമുട്ടിയിലെ ജനം ഉണരുന്നതു. നാണക്കേടിനും ഒരതിരില്ലേ... ഇനിയേതായാലും മമ്മദിക്കയോടു കൂട്ടില്ല എന്നു തങ്കപ്പന്‍ ചേട്ടന്‍ കരുതി. ഇവളെ തട്ടാം അതിനായി പേപ്പറില്‍ ഫോണ്‍ നമ്പര്‍
സഹിതം ഒരു പരസ്യം കൊടുത്തു. മിനിയാന്നു മുതല്‍ തങ്കപ്പന്‍ ചേട്ടന്റെ വീട്ടിലെ ഫോണ്‍ നിര്‍ത്താതെ മണി മുഴക്കി.എന്റമ്മേ ഈ മെഗാ പാഴ് പദ്മിനിക്കും ഇത്രയും ഡിമാന്റൊ? ഞാന്‍ ഇന്നലെ ഗ്രേസിയേടത്തിയെ കണ്ടപ്പോള്‍ തിരക്കി എന്താ ഗ്രേസിയേടത്തിയേ
പദ്മിനിക്കു നല്ല ഡിമാന്റാണല്ലോ എത്രയാ ഫോണ്‍ കോള്‍ .!“ അതു വീണ മോളേ വിളി പദ്മിനിക്കല്ല.....!”“പിന്നെയൊ..?”“വിളിച്ചവരൊക്കെ പുതിയ കാര്‍ കമ്പനിയിലെ സെയിത്സ് റപ്പായിമാരാ...?. നിങ്ങളുടെ കാറു കൊടുക്കുന്നതായി പരസ്യം കണ്ടല്ലോ അപ്പോള്‍ നിങ്ങള്‍ പുതിയ
കാറു വാങ്ങില്ലെ.. ഞങ്ങടെ കാറു വാങ്ങൂ ഇയര്‍ എന്‍ഡ് ആയതിനാല്‍ ധാരാളം ഓഫറുണ്ട്...........അതൊണ്ട്....ഇതൊണ്ട്..............!. കുടുങ്ങീല്ലെ മോളെ!!”

വാല്‍ക്കഷ്ണം: കമ്പ്യൂട്ടറിനടുത്ത് പോയി നോക്കിയപ്പോള്‍ മൌസ് പാഡില്‍ നിറയെ എണ്ണ. അപ്പൂസിന്റെ ചെവിയ്ക്കു പിടിച്ചു കൊണ്ടുവന്നു കാണിച്ചപ്പോള്‍ അവന്‍ പറയുകയാണ് എന്റെ ചെവിയെന്തിനാ പൊന്നാക്കുന്നെ ടീ. വീ ക്കാരോടു പോയ് ചോയ്ക്ക്ന്ന്. അതെന്താടാന്ന് ചോദിച്ചപ്പോ പറയുകയാ ഇന്നലെം കൂടെ ഞാന്‍ കണ്ടല്ല്ലോ പരസ്യം. ‘എണ്ണ പുരട്ടി പാഡ് തുടയ്ക്കാന്‍ ‘ നമ്മുടെ പാഡില്‍ അതൊന്നു പരീക്ഷിച്ചതാന്ന്. എന്താ ചെയ്യാ ഈ ചെക്കനെ കാരണം.

Saturday, December 09, 2006

“വീണാസ് തിയറി ഓഫ് നയന്‍”

ഈ ഒന്‍പതിനെ പണ്ടേ എനിക്കു ഇഷ്ടമല്ല. എന്താന്നറിയില്ല ആ അക്കം കാണുന്നതേ എനിക്കലര്‍ജി പോലെയാ.. പണ്ട് നാലാം ക്ലാസില്‍ പഠിക്കുമ്പം തുടങ്ങിയ സംശയമാ‍ണ് ആരാണ്‍ ഈ അക്കത്തിനു ഒന്‍പതെന്നു പേരിട്ടതെന്ന്. ഞാന്‍ വളരും തോറും സംശയവും കൂടിക്കൂടി വന്നു. ഒടുവില്‍ എഴില്‍ പഠിക്കുമ്പോള്‍ കണക്കു പഠിപ്പിക്കാന്‍ വന്ന വസന്ത റ്റീച്ചറിനോടും ചോദിച്ചു. അന്നൊരു വെള്ളിയാഴ്ച യായിരുന്നു. അന്നേരം ടീച്ചറ് വഴക്കു പറഞ്ഞു ചെവിക്കു പിടിച്ചു വേദനിപ്പിക്കേം ചെയ്തു. തിങ്കളാഴ്ച വന്നപ്പം ടീച്ചറ് വരാന്തയില്‍ വച്ചു എന്നെ കണ്ടപ്പോള്‍ പറഞ്ഞു സാരല്ല്യ മോളെ റ്റീച്ചര്‍ അന്നേരത്തെ ദ്വേഷ്യത്തിനു വഴക്കുപറഞ്ഞതാന്ന രണ്ടീസമായി റ്റീച്ചറും ഉറങ്ങീല്ലാത്രെ. പിന്നെ ആരൊടെങ്കിലും ചോദിക്കാന്ന് വച്ചാ വട്ടാന്നു പറയും അതു കൊണ്ട് മോളിതാരോടും ചോദിക്കണ്ടാ‍ന്നും പറഞ്ഞു. പിന്നെ പരസ്യായിട്ട് ഞാനിതാരോടും ചോദിച്ചിട്ടില്ല. ഇപ്പം ബ്ലോഗുണ്ടല്ലോ.. ധൈര്യായിട്ട് ചോദിക്കാലോ. ചേട്ടന്മാറ്ക്കൊ ചേച്ചി മാറ്ക്കൊ മാഷന്മാരുണ്ടെങ്കില്‍ അവരൊ പറഞ്ഞു തരുമെന്നു കരുതട്ടെ?.
അതേയ്....... ആരാ ഈ 9 നു ഒന്‍പതെന്നു പേരിട്ടതു?. ശരിക്കും അതിന്റെ പേരു “ഒന്‍പ്” എന്നല്ലെ? നോക്കൂ. ഏഴ്, എട്ട്, ഒന്‍പ് അതല്ലെ അതിന്റെ ശരി?. അല്ലാതെ ഒറ്റക്കാരനായ ഒന്‍പിനെ പിടിച്ച് പത്തിന്റെ സ്ഥാനം കൊടുത്തതാരാ..??.
വീണാസ് തിയറി ഓഫ് നയന്‍ :-
9 = ഒന്‍പ്
90 = ഒന്‍പതു
900 = തൊണ്ണൂറ്
9,000 = തൊള്ളായിരം
90,000 = ഒന്‍പതിനായിരം...........ഇതല്ലേ ശരി?.
പഴയത്
9 = ഒന്‍പതു (കേള്‍ക്കുമ്പോള്‍ അതിനു പത്തിന്റെ സ്ഥനമല്ലെ?)
90 = തൊണ്ണൂറ് ( നൂറിന്റെ സ്ഥാനം ഫീല്‍ ചെയ്യുന്നില്ലെ?)
900 = തൊള്ളായിരം (ആയിരത്തിന്റെ സ്ഥാനം എന്നു തോന്നുന്നില്ലെ...?)
വെറുതെ മനുഷ്യനെ തെറ്റിധരിപ്പിക്കാനായിട്ടല്ലേ?
മറ്റുള്ള ഭാഷകളിലൊന്നും ഞാന്‍ നോക്കിയിട്ടു കുഴപ്പമില്ല - അറിയാവുന്ന ഭാഷകളില്‍ മലയാളവും തമിഴുമേ പ്രശ്നമുള്ളൂ. അതെന്താ‍ അങിനെ?. എഞ്ചിനീയറിങ് കഴിഞ്ഞിട്ട് ഞാന്‍ ഇത് PhD യ്ക്കു വിഷയം ആക്കിയാലോന്നു വിചാരിക്ക്യാ..

Friday, December 08, 2006

അശ്വതി വിലാസം ഹോട്ടല്‍

(കഥ വായിക്കും മുന്‍പ്:- ഈ കഥ എഴുതിയത് രണ്ടര വര്‍ഷം മുന്‍പ് അന്നത്തെ ഒരു ചാനല്‍ ഹിറ്റിനെ കുറിച്ചാണ് . ഇനി വായിക്കുക.)

ഗ്രാമത്തിലെ തിരക്കേറിയ കവലയാണ് അത്താണി മുക്ക്. അവിടെയാണ് നമ്മുടെ കഥാനായകന്‍ അപ്പുക്കുട്ടന്റെ അശ്വതി വിലാസം ഹോട്ടല്‍ ആന്റ് റ്റീ ഷോപ്പ്. ശരിക്കും പറഞ്ഞാല്‍ ഇത് അപ്പുക്കുട്ടന്റെ മാത്രം കടയല്ല. അപ്പുക്കുട്ടന്റെ അച്ഛന്‍ കുട്ടന്‍പിള്ള ആയിരത്തി തൊള്ളായിരത്തി അറുപത്തിരണ്ടില്‍ ആരംഭിച്ചതാണീ ചായക്കട. അന്നു ആ കവലയില്‍ ചായക്കടയായി ഇതൊന്നു മാത്രമേ ഉണ്ടായിരുന്നുള്ളു. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിനാലിലാണ് തന്റെ ചായക്കടയ്ക്കു “അശ്വതി വിലാസം ഹോട്ടല്‍ ആന്റ് റ്റീ ഷോപ്പ് “ എന്ന് കുട്ടന്‍പിള്ള പേരിട്ടതു. വെറും ചായക്കട ഹോട്ടല്‍ & ടീ ഷോപ്പായി ഉയര്‍ന്നതിനു പിന്നില്‍ തന്റെ മകളുടെ ജനനമാണെന്നാണ് കുട്ടന്‍പിള്ള ഇപ്പോഴും എപ്പോഴും പറയാറുള്ളത്. അതാണ് മകള്‍ അശ്വതിയുടെ പേരു തന്നെ കടയ്ക്കിടാ‍ന്‍ കുട്ടന്‍പിള്ളയെ പ്രേരിപ്പിച്ചത്.

കാലം ഏറെ കഴിഞ്ഞു. അത്താണി മുക്കു വളര്‍ന്നു... വളര്‍ന്നു പുര നിറഞ്ഞു. ഒപ്പം കടകള്‍ ഒത്തിരി കൂടി. തമ്മില്‍ തമ്മില്‍ മത്സരമായി. എന്തായാലും പഴയ പ്രൌഢിയൊക്കെ പോയി ഇന്നു ശോഷിച്ചു പോയ കടയെ ഒന്നു
പുഷ്ടിപ്പെടുത്താനായി, മുംബയിലെ പണി കളഞ്ഞ് നാട്ടിലെത്തിയ മകന്‍ അപ്പുക്കുട്ടന്‍ തീരുമാനിച്ച്. അങ്ങനെ കടയുടെ നടത്തിപ്പ് അപ്പന്‍ കുട്ടന്‍ പിള്ളയില്‍ നിന്നും അപ്പുക്കുട്ടന്‍ ഏറ്റെടുത്തു. അതിന്റെ ഭാഗമായി കടയില്‍ ചില്ലറ പരിഷ്കാരങ്ങളും അപ്പുക്കുട്ടന്‍ കൊണ്ടു വന്നു. വൈകുന്നേരങ്ങളില്‍ ചില തീറ്റ മത്സരങ്ങളും തമാശകളുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ അപ്പുക്കുട്ടന്‍ തീരുമാനിച്ചത്!.

അപ്പുക്കുട്ടന്റെ ഭരണ പരിഷ്ക്കാരത്തിനു ശേഷം അശ്വതി വിലാസത്തില്‍ തിരക്കോടു തിരക്ക്. സപ്ലൈ ചെയ്യാന്‍ മധുരപ്പതിനെട്ടുകാരി അശ്വതിയെക്കൂടെ നിര്‍ത്തിയതിനാലാണ് തിരക്കു കൂടിയതെന്ന് അത്താണി മുക്കിലെ മറ്റു
കടക്കാരുടെ പരദൂഷണം. അസൂയ അല്ലാതെന്താ... എന്തായാലും അപ്പുക്കുട്ടന്റെ പരിഷ്കാരം ഏറ്റു. സന്ധ്യമയങ്ങും നേരം യുവാക്കളും വല്ല്യപ്പന്മാരും ഉള്‍പ്പെടെ നാട്ടിലെ നല്ലൊരു ജനാവലി അപ്പുക്കുട്ടന്‍റെ കടയില്‍ റെഡി. ഈ നേരങ്ങളില്‍ ചായയുടെയും ലഘു ഭക്ഷണങ്ങളുടെയും വിൽപ്പന കൂടുകയും അതോടൊപ്പം കുട്ടന്‍പിള്ളയുടെ പോക്കറ്റ്വീര്‍ത്ത് വരികയും ചെയ്തു. അപ്പുക്കുട്ടന്‍റെ കടയില്‍ പ്രത്യേകിച്ചൊരു ലേഡീസ് വിഭാഗമില്ല അതുമല്ല വൈകുന്നേരം നാലു മണി കഴിഞ്ഞാല്‍ പിന്നെ ചാനലുകളിലെ തുടരന്‍ കണ്ണീരില്‍ നിന്ന് ഒരു മോചനം വേണമെങ്കില്‍ പാതിരാ കഴിയണ്ടേ?.

അപ്പുക്കുട്ടന്‍റെ കടയിലെ പ്രധാന കലാ പരിപാടി ഭക്ഷണ മത്സരമാണെന്ന് പറഞ്ഞല്ലോ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് ആവശ്യം പോലെ ആഹാരം കഴിക്കാം കാശൊന്നും കൊടുക്കേണ്ട. തുടക്കത്തില്‍ കുട്ടന്‍പിള്ള ചേട്ടന്‍ എതിര്‍ത്തതാണ് പക്ഷെ മോന്‍റെ പിടി വാശിയ്ക്കു മുന്നില്‍ തോറ്റു കൊടുക്കേണ്ടിവന്നു.

അപ്പുക്കുട്ടന്‍റെ പതിവു പരിപാടി തുടങ്ങാറായി. കടയില്‍ ഫുള്‍കോറം റെഡി.

അശ്വതി ഒരു സിനിമാതാരത്തിന്‍റെ പൊലിമയോടെ മുന്‍ നിരയില്‍ തന്നെ ഹാജര്‍!. വലതു വശത്തായി തീറ്റ മത്സരത്തിനുള്ള ടീം. ഇടതുവശത്തു അപ്പുക്കുട്ടന്‍റെ അളിയന്‍ അദ്ദേഹമാണ് മത്സരത്തിന്‍റെ നിയന്ത്രേതാവ്.

അതാ മുംബായ് സ്റ്റൈലില്‍ അപ്പുക്കുട്ടന്‍ എത്തുകയായി......

“ആവേശത്തോടെ സ്വാഗതം ചെയ്യുന്നു നിങ്ങളെ ഓരൊരുത്തരെയും ഇന്നത്തെ ഈ ബൌദ്ധികമായ ഭക്ഷ്യ മത്സരത്തിലേയ്ക്. ആരൊക്കെയാണ് ഇന്ന് ഈ സ്വാദേറും മത്സരത്തിന്‍റെ ബഞ്ചിലേയ്ക്കു വരുക എന്നു നിശ്ചയിക്കാനുള്ള
പ്രാഥമിക പരീക്ഷ തുടങ്ങുകയാണ്. എന്‍റെ ചോദ്യം ശ്രദ്ധിച്ചു കേള്‍ക്കണം. ആരാദ്യം കൈ പൊക്കുന്നുവോ അയാള്‍ക്കിരിക്കാം മത്സരിക്കാം പലഹാരങ്ങളുടെ, രുചിയുടെ ആവേശകരമായ ഈ മത്സരത്തില്‍.”

“ആദ്യ ത്സരാര്‍ത്ഥിയാരാണെന്നറിയാനുള്ള സൂചനകളിലേയ്ക്കു കടക്കുന്നു. റെഡിയായിരിക്കുക എല്ലാവരും ഇപ്പോള്‍ മുതല്‍......”.

“എനിയ്ക്കറിയേണ്ടത് ഈ പലഹാരത്തിന്‍റെ പേരാണ്......” “എന്‍റെ നിറം ഇളം ബ്രൌണ്‍...ആവിയിലാണ് എന്‍റെ ജനനം.....എന്‍റെ ആദ്യ രൂപത്തെ നാമമാക്കി ഒരു കവിത യുണ്ട്..................”.

ഒരു മിടുക്കന്‍റെ കൈ ഉയര്‍ന്നു..

“യേ..സ്..??”
“ഗോതമ്പു പുട്ട്...!!”
“ഉത്തരം വളരെ ശരിയാണ്.. ഗോ.പു. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഗോതമ്പു പുട്ടാണ് ശരിയായ ഉത്തരം. താങ്കള്‍ക്കിരിക്കാം ഈ ബഞ്ചിലേയ്ക്കു .......മത്സരിക്കാം അശ്വതി വിലാസം ഹോട്ടലിന്‍റെ ബൌദ്ധികമായ ഈ ഭക്ഷ്യ
മത്സരത്തിലേയ്ക്ക്......”.

“പേരെന്താണ്....?.”
“ശങ്കരന്‍ കുട്ടി....”
“കവിത ഇഷ്ടമാണൊ....?. മത്സരത്തിന്‍റെ ചോദ്യമല്ല കേട്ടോ..!
പേരറിയാത്തൊരു പെണ്‍കിടാവേ നിന്‍റെ
നേരറിയുന്നു ഞാന്‍ പാടുന്നൂ...
ഗോതമ്പ കതിരിന്‍റെ നിറമാണ്
പേടിച്ച പേടമാന്‍ മിഴിയാണ്
കയ്യില്‍ വളയില്ല കാലില്‍ കൊലുസില്ല,
മെയ്യില്‍ അലങ്കാരമൊന്നുമില്ല.......

വായിച്ചിട്ടുണ്ടോ ഗോതമ്പു മണികള്‍..?”
“ഉണ്ട്..”
“ഗോതമ്പ് പുട്ട് ഇഷ്ടമാണൊ..??
“ഇഷ്ടമാണ്....”
“കുടിയ്ക്കാനെന്താണ് വേണ്ടത്..ചായ... കോഫി....?‌.”
“കോഫി...”
“അശ്വതി പ്ലീ......സ്..”
സ്ലോ മോഷനില്‍ അശ്വതി കോഫിയുമായി കടന്നു വന്നു. അശ്വതിയുടെ അന്ന നടയില്‍ ശങ്കരങ്കുട്ടിയുടെ കണ്ണുകള്‍ ഉടക്കിയോ......ന്നൊരു സംശയം!!. അപ്പുക്കുട്ടനും അത് തോന്നാതിരുന്നില്ല. അതുകൊണ്ടാവണം അപ്പുക്കുട്ടന്‍ വേഗം
തുടര്‍ന്നു..

“എവിടെയാണ് ശങ്കരങ്കുട്ടിയുടെ വീട്..?”
“ആറ്റിനക്കരെ”
“ആറ്റിനക്കരെ എന്നു പറയുമ്പോള്‍..... ആ പാടം കഴിഞ്ഞ് പോകണൊ?.”
“അതെ”
“വീട്ടുപേര് എന്താണ്..?”
“കാവുങ്കല്‍..”
“.......കവുങ്കല്‍....? കാവുങ്കല്‍ കൊച്ചു ഗോവിന്ദനെ ഞാനറിയും ഞങ്ങളൊന്നിച്ച് പഠിച്ചതാണ്. പഠിക്കുമ്പോള്‍ അദ്ദേഹം നല്ലൊരു തീറ്റക്കാരന്‍ ആയിരുന്നു.

കൊച്ചുഗോവിന്ദന്‍റെ.........?‌.”
“അനിയനാണ്...”
“കൊച്ചു ഗോവിന്ദന് ഒരനിയത്തിഉണ്ടായിരുന്നല്ലോ.....?... എന്താ പേര്......!”
“കൌസല്ല്യ”
“ങാ....... അതെ. കൌസല്ല്യ.....(അപ്പുക്കുട്ടന്‍ അറിയാതെ കവിള്‍ തടവി!)അതേയതെ ഇപ്പോള്‍ ഞാനോര്‍ക്കുന്നു...... എന്തു ചെയ്യുന്നു?.”

“ചേച്ചിയിപ്പോള്‍ സീരിയലില്‍...............”
“ചേച്ചിയുടെ കാര്യമല്ല......ചോദിച്ചതു ശങ്കരന്‍ കുട്ടിയുടെ കാര്യമണ്..”
“പ്രത്യേകിച്ചു തൊഴിലൊന്നുമല്ല പിന്നെ ചില സീരിയലുകള്‍ക്ക് കഥയെഴുതാറുണ്ട്..”
‌“ ഓ..അപ്പോള്‍ നാലഞ്ചു വര്‍ഷത്തെയ്ക്ക് പണിയായി അല്ലെ?.”
“...?...?...?‌.”
“താങ്കള്‍ പതിവായി ഈ കടയില്‍ വരാറുണ്ടോ?.”
“അങ്ങനെയില്ല. കയ്യില്‍ കാശില്ലാത്തപ്പോള്‍ മാത്രം..!”
“ഇവിടുത്തെ ഭക്ഷണത്തെ കുറിച്ച് എന്താണഭിപ്രായം..?....കുഴപ്പമില്ലാ.......?”
“ങാ... കുഴപ്പമില്ല..”.
“അപ്പോള്‍ അളിയാ എങ്ങനാ...? ഇദ്ദേഹത്തെ പങ്കെടുപ്പിക്കാമോ....?. ഈസ് ഹി അപ്രൂവ്ഡ്..?”
‌“ഡിസപ്രൂവ്ഡ്‌.”
“...?....?...?... ക്ഷമിക്കണം യെസപ്രൂവ്ഡ് എന്നാണളിയന്‍ പറഞ്ഞത് ..ആവേശം കൊണ്ട് പറഞ്ഞപ്പോള്‍ ഡിസപ്രൂവ്ഡ് ആയതാണ്..”

“സ്നേഹത്തോടെ സ്വാഗതം ചെയ്യാം ഗോതമ്പ് പുട്ടിഷ്ടപ്പെടുന്ന ശങ്കരന്‍ കുട്ടിയെ. എന്‍റെ സുഹൃത്തും തീറ്റപ്പ്രിയനുമായ കാവുങ്കല്‍ കൊച്ചു ഗോവിന്ദന്‍റെ യും കൌസല്യയുടെയും അനിയനെ ഇന്നത്തെ തീറ്റ മത്സരത്തിലെയ്ക്ക് ....നിയമങ്ങളൊക്കെ അറിയാമല്ലൊ?. പതിനൊന്നു ചോദ്യങ്ങള്‍ പതിനൊന്നു ഉത്തരങ്ങള്‍.”

‌“അറിയാം.”

1. “നിങ്ങള്‍ മനസ്സില്‍ വിചാരിച്ച സാധനം ഒരു പലഹാരമാണൊ?.”
“യെസ്”
2. “അതുണ്ടാക്കിയതു ഭാരതീയ ഭക്ഷണ ശൈലിയിലാണൊ?
“യെസ്”
3. “ദക്ഷിണേന്ത്യ..?”
“യെസ്..”
4. “കേരളം..?”
“യെസ്..”
5. “കൊല്ലം..?”
“നോ...”
6. “മലബാര്‍...?”
“യെസ്...”
7. “കോഴിക്കോട്..?‌.”
“യെസ്”
8. “ഈ പലഹാരത്തില്‍ അരി, ഗോതമ്പ്, മൈദ ഇവയിലൊന്ന് ചേര്‍ത്തിട്ടുണ്ടൊ?‌.”
“യെസ്..”
9. “ അരി...?”
‌“യെസ്”
“ചോദ്യം 10 ഈ പലഹാരം ഇപ്പോള്‍ ഈ കടയില്‍ ഉള്ളതാണൊ?.”
“അതെ‌
“പതിനൊന്നാമത്തെ ചോദ്യം.... പഴക്കം ഇന്നലെയ്ക്കു മുന്‍പ്...?”
“മനസ്സിലായില്ല ചോദ്യം ഒന്നു കൂടെ വ്യക്തമാക്കാമോ?”
“അതായതു നിങ്ങള്‍ മനസ്സില്‍ കരുതിയ പലഹാരം ഈ കടയില്‍ ഉണ്ടാക്കിയതു രണ്ടു ദിവസം മുന്‍പാണൊ എന്നാണ് എന്‍റെ ചോദ്യം.....”
“....... അളിയനോട് ചോദിക്കണം..”
“അതെ..”
“അളിയന്‍ അതെ എന്നു പറഞ്ഞു. അപ്പോള്‍ ഞാന്‍ ഉദ്ദേശിച്ച പലഹാരം തന്നെ യായിരിക്കണം..? പതിനൊന്നാമത്തെ?
ചോദ്യം വീണ്ടും.... അരി പൊടിയാണൊ...?.”
‌“എന്നു പറയാം.”
“പതിനൊന്ന് ചോദ്യങ്ങള്‍ കഴിഞ്ഞിരിക്കുന്നു... ഇനി കണ്ടുപിടിക്കേണ്ടതു ഉത്തരമാണ്.”
“വിജയപ്രതീക്ഷയുണ്ടൊ?”
“തീര്‍ച്ചയായും..?”
“..മലയാളികളുടെ തീന്മേശമേല്‍ ലഘു ഭക്ഷണമായും പ്രധാന ഭക്ഷണമായും പതിറ്റാണ്ടുകളായി നിരത്തി വന്ന, ഇറച്ചിയോടൊപ്പമോ അല്ലാതെയോ കഴിക്കാവുന്ന........”
“ഇപ്പോഴും വിജയ പ്രതീക്ഷ.......?”
“യെസ്..”
“ഷുവര്‍....?.. എനിവെ അയാം ഗോയിങ് ഫോര്‍ എ വൈഡ് ഗസ്സ്...... ഈസ് ഇറ്റ് പത്തിരി...?”
“നോ..”
“നോ....??? ആര്‍ യു ഷുവര്‍....?”
“കടയിലിരിക്കുന്ന ആര്‍ക്കെങ്കിലും എനി ഐഡിയ?”
“.....??!!”
“ഓ. ക്കേ....” റ്റെല്‍ മീ എന്തായിരുന്നു താങ്കളുടെ മനസ്സില്‍?”
“ഹല്‍വ....”
“?..!^&***(%$#@....? ക്ഷമിക്കണം.. എന്തു കൊണ്ടൊ എന്‍റെ മെമ്മറിയില്‍, ഞാന്‍ ശേഖരിച്ചിരുന്ന ഹല്‍വ യുടെ ഡേറ്റ തെറ്റായിട്ടായിരുന്നു. അതാണ് കോഴിക്കോടു വരെ എത്തിയ ഞാന്‍ നേരെ പത്തിരിയിലേയ്ക്ക് പോയത്. മധുരമുള്ളതാണൊ എന്നൊരുപക്ഷെ ചോദിച്ചിരുന്നെങ്കില്‍ അതെ എന്നു പറയുമായിരുന്നു അല്ലെ!!. എനിവേ.. ഗുഡ് സെലെക്ഷന്‍....!”
‌“ആ..ന്റ്റ്.......അശ്വതി പ്ലീ..........സ്...”
“എന്തായിരുന്നു ഹല്‍വ തന്നെ മനസ്സില്‍ ഓര്‍ക്കാന്‍ കാരണം?.”
‌“പ്രത്യേകിച്ചൊന്നുമില്ല... കുഞ്ഞു നാള്‍ മുതലെ ഹല്‍വ ഇഷ്ടമാണ്”
ഒരു പാത്രം നിറയെ ഹല്‍വയും മറ്റൊരു പാത്രത്തില്‍ ഗോതമ്പുപുട്ടും കുറ്റിയുമായി അശ്വതി വീണ്ടും സ്ലോ മോഷനില്‍ എത്തി.

‌“അനുമോദിക്കാം..ഇന്നത്തെ ഭക്ഷണ മത്സരത്തില്‍ വിജയിയായ, കുഞ്ഞുനാള്‍ മുതലേ ഹല്‍വ ഇഷ്ടമായ, ഗോതമ്പു പുട്ടിഷ്ടപ്പെടുന്ന ശങ്കരന്‍ കുട്ടിയെ. അശ്വതി വിലാസത്തിന്‍റെ പേരില്‍ നിങ്ങളുടെ പേരില്‍ എന്‍റെ സ്വന്തം പേരില്‍...”

“ഇത്, ബൌദ്ധികമായ ഒരു പോരാട്ടത്തിലൂടെ,മറവിയുടെ മാറാലകള്‍ക്കുള്ളില്‍ നിന്നും ഹല്‍വയെ ചികഞ്ഞെടുത്ത് ഓര്‍മ്മിച്ചതിന്....” ഹല്‍വ നിറച്ച പാത്രം നല്‍കുന്നു. പിന്നില്‍ അശ്വതിയുടെ നിറഞ്ഞ ചിരി.

“ഇതു ഗോതമ്പു മണികളെ ഓര്‍ത്തതിന്. ഒപ്പം ഗോതമ്പു പുട്ടിനെയും....” പുട്ട് നിറച്ക കുറ്റി നല്‍കുന്നു.

“കാളിമയാര്‍ന്ന, ഇരുളാര്‍ന്ന.. മേഘശകലങ്ങളില്‍ നിന്നും പ്രചണ്ഡ പ്രരോദനം പോലെ ഒരു മിന്നല്‍ പിണര്‍ പോലെ പ്രത്യുഷ പുഷ്പം പോലെ ഭക്ഷണത്തിന്റെ സ്വാദായ് നറുമണമായ് രുചിയായ്, നാളെത്തെ സന്ധ്യയില്‍ അടുത്ത വിജയി
ഉണര്‍ന്നെണീക്കും വരെ വിട...”

അളിയന്‍ അപ്പുക്കുട്ടനോട് തിരക്കി “അളിയന്‍ ഇപ്പറഞ്ഞതെന്താ.....?”
‌“ആവോ... ഇത്തിരി കനമുള്ള നാലഞ്ചു വാക്കുകള്‍ കിടക്കട്ടേന്നു വച്ചതാ അളിയാ.....”

അശ്വതി വിലാസം ഹോട്ടലിന്‍റെ മറ്റൊരു നിറഞ്ഞ സന്ധ്യയ്ക്കായി അത്താണി മുക്കിലെ നല്ലവരായ നാട്ടുകാര്‍ക്കൊപ്പം നമുക്കും കാത്തിരിക്കാം....!

Sunday, December 03, 2006

മണികണ്ഠന്‍ ചേട്ടനെ പിടിച്ച ശനി!!

മണികണ്ഠന്‍ ചേട്ടന് കഷ്ടകാലം! അത് ഇന്നും ഇന്നലെയും തുടങ്ങീതല്ല.
കൊല്ലം കുറെയായി മണികണ്ഠന്‍ ചേട്ടന് കാലക്കേട് തുടങ്ങീട്ട്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ചേട്ടന്റെ ജീവിതം നായ നക്കിയത്രേ. അതും വല്ല
പോമറേനിയനുമാണേല്‍ മണികണ്ഠന്‍ ചേട്ടന് ഇത്രേം ദണ്ഡം വരില്ലായിരുന്നു.
ഇതൊരു മയവുമില്ലാത്ത “ഹച്ചിന്റെ“ നായേപ്പൊലത്തൊരെണ്ണമാ നക്കിയതത്രേ.
ഇതു കേട്ടു കേട്ടു എല്ലാ ദോഷങ്ങളും സുഭദ്രേടത്തിയ്ക്കിപ്പം കാണാപ്പാഠമാണ്.
ഇങ്ങേരുടെ കൂടെ എന്നു പൊറുക്കാന്‍ തൊടങ്ങിയോ അന്നു മുതല്‍ എന്റെ കഷ്ഠകാലം
തുടങ്ങീയെന്നു സുഭദ്രേടത്തി അയല്‍ക്കൂട്ടത്തിനു വരുമ്പോഴൊക്കെ പറയാറുണ്ട്.

ദൈവങ്ങളായ ദൈവങ്ങളെയെല്ലാം ചേട്ടന്‍ വിളിച്ചു നോക്കി ഒരു രക്ഷയുമുണ്ടായില്ല!!.
ആപത്തൊഴിയാനും പരിഹാരമറിയാനും എന്താ വഴിയെന്നു ചിന്തിച്ചിരിക്കുമ്പോഴാണ്
ആരൊ പരപ്പനങ്ങാടിയിലെ കണിയാരുടെ കാര്യം മണികണ്ഠന്‍ ചേട്ടന്റെ ചെവിയില്‍ പറഞ്ഞത്.
ഉച്ചത്തില്‍ പറഞ്ഞാല്‍ കാലക്കേടിന് ക്രൈം ബ്രാഞ്ചിന്റെ കയ്യിലകപ്പെട്ടാലോന്നു കരുതിയാവും
പറഞ്ഞയാള്‍ സംഗതി അത്രയും ഗോപ്യമാക്കിയതു!.

പരപ്പനങ്ങാടി വരെ പോകാന്‍ മണികണ്ഠന്‍ ചേട്ടന്റെ കയ്യില്‍ അപ്പോള്‍ റെഡി കാശില്ലാഞ്ഞിട്ടും,
താന്‍ ചാര്‍ത്തിയ “മാല“ വാടിപ്പോയതിന്റെ ദു:ഖത്തില്‍ കണിയാര്‍ കവടിയും പലകയും തല്‍ക്കാലം
മൂടിക്കെട്ടിയതുകൊണ്ടും മണികണ്ഠന്‍ ചേട്ടന്‍ ആ യാത്ര മാറ്റി പകരം നാട്ടിലെ പ്രധാന കണിയാന്‍
കൃഷ്ണനെ പണിയേല്‍പ്പിച്ചു.

മണികണ്ഠന്‍ ചേട്ടന്റെ കാലക്കേടറിയാനും നക്കിയ നായയെ കണ്ടെത്താനും കണിയാന്‍ കവടി നിരത്തി.
ഒറ്റയായും തെറ്റയായും കിട്ടിയ പരലുകള്‍ കണിയാന്‍ കൂട്ടിയും കിഴിച്ചും നോക്കി. മണികണ്ഠന്‍ ചേട്ടനെ
ശനി പിടിച്ചത്രെ. നാല്‍പ്പത്തിനാലു വയസുള്ള മണികണ്ഠന്‍ ചേട്ടനെ പത്തു കൊല്ലം ഏഴര ശനിയനും
കണ്ടകശനിയനും ചേര്‍ന്നു ഇടം വലം വിട്ടിട്ടില്ല പിന്നെ ഗ്രഹദോഷം, ദശാ സന്ധി, ജനന ശിഷ്ടാരിഷ്ടം
മുതല്‍ ദശമൂലാരിഷ്ടം വരെയുള്ള സകല അരിഷ്ടങ്ങളും പോരാഞിട്ട് ദൃഷ്ടി ദോഷം, വിളി ദോഷം എന്നു
വേണ്ട കണിയാര്‍ക്കറിയാവുന്ന സകല ദോഷങ്ങളും മണികണ്ഠന്‍ ചേട്ടന്റെ മേല്‍ കെട്ടിവച്ചു. ഓരൊ ദോഷം
കെട്ടി വയ്ക്കുമ്പോഴും അതിന്റെ പരിഹാരത്തിനായി മണികണ്ഠന്‍ ചേട്ടന്‍ ചിലവാക്കേണ്ടി വരുന്ന സംഖ്യയിലും
പിന്നെ സുഭദ്രേടത്തി കൊടുത്ത ചക്കരക്കാപ്പിയിലുമാണ് കണിയാരുടെ നോട്ടം!!.
ദോഷങ്ങളുടെ എണ്ണം കൂടുംതോറും മണികണ്ഠന്‍ ചേട്ടനു വേവലാതിയും കണിയാര്‍ക്ക്
ആര്‍ത്തിയും കൂടി കൂടി വന്നു ഒപ്പം ചക്കര കാപ്പിയുടെ ഗ്ലാസ്സും ഒഴിഞ്ഞുകൊണ്ടിരുന്നു..

ദക്ഷിണ വാങ്ങുന്നതിനൊപ്പം ദോഷപരിഹാര പൂജകള്‍ക്കായി നല്ലൊരു ദിവസവും പരിഹാരക്രിയകള്‍ക്ക്
ഒരു നെടു നെടുങ്കന്‍ ചാര്‍ത്തും കൊടുക്കാന്‍ കണിയാര് മറന്നില്ല. ദക്ഷിണയേക്കാള്‍ കനമുള്ള ചാര്‍ത്തും
നീട്ടിപ്പിടിച്ച് മണികണ്ഠന്‍ ചേട്ടന്‍ ദീര്‍ഘമായി നിശ്വസിച്ചു. പിന്നെ ദോഷങ്ങളുടെ പട്ടികയില്‍
ധനനഷ്ടവും പറഞ്ഞിട്ടുണ്ടാവുമെന്നു ആശ്വസിച്ചു.

കയ്യില്‍ കാല്‍ക്കാശില്ലതിരുന്നിട്ടും മണികണ്ഠന്‍ ചേട്ടന്‍ തൊട്ടടുത്ത സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും
സര്‍വ്വനാശിനീകാരക യജ്ഞത്തിന്റെ പേരില്‍ ഒരു ലോണെടുത്തു. അങ്ങനെയുമൊരു ലോണുണ്ടോന്നായിരിക്കും
ഉണ്ടല്ലോ.. 19 ശതമാനം പലിശ നല്‍കാന്‍ തയാറാണെങ്കില്‍ നരകത്തില്‍ പോകാനുള്ള വിസയും ടിക്കറ്റും
എടുക്കാന്‍ വരെ സഹകരണ ബാങ്കുകാര്‍ ലോണ്‍ കൊടുക്കും. ജാമ്യമോ... ഏയ്.. ആര് ചോദിച്ചു ജാമ്യം?
ജാമ്യം ചോദിക്കുന്നതും കൊടുക്കുന്നതും ഇവിടെ നിരോധിച്ചിരിക്കുകയല്ല്യോ.... പക്ഷെ ഞങ്ങള്‍ക്കൊരൊറപ്പിനു
നിങ്ങളുടെ അല്ലറ ചില്ലറ സ്ഥാവര ജംഗമ വസ്തുക്കള്‍ - വല്ല വീടോ തോട്ടമൊ പാടമോ അങ്ങനെയെന്തെങ്കിലും
ചെറുതായിട്ട് ഒരു ഈടു നല്‍കണമെന്നു മാത്രം. ഇപ്പ എഴുതാ‍മേ... ഇപ്പ തള്ളാ‍മേ എന്നൊക്കെ മൈക്കിനു
മുന്‍പില്‍ ഉശിരോടെ പറയാന്‍ ഇടതും വലതും ചേരിയില്‍ ആളുണ്ടാകും പക്ഷെ പണയപ്പെടുത്തിയ കിടക്കാടം
ബാങ്കുകാര്‍ കൊണ്ടു പോകുമ്പാഴാണ് ശരിക്കും നരകത്തിലേക്കുള്ള വിസ കിട്ടുക!, അതവിടെ നില്‍ക്കട്ടെ.

അങ്ങനെ നമ്മുടെ മണികണ്ഠന്‍ ചേട്ടനും ലോണ്‍ കിട്ടി. പിറ്റേന്നു തന്നെ ചാര്‍ത്തുമായി ചാലയില്‍ പോയി
കണിയാര്‍ക്ക് ആവശ്യമുള്ളതെല്ലാം ചേട്ടന്‍ വാങ്ങി.

ഒടുവില്‍ പാപ പരിഹാര യജ്ഞദിവസം കണിയാര് ഏഴര വെളുപ്പിനെ തന്നെ ഹാജര്‍ ഒപ്പം
ഒരു പരികര്‍മ്മിയും. തിരികെപ്പോകുമ്പോള്‍ എടുപ്പത് ണ്ടാവണമല്ലോ? തൂശനിലയില്‍ വച്ച ഗണപതി
മുതല്‍ സ്വര്‍ണ് ണ നാണയം വരെ കണിയാരുടെ പടിയാണ് അപ്പോള്‍ പിന്നെ പരികര്‍മ്മിയായി
നല്ലൊരാ‍ളെ തന്നെ വേണ്ടേ കൊണ്ടരാന്‍ ?.

മണികണ്ഠനെ പിടിച്ച ശനിയെ മാറ്റാനായിപ്രഭാതം മുതല്‍ രാവോളം മന്ത്രങ്ങളും തന്ത്രങ്ങളും കുതന്ത്രങ്ങളും
കണിയാര്‍ ഉരുവിട്ടു. രാവേറെ ചെന്നു. ശനി മാറി ഞായറായിട്ടും കണിയാരുടെ മണിയൊച്ച ആ‍ വീട്ടില്‍
നിന്നും മുഴങ്ങി കൊണ്ടേയിരുന്നു. ഒടുവില്‍ രാത്രിയുടെ ഏഴാം യാമത്തില്‍ മണികണ്ഠന്‍ ചേട്ടന്‍ കണിയാരുടെ
മണിനാദത്തില്‍ നല്ലോണം മയങ്ങിപ്പോയി.

രാവിലെ കണിയാരുടെ കുറിപ്പടി യാണു മണികണ്ഠന്‍ ചേട്ടന് കണിയായതു.
അതില്‍ കണിയാരിപ്രകാരം ഉവാച:

“പ്രിയപ്പെട്ട മണികണ്ഠന്. കുറെ നാളായി നിന്നെ ഗ്രസിച്ഛിരുന്ന ശനിയെ ഞാന്‍ ഒഴിപ്പിച്ചെടുത്തു
അതുമായി ഞാന്‍ പോകുന്നു. സുഖമായി വസിക്കുക”.

ദൈവമേ.... അങ്ങനെ ശനിയൊഴിഞ്ഞു.!!. എടീ സുഭദ്രേ കാപ്പിയായായോടീ................
സുഭദ്രേ........ടീ.........!!!!!!!!!!!!!!!!!!!!!!!!!!!!

***

Saturday, December 02, 2006

ടി.വി. യില്‍ കേട്ടത്

കഴിഞ്ഞ ദിവസം ടി.വി.യില്‍ കേട്ടത്:
വരുന്നു “ഈസ്റ്റേണ്‍ തെന്നാലിരാമന്‍
ദൈവമേ.... തെന്നാലിരാമനിലുമുണ്ടോ “ഈസ്റ്റേണും“ “ വെസ്റ്റേണു“ മൊക്കെ
ങാ.... ഉണ്ടാ‍രിക്കും അല്ലെ?